ഗ്രാമീണ കാഴ്ചകളുടെ സമ്പന്നതയില്‍ ആനന്ദം പരമാനന്ദം (ആനന്ദം പരമാനന്ദം)


 മദ്യം ഒരു കുടുംബത്തിലുണ്ടാക്കുന്ന സ്വാധീനവും അനുഭവങ്ങളുമാണ് ആനന്ദം പരമാനന്ദം പറയുന്നത്. മുഴുവന്‍ സമയവും കള്ളു കുടിച്ചു നടക്കുന്ന റിട്ടയേര്‍ഡ് വ്യക്തി തന്റെ മകള്‍ക്കെങ്കിലും നല്ലൊരു ഭര്‍ത്താവിനെ കിട്ടണമെന്നാണ് കരുതുന്നതെങ്കിലും അവളും അത്തരമൊരു അവസ്ഥയില്‍ ചെന്നു പെടുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഈ സിനിമ പറയാന്‍ ശ്രമിക്കുന്നത്.

ആനന്ദം പരമാനന്ദം


Movie: Aanandam Paramanandam

Language: Malayalam

Genre: Comedy, Fantasy

Cast: Indrans, Sharafudheen, Aju Varghese, Anagha Narayanan, Baiju Santhosh,Nisha Sarang, Krishnachandran, Vanitha Krishnachandran, HariKrishnan, Sadique, Surjith

Director: Shafi 

Writer: M Sindhuraj

Duration: 131 Minutes 

Rating: 3 Star

ഇന്ദ്രന്‍സിന്റെ കാട്ടിലെ പറമ്പില്‍ ദിവാകരക്കുറുപ്പോ ഷറഫുദ്ദീന്റെ ഗിരീഷ് പി പിയോ അല്ല ആനന്ദം പരമാനന്ദത്തിലെ നായകനും വില്ലനും. ഈ രണ്ട് വേഷവും കൈകാര്യം ചെയ്യുന്നത് മദ്യമാണ്. 

മദ്യത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് പറയുന്ന സോദ്ദേശ്യ സിനിമയെന്നോ ഗുണപാഠ കഥയെന്നോ വിശേഷിപ്പിക്കാം എം സിന്ധുരാജിന്റെ രചനയില്‍ ഷാഫി സംവിധാനം നിര്‍വഹിച്ച ആനന്ദം പരമാനന്ദം എന്ന ചിത്രത്തെ. ഒരു ശുദ്ധാത്മാവിന്റെ കഥ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ സിനിമയുടെ ടൈറ്റില്‍ കുറിച്ചിരിക്കുന്നത് തന്നെ നുരഞ്ഞു പൊങ്ങുന്ന കള്ളും കുടത്തിന് പുറത്താണ്. അതില്‍ തന്നെ പ്രേക്ഷകന് സംഗതി ബോധ്യപ്പെടും. 

ശരാശരി പ്രേക്ഷകന് ഗൗരവമായ നിരീക്ഷണത്തിന്റേയോ ചിന്താഭാരത്തിന്റെയോ യാതൊരു അലോസരങ്ങളുമില്ലാതെ കണ്ടിരിക്കാനാവും ഈ സിനിമ. എങ്കിലും ഷാഫിയുടെ മറ്റ് പല സിനിമകളിലേതുപോലുള്ള ഭയങ്കര തമാശയോ വയറുപൊട്ടും വരെ ചിരിക്കാനോ ഉദ്ദേശിച്ച് പോകുന്നവര്‍ക്ക് നിരാശയാകും ഫലം. സാധാരണ ജീവിതത്തിലെ വളരെ നേര്‍ത്ത തമാശകള്‍ മാത്രമാണ് ഈ ചിത്രത്തിലുള്ളത്. ഒരു ശുദ്ധാത്മാവിന്റെ കഥയെന്ന ടാഗ് ലൈന്‍ പോലെ വളരെ ശുദ്ധമായ ഉദ്ദേശത്തോടെ മാത്രം സിനിമയെ സമീപിച്ച ചില ആത്മാക്കളുടെ സൃഷ്ടിയാണീ ചിത്രം.

അതിമനോഹരമായ പാലക്കാടന്‍ ഗ്രാമവും അവിടുത്തെ വീടുകളും പുഴയും പുഴയോരത്തെ ചക്കരപ്പന്തല്‍ കള്ളുഷാപ്പും ചെറിയൊരു അങ്ങാടിയും ദൂരെ നീലമലയും മലയെ തൊട്ടുപാറുന്ന മേഘങ്ങളും അതിനെല്ലാം മുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ആകാശവുമൊക്കെ ചേര്‍ന്ന് ഗ്രാമീണ ഭംഗി വേണ്ടുവോളമുണ്ട് വെള്ളിത്തിരയിലെ കാഴ്ചകളിലെല്ലാം.

