പെണ്‍ജീവിതങ്ങളിലെ കപ്പലടുക്കാത്ത തുറമുഖങ്ങള്‍ (തുറമുഖം)
1953 സെപ്തംബര്‍ 15ന് മട്ടാഞ്ചേരിയില്‍ നടന്ന വെടിവെയ്പും അക്കാലത്തെ ജീവിതങ്ങളുടെ പതിപ്പുകളും ചേരുന്ന ചരിത്രവും സങ്കല്‍പവും ഇഴപിരിയാതെ ചേര്‍ത്തുവെച്ച സിനിമയ്ക്ക് പറയുന്ന പേരാണ് തുറമുഖം
തുറമുഖം
Movie: Thuramukham
Language: Malayalam
Genre: Action, Crime, Drama, Period
Cast: Nivin Pauly, Indrajith Sukumaran, Joju George, Arjun Asokan, Nimisha Sajayan, Sudev Nair, Manikandan R Achari, Senthil Krishna, Poornima Indrajith, Darsana Rajendran,
Director: Rajeev Ravi
Writer: Gopan Chidambaram
Duration: 2 Hours 44 Minutes
Rating: 3.5 Star
കടല്‍ പോലെ ദുഃഖത്തിന്റേയും ദുരിതത്തിന്റേയും ആഴങ്ങളാണ് പെണ്‍മനസ്സും ജീവിതവും. പുരുഷന്റെ ഏത് വീരേതിഹാസം പറയുമ്പോഴും പക്ഷേ, പെണ്ണിന്റെ ദുരിതം കലര്‍ന്ന ത്യാഗ ജീവിതം പലപ്പോഴും പറയാറില്ല. ചരിത്രത്തില്‍ രേഖപ്പെടുത്തിയ വീരേതിഹാസത്തിന് പിന്നിലെ പെണ്‍ ദുരിതത്തിന്റേയും ത്യാഗത്തിന്റേയും കഥയാണ് തുറമുഖം എടുത്തുകാട്ടുന്നത്- ഒറ്റക്കാഴ്ചയില്‍ അതല്ല സിനിമയെന്ന് തോന്നുമെങ്കിലും.
തീര്‍ച്ചയായും തുറമുഖം നിവിന്‍ പോളിയുടെ മട്ടാഞ്ചേരി മൊയ്തുവിന്റെ സിനിമയല്ല. ഉമ്മയായി വേഷമിട്ട പൂര്‍ണിമ ഇന്ദ്രജിത്തിന്റേയും ഖദീജയായ ദര്‍ശന രാജേന്ദ്രന്റേയും ഉമാനിയായ നിമിഷ സജയന്റേയും ചിത്രമാണത്. അതോടൊപ്പം തലയുയര്‍ത്തി നില്‍ക്കുന്നത് അര്‍ജുന്‍ അശോകന്റെ ഹംസയും.
മട്ടാഞ്ചേരി തുറമുഖത്ത് 1940കളിലും 1950കളിലും നിലനിന്നിരുന്ന ചാപ്പയേറും അത് കിട്ടാനും അതിലൂടെ പണിയെടുക്കാനുമായി തൊഴിലാളികള്‍ നടത്തിയ കടുത്ത പോരാട്ടത്തിന്റേയും നാളുകളാണ് 'തുറമുഖം' പറയുന്നത്. തുറമുഖത്തടുക്കുന്ന കപ്പലില്‍ നിന്നും ചരക്കിറക്കാന്‍ പണിയെടുക്കാനുള്ള ആളുകള്‍ക്ക് കിട്ടുന്ന ടിക്കറ്റാണ് ചാപ്പ. മൂപ്പന്‍മാര്‍ എറിഞ്ഞു കൊടുക്കുന്ന ചാപ്പ നായ്ക്കളെ പോലെ അടിപിടികൂടി വേണം തൊഴിലാളികള്‍ക്ക് സ്വന്തമാക്കാന്‍. അതിനിടയില്‍ മൂപ്പന്മാരുടെ കങ്കാണിമാരുടെ ചാട്ടയടിയും വടിയടിയും കൊള്ളുകയും വേണം. എന്നാലും പണി കഴിഞ്ഞ് വൈകിട്ട് മടങ്ങുമ്പോള്‍ തീറ്റക്കാശും കള്ള് കാശും തോണിക്കാശും പറ്റ് കാശും കഴിഞ്ഞ് കിട്ടുക തുച്ഛമായ തുകയായിരിക്കും. അതിനുവേണ്ടിയാണ് ഈ തൊഴിലാളികളെല്ലാം നേരം പുലരുന്നതിനും എത്രയോ മുമ്പേ ചൂട്ടയും കത്തിച്ച് കുടിലുകളില്‍ നിന്നും ഇറങ്ങി മൂപ്പന്റെ മുമ്പിലെത്തുന്നത്. എല്ലാ ദിവസവും എല്ലാവര്‍ക്കും ജോലിയും കിട്ടില്ല. മൂപ്പന്മാരുടെ ചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരാരും പിറ്റേന്ന് സൂര്യോദയം കാണാറില്ല. മൈമൂദിനും സംഭവിച്ചത് അതുതന്നെയായിരുന്നു.
എല്ലാവര്‍ക്കും ജോലി സുരക്ഷിതത്വത്തിനും മൂപ്പന്‍മാരുടെ ചൂഷണത്തിനുമെതിരെ തുറമുഖത്ത് യൂണിയനുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നു. പക്ഷേ, മൂപ്പന്‍ മാറി യൂണിയനായി എന്നതല്ലാതെ തൊഴിലാളികള്‍ക്ക് വേറെ വ്യത്യാസമൊന്നും അനുഭവത്തിലുണ്ടായിരുന്നില്ല.
തൊഴിലാളി അവകാശങ്ങള്‍ക്കുവേണ്ടിയെന്ന പേരില്‍ പറയുന്നുണ്ടെങ്കിലും യൂണിയനുകളും കപ്പല്‍ മുതലാളിമാരും തുറമുഖത്തെ ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന് എല്ലായ്‌പോഴും തൊഴിലാളികളെ വഞ്ചിക്കുന്നുണ്ട്. ഇതിനെതിരെയാണ് മറ്റൊരു തൊഴിലാളി യൂണിയന്‍ ഉയര്‍ന്നുവരുന്നത്. അവരെല്ലായ്‌പോഴും തൊഴിലാളികളോടൊപ്പം നില്‍ക്കുന്നുമുണ്ട്.
മൂപ്പനെതിരെ സംസാരിച്ച മൈമൂദിന് പണി നഷ്ടമാകുന്നതോടെ തന്റെ മൂന്നുമക്കളേയും ഭാര്യയെ നോക്കാനേല്‍പ്പിച്ച് അയാള്‍ എങ്ങോട്ടേക്കോ പോവുകയാണ്. അയാളുടെ മൂന്നുമക്കളാണ് മൊയ്തുവും ഹംസയും ഖദീജയും. മൂത്തവനെങ്കിലും മൊയ്തു ചെറുപ്പത്തിലേ മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ കളിയും വിനോദവുമായിരുന്നു താത്പര്യപ്പെട്ടിരുന്നത്. മുതിര്‍ന്നിട്ടും അവന്‍ അങ്ങനെ തന്നെയായിരുന്നു. ഒറ്റപ്പെങ്ങളുടെ കല്ല്യാണത്തിന് പണമുണ്ടാക്കുന്ന കാര്യത്തില്‍ പോലും അവന്‍ തീരെ ശ്രദ്ധിച്ചില്ല. മാത്രമല്ല, പണം കിട്ടാനുള്ള അവസരങ്ങള്‍ അവനു മുമ്പില്‍ ധാരാളം തുറന്നുകിട്ടിയിട്ടും അത് ചെയ്തില്ലെന്ന് മാത്രമല്ല കിട്ടിയ പണം മുഴുവന്‍ വേദയക്കന്റെ മകള്‍ക്കും കള്ളിനും ഉപയോഗിക്കുകയും ചെയ്തു.