പോസ്റ്റ്മാനായ ദിവാകരക്കുറുപ്പ് വിവിധ നാടുകളില്‍ കത്തുകള്‍ കൊടുത്ത് നടന്നു മടുത്തപ്പോഴാണ് വി ആര്‍ എസ് എടുത്ത് വീട്ടിലേക്ക് മടങ്ങിയത്. വി ആര്‍ എസ് എടുത്തപ്പോള്‍ കിട്ടിയ വലിയ തുക ഉപയോഗിച്ച് അയാള്‍ രണ്ട് കടമുറികള്‍ വാങ്ങിയിട്ട് മകള്‍ അനുപമയുടെ പേരില്‍ ടെക്‌സ്റ്റൈല്‍സ് ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കടമുറി വാങ്ങിയതല്ലാതെ ബാക്കിയുള്ള തുകയില്‍ ഭൂരിപക്ഷവും അയാള്‍ പ്രതിദിനം കള്ളുഷാപ്പില്‍ കൊടുക്കാനാണ് ഉപയോഗിച്ചിരുന്നത്. അയാളൊരു മുഴുക്കുടിയനാണെങ്കിലും എല്ലാവരോടും നല്ല സ്‌നേഹമുള്ളയാളായിരുന്നു. അതുകൊണ്ടാണല്ലോ അളിയന്‍ സുധീറിന് മൂന്നു ലക്ഷവും മകളെ കെട്ടിക്കാന്‍ വേണ്ടി സ്ഥലം വില്‍പ്പന നടത്തി കിട്ടിയ സ്ഥലത്തിന്റെ 18 ലക്ഷം രൂപ ഉപേന്ദ്രന്‍ മാഷിന്റെ വീടിന് ജപ്തി നോട്ടീസ് വന്നപ്പോള്‍ സഹായിക്കാന്‍ കൊടുത്തതും പണിയില്ലാതെ കള്ളുഷാപ്പില്‍ കരഞ്ഞിരുന്ന ശില്‍പിക്ക് സ്വന്തം പ്രതിമയുണ്ടാക്കാന്‍ പണം നല്‍കിയതും.  

കുടുംബത്തോട് വലിയ സ്‌നേഹമായിരുന്നെങ്കിലും കള്ളുകുടി നിര്‍ത്തണമെന്ന മകള്‍ അനുപമയുടെ ആവശ്യം മാത്രം അയാള്‍ക്ക് നിറവേറ്റാനാകുന്നില്ല. അതോടെ മറ്റൊരു കൊടും മദ്യപാനിയും അമ്മയുടെ ശിഷ്യനുമായ ഗിരീഷ് പി പിയെ വിവാഹം ചെയ്യാന്‍ അനുപമ തയ്യാറെടുക്കുകയാണ്. നിര്‍ത്താനാവാത്ത കള്ളുകുടിയെ തുടര്‍ന്ന് തനിക്കും ഭാര്യയ്ക്കുമുണ്ടായ അവസ്ഥ മകള്‍ക്കുമുണ്ടാകരുതെന്ന് കരുതി അയാള്‍ അനുപമയെ ഗിരീഷുമായുള്ള വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് സാധിക്കുന്നില്ല.


വിവാഹത്തോടെ മദ്യപാനം നിര്‍ത്താന്‍ ഗിരീഷിനും ആഗ്രഹമുണ്ടെങ്കിലും മുഴുക്കുടിയനായ അവനും അത് സാധ്യമാകുന്ന കാര്യമായിരുന്നില്ല. മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കാന്‍ വെച്ച തുക സഹായമായി നല്‍കിയ ഉപേന്ദ്രന്‍ മാഷ് അനുപമയുടെ വിവാഹാഘോഷത്തിനിടെയാണ് മരിക്കുന്നത്. ഈ തുക മകന്‍ ഹരിയോട് കുറുപ്പ് ചോദിക്കുന്നുണ്ടെങ്കിലും അങ്ങനെയൊരു തുക വാങ്ങിയ കാര്യം അറിയാത്ത രീതിയില്‍ ഹരി പെരുമാറുന്നതോടെ ദിവാകരക്കുറുപ്പ് തളര്‍ന്നു പോകുന്നു. തന്റെ മകളും സമ്പാദ്യവുമെല്ലാം കണക്കുകൂട്ടലുകള്‍ക്കപ്പുറം നഷ്ടമായെന്ന തിരിച്ചറിവിലാണ് ദിവാകരക്കുറുപ്പ് ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തത്. 

പോസ്റ്റുമാനായ ദിവാകരക്കുറുപ്പ് തന്റെ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങളെല്ലാം പല കത്തുകളായി എഴുതിവെക്കുകയും അത് പലരെയായി ഏല്‍പ്പിക്കുകയും ചെയ്തതിലൂടെയാണ് പിന്നീട് കഥ വികസിക്കുന്നത്. 