മൈമൂദിന്റെ രണ്ടാമത്തെ മകന്‍ ഹംസ പക്ഷേ, അങ്ങനെയായിരുന്നില്ല. അവനാണ് കുടുംബം നോക്കിയിരുന്നത്. പെങ്ങളുടെ കല്ല്യാണത്തിനുള്ള പണത്തിന് ഉമ്മാമാന്റെ അലിക്കത്ത് ജൂതത്തിക്ക് പണയം വെച്ചാണ് കപ്പല്‍ പണിക്കാരന്‍ ബോംബായിക്കാരനോടൊപ്പം പെങ്ങളെ ഇറക്കിവിട്ടത്.
വഴിയില്‍ തല കറങ്ങിവീണയാളെ വീട്ടിലെത്തിച്ചപ്പോള്‍ കണ്ട അയാളുടെ മകളോട് ഹംസയ്ക്ക് ഇഷ്ടം തോന്നുന്നുണ്ടെങ്കിലും അവനത് പറയാനാവുന്നതിന് മുമ്പേ പ്രത്യേക സാഹചര്യത്തില്‍ നിന്നും രക്ഷപ്പെടുത്തി ഇക്കാക്ക മൊയ്തു അവളേയും കൊണ്ട് വീട്ടില്‍ വന്നു കയറിയിരുന്നു. ഇഷ്ടപ്പെട്ട പെണ്ണ് ഏട്ടന്റെ പെണ്ണാണെന്ന രീതിയില്‍ വീട്ടില്‍ കഴിയുന്ന ഹംസയാണ് ഈ സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രം. ഒരേ ദിവസം മരിച്ചുപോകുന്ന രണ്ട് ആണ്‍മക്കളുടെ ഉമ്മയായി പൂര്‍ണിമ ഇന്ദ്രജിത്ത് മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. അര്‍ജുന്‍ അശോകന്റെ ഹംസ സിനിമയിലുടനീളം നിറഞ്ഞു നില്‍ക്കുന്നുവെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ അഭിനയ ജീവതത്തില്‍ ഇതുവരെയുള്ള ഏറ്റവും മികച്ച കഥാപാത്രവുമാണത്. അര്‍ജുന്‍ അശോകന് ഹംസയെ കൊടുക്കാനുള്ള രാജീവ് രവിയുടെ ധൈര്യത്തിനാണ് കൈയടി കൊടുക്കേണ്ടത്.
കല്ല്യാണം കഴിഞ്ഞ് പോയെങ്കിലും കപ്പല്‍ രോഗം (പറങ്കിപ്പുണ്ണ് അഥവാ സിഫിലിസ്) ബാധിച്ച് തിരിച്ചെത്തുന്ന ഖദീജയും യൗവനത്തിലേ ഭര്‍ത്താവിനെ നഷ്ടപ്പെട്ടിട്ടും മക്കള്‍ക്കു വേണ്ടി പിടിച്ചു നിന്ന പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഉമ്മയും ഉപ്പ മരിച്ചു പോയപ്പോള്‍ വഴിയില്‍ നിന്നും രക്ഷപ്പെടുത്തിക്കൊണ്ടുവന്നയാള്‍ കല്ല്യാണം കഴിച്ചില്ലെങ്കിലും അയാളുടെ ഭാര്യയായി അറിയപ്പെടുകയും എന്നാല്‍ ഒരിക്കലും ഭാര്യയുടെ അവകാശങ്ങളും അധികാരങ്ങളുമൊന്നും കിട്ടാതിരിക്കുകയും ചെയ്ത ഉമാനിയായ നിമിഷ സജയനും ഒരേ കൂരയ്ക്ക് താഴെ മികച്ച ഭാവങ്ങളോടെ ഒറ്റ ഷോട്ടില്‍ വരുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ സിനിമയില്‍ ഒരുക്കിവെച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണം പോയെങ്കിലും തൊഴിലാളികള്‍ക്കു വേണ്ടി സമരം ചെയ്ത് പൊലീസിന്റെ വെടിയേറ്റു മരിച്ച മകന്റെ മൃതദേഹം കയറ്റിപ്പോയ ആംബുലന്‍സിനു പിറകേ ഓടുന്ന ഉമ്മയുടേയും പെങ്ങളുടേയും അവരെ തടയാന്‍ ശ്രമിക്കുന്ന ജ്യേഷ്ഠഭാര്യയുടേയും ഓട്ടം അതിമനോഹരമായി ക്യാമറയിലാക്കാനും അത്രയും മനോഹരമായി സംവിധാനം ചെയ്യാനും രാജീവ് രവിയെന്ന സംവിധായകന് സാധിച്ചിട്ടുണ്ട്.