മകന്റെ സ്ഥാനത്തു നിന്നും കര്‍മങ്ങള്‍ ചെയ്യേണ്ടിയിരുന്ന ഗിരീഷ് പി പിക്ക് പതിനാറ് ദിവസവും മദ്യവും മാംസവും മത്സ്യവും പെണ്ണും വര്‍ജ്യമായതോടെ കഥ ഗിരീഷിലേക്കെത്തുകയാണ്. ആദ്യപകുതി കള്ളും കള്ളുഷാപ്പുമാണെങ്കില്‍ രണ്ടാം പകുതി വിത്‌ഡ്രോവല്‍ സിന്‍ഡ്രവും മദ്യമില്ലാത്ത അവസ്ഥകളുമാണ് സ്്ക്രീനിലെത്തുന്നത്. മുഴുക്കുടിയനായ റിട്ടയേര്‍ഡ് പോസ്റ്റുമാന്‍ തന്റെ ജീവിതംകൊണ്ട് മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ വരച്ചു കാട്ടുന്നൊന്നുമില്ല. എങ്കിലും തന്റെ കുടുംബത്തെ രക്ഷപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അയാള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. തന്റെ മരണത്തിലൂടെയെങ്കിലും കുടുംബത്തിലെ കള്ളുകുടി ഇല്ലാതാക്കാനാവുമെന്ന അയാളുടെ പ്രതീക്ഷയാണ് പിന്നീട് മുമ്പോട്ടു പോകുന്നത്. 

ദിവാകരക്കുറുപ്പിന്റെ ജീവിതം അനുകരിക്കാനോ ലൈക്കോ ഷെയറോ ചെയ്യരുതെന്നും പറഞ്ഞാണ് കഥ തുടങ്ങുന്നത്. ദിവാകരക്കുറുപ്പിന്റെ പതിനാറ് അടിയന്തരത്തില്‍ തുടങ്ങുന്ന കഥ അയാളുടെ ഫ്‌ളാഷ് ബാക്കിലൂടെ അതേ ദിവസത്തില്‍ അവസാനിക്കുന്നു. 

ഇന്ദ്രന്‍സും ഷറഫുദ്ദീനും നിറഞ്ഞു നില്‍ക്കുന്ന സിനിമയില്‍ അനുപമയായി അനഘ നാരായണനും മുളകിട്ട ഗോപിയായി അജു വര്‍ഗ്ഗീസുമെത്തുന്നു. എല്‍ ഐ സി ഏജന്റും ഗിരീഷ് പി പിയുടെ അമ്മയുമായി രംഗത്തെത്തുന്ന നിഷാ സാരംഗ് ഷറഫുദ്ദീനുമായി ചേര്‍ന്നുള്ള കോമ്പിനേഷന്‍ രംഗങ്ങളാണ് ഈ സിനിമയിലെ ഏറ്റവും മുറുക്കത്തോടെയും പരസ്പരം മത്സരിച്ചുമുള്ള സീനുകള്‍. രണ്ടോ മൂന്നോ രംഗങ്ങള്‍ മാത്രമേ അങ്ങനെയുള്ളുവെങ്കിലും വളരെ തന്മയത്വമാര്‍ന്ന ഭാവങ്ങള്‍ ഈ രംഗങ്ങളില്‍ ഇരുവരും കാഴ്ചവെക്കുന്നുണ്ട്. 

ഗാനങ്ങളാണ് ആനന്ദം പരമാനന്ദത്തില്‍ എടുത്തുപറയാനുള്ളവ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. മനോഹരവും ലളിതവുമായ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തൊരുക്കിയ ഗാനങ്ങള്‍ സിനിമയുടെ ഗ്രാമീണതയ്ക്ക് ഏറെ അനുയോജ്യമാണ്. കള്ളുഷാപ്പില്‍ അവതരിപ്പിച്ച പാട്ടാകട്ടെ പഴയ മലയാള ഗാനങ്ങളുടെ സംഗീതത്തേയും വരികളേയും അനുസ്മരിപ്പിക്കുന്നുണ്ട്. എന്തിനെന്റെ നെഞ്ചിനുള്ളിലേ കൂടുതാഴിടാന്‍ മറന്നനാള്‍ ഉള്ളിലുള്ള കുഞ്ഞുപൂവിനെ കണ്ണെറിഞ്ഞു സ്വന്തമാക്കി നീ, അക്കരെ നിക്കണ തങ്കമ്മേ നോക്കണതെന്തെടീ നീയെന്നെ നിന്നെ കെട്ടണ മുന്നേ ഞാന്‍ കൂടെ കൂട്ടിയതിവനാണേ എന്നീ ഗാനങ്ങളാണ് മനോഹരമായ വരികളും മികച്ച ചിത്രീകരണവുമായി കാഴ്ചക്കാരനു മുമ്പിലെത്തുന്നത്. വിനീത് ശ്രീനിവാസന്‍, കെ എസ് ഹരിശങ്കര്‍, മീനാക്ഷി അനൂപ്, പ്രണവം ശശി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

പഞ്ചവര്‍ണതത്ത, ആനക്കള്ളന്‍ എന്നീ സിനിമകള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സാണ് ചിത്രം നിര്‍മിച്ചത്. 

https://malayalam.samayam.com/malayalam-cinema/movie-review/indrans-sharafudheen-aju-varghese-anagha-narayanan-baiju-santhosh-starrer-aanandam-paramanandammovie-review-rating/moviereview/96452703.cms

(THE TIMES OFINDIA സമയം മലയാളം 2022 ഡിസംബര്‍ 23)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്