മൂന്നുമണിക്കൂറോളം സമയം ദൈര്‍ഘ്യമുള്ള തുറമുഖം സിനിമ ആദ്യത്തെ അരമണിക്കൂറെങ്കിലും കറുപ്പിലും വെളുപ്പിലുമാണ് നീങ്ങുന്നത്. മട്ടാഞ്ചേരിയിലെ പഴയകാല തൊഴിലാളികളുടെ കഥ പറയാന്‍ കറുപ്പും വെളുപ്പുമല്ലാതെ ഉപയോഗിക്കാന്‍ വേറെ നിറം തീര്‍ച്ചയായും ഇല്ല. സ്വാതന്ത്ര്യാനന്തരം മൈമൂദിന്റെ മക്കള്‍ വളര്‍ന്നു യുവത്വത്തിലേക്കെത്തിയതു മുതലാണ് സിനിമ കളറാകുന്നത്. ഫ്‌ളാഷ്ബാക്കില്‍ കഥ പോകുമ്പോഴും ബ്ലാക്ക് ആന്റ് വൈറ്റില്‍ തന്നെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ജോജു ജോര്‍ജ്ജിന്റെ ഭാഗം മുഴുവന്‍ ബ്ലാക്ക് ആന്റ് വൈറ്റായാണ് തുറമുഖം കാണിക്കുന്നത്.
1953 സെപ്തംബര്‍ 15ന് മട്ടാഞ്ചേരിയില്‍ നടന്ന വെടിവെയ്പില്‍ കൊല്ലപ്പെട്ട സെയ്തും സെയ്താലിയും തൊഴിലാളി സമരത്തെ തുടര്‍ന്ന് പിടിയിലായി ലോക്കപ്പില്‍ പൊലീസിന്റെ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ് മൂത്രത്തിന് പകരം രക്തമൊഴിച്ച് ഒടുവില്‍ വീടിന്റെ കോലായയില്‍ വീണു മരിച്ച ആന്റണിയുമടങ്ങുന്ന രക്തസാക്ഷികളുടേയും അവരുടെ കുടുംബങ്ങളുടേയും നാട്ടുകാരുടേയും അക്കാലത്തിന്റേയും കഥയാണ് തുറമുഖത്തിലൂടെ പറയുന്നത്.
'കാട്ടാളന്മാര്‍ നാടുഭരിച്ച് നാട്ടില്‍ തീമഴ പെയ്തപ്പോള്‍ പട്ടാളത്തെ പുല്ലായി കരുതിയ മട്ടാഞ്ചേരി മറക്കാമോ' എന്ന മുദ്രാവാക്യം വിളിച്ച് കരിപ്പാലം മൈതാനിയില്‍ നിന്നും പുറപ്പെട്ട് ബസാര്‍ റോഡിലേക്കുള്ള ചക്കരയിടുക്ക് കവലയിലെത്തിയ തൊഴിലാളി പ്രക്ഷോഭത്തിനു നേരെ വെടിവെയ്പും പോലീസുകാര്‍ക്കു നേരെ കല്ലേറും നടത്തിയ അതേ കഥയുടെ സാങ്കല്‍പ്പിക ദൃശ്യാവിഷ്‌ക്കാരമാണ് തുറമുഖത്തിലുള്ളത്.
കെ എം ചിദംബരം തുറമുഖം എന്ന പേരിലെഴുതിയ നാടകം അദ്ദേഹത്തിന്റെ മകന്‍ ഗോപന്‍ ചിദംബരമാണ് തിരക്കഥയാക്കിയത്. സംവിധാനത്തിന്റേയും ക്യാമറയുടേയും മികവുകള്‍ക്കൊപ്പം തിരക്കഥയുടെ ശക്തിയും ഈ ചിത്രത്തിന്റെ എടുത്തുപറയേണ്ടുന്ന സവിശേഷതയാണ്. ഇരുളും വെളിച്ചവും കലര്‍ന്ന രംഗങ്ങളും അഭിനേതാവിന്റെ ഭാവം മാത്രം പകര്‍ത്താന്‍ കഥാപാത്രത്തിന്റെ മുഖത്തേക്ക് നിമിഷങ്ങളോളം തുറന്നുവെച്ച ക്യാമറയും ക്ലോസപ്‌ഷോട്ടിന്റെ മനോഹാരിതയും തുറമുഖത്തില്‍ വ്യത്യസ്തമായ കാഴ്ചകള്‍ ഒരുക്കുന്നുണ്ട്.
അന്‍വര്‍ അലിയുടെ വരികളും ഷഹബാസ് അമന്‍ ഒരുക്കിയ സംഗീതവും സയനോര ഫിലിപ്പിന്റേയും ബിജു നാരായണന്റേയും ശബ്ദവും ചേര്‍ന്നു നില്‍ക്കുന്നു.
2021 ഏപ്രില്‍ മുതല്‍ അഞ്ചു തവണ റിലീസിംഗ് മാറ്റിവെച്ച തുറമുഖം രണ്ടു വര്‍ഷത്തിന് ശേഷമാണ് തിയേറ്ററിലെത്തിയത്. എങ്കിലും രണ്ടു വര്‍ഷം മുമ്പേ ചെയ്ത സിനിമയാണിതെന്ന തോന്നല്‍ ഈ ചിത്രത്തിന്റെ കാലഘട്ടത്തിന്റെ പ്രത്യേകതകൊണ്ട് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടില്ല.
കൊച്ചിക്കു പുറമേ കണ്ണൂരിലും തലശ്ശേരിയിലുമാണ് തുറമുഖം ചിത്രീകരിച്ചിരിക്കുന്നത്. മൂന്ന് തുറമുഖ നഗരങ്ങളിലായി പഴയകാലം തീര്‍ത്തെടുത്ത 'തുറമുഖ'ത്തിന് എ വി ഗോകുല്‍ ദാസിന്റെ കലാസംവിധാനവും ബി അജിത്ത് കുമാറിന്റെ എഡിറ്റിംഗും സിനിമയ്ക്കുപയോഗിച്ച കളറിംഗും ചേര്‍ന്നപ്പോള്‍ മൂന്നിടങ്ങളും മട്ടാഞ്ചേരിയാണെന്ന ഫീല്‍ നല്‍കിയിട്ടുണ്ട്.
തെക്കേപ്പാട്ട് ഫിലിംസും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും കളക്ടീവ് ഫേസ് വണും ക്യൂന്‍ മേരി ഫിലിംസും ചേര്‍ന്ന് നിര്‍മിച്ച തുറമുഖം ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രൊഡക്ഷന്‍സാണ് തിയേറ്ററുകളിലെത്തിച്ചത്.
(THE TIMES OF INDIA സമയം മലയാളം 2023 മാര്‍ച്ച് 10)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