മഞ്ഞലോഹം 'തീര്‍ക്കുന്ന' ജീവിതങ്ങള്‍ തൊട്ട് തങ്കം (തങ്കം)


 സ്വര്‍ണവും സ്വര്‍ണപ്പണിയുമായി ബന്ധപ്പെട്ട ജീവിതങ്ങളിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ചില സംഭവങ്ങളിലൂടെയാണ് തങ്കം സിനിമ കടന്നുപോകുന്നത്. ഒരാള്‍ തന്റെ ജീവിതത്തിന് ഒരുക്കിയ തിരക്കഥ മറ്റു ജീവിതങ്ങളെ സ്വാധീനിക്കുന്നതും ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളിലൂടെ തൃശൂരില്‍ നിന്നും കോയമ്പത്തൂരിലേക്കും മുംബൈയിലേക്കുമെത്തുകയാണ് അഭിനേതാക്കളോടൊപ്പം പ്രേക്ഷകരും. 


തങ്കം

Movie: Thankam

Language: Malayalam

Genre: Crime, Drama

Cast: Biju Menon, Vineeth Sreenivasan, Aparna Balamurali, Gireesh Kulkarni, Kochu Preman, Sreekanth Murali, Vineeth Thattil David, Ambika Prasad

Director: Saheed Arafath

Writer: Syam Pushkaran

Duration: 2 Hours 25 Minutes 

Rating: 3.5 Star

സാള്‍ട്ട് ആന്റ് പെപ്പര്‍ മുതല്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന എഴുത്തുകാരനാണ് ശ്യാം പുഷ്‌ക്കരന്‍. നായക നടനോ സംവിധായകനോ കിട്ടുന്ന അതേ ഹൈപ്പ് തന്നെയാണ് ശ്യാം പുഷ്‌ക്കരന്റെ സിനിമകള്‍ക്കും കിട്ടുന്നത്. അയാള്‍ തന്റെ രചയില്‍ ഒളിപ്പിച്ചുവെച്ച ക്രിയാത്മകയതും ഭാവനയും അതിലേറെ പ്രേക്ഷകനെ ത്രസിപ്പിച്ചു നിര്‍ത്താനുള്ള കഴിവും തന്നെയായിരിക്കണം ഇതിന് കാരണം. വ്യത്യസ്ത പ്രമേയങ്ങള്‍ വ്യത്യസ്തമായി അവതരിപ്പിക്കാനും അതിനൊത്ത സംഘം കട്ടയ്ക്ക് കൂടെ നില്‍ക്കുന്നതും ശ്യാം പുഷ്‌ക്കരന് തന്റെ ശ്രമങ്ങളെ ദുഷ്‌ക്കരമല്ലാതെ അവതരിപ്പിക്കുന്നതിന് വലിയ സംഭാവനകള്‍ നല്കുന്നുണ്ട്. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ്, ഇയ്യൂബിന്റെ പുസ്തകം, റാണി പത്മിനി, മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്‌സ്, ജോജി തുടങ്ങി എല്ലാ സിനിമകളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശ്രദ്ധിക്കപ്പെട്ടവയാണ്. 

ആശിഖ് അബു, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ ടീമിനോടൊപ്പം തന്റെ ഏറ്റവും മികവ് പുറത്തെടുക്കുന്ന ശ്യാം പുഷ്‌ക്കരന്റെ പുതിയ ചിത്രം തങ്കവും പ്രേക്ഷക പ്രതീക്ഷ തെറ്റിക്കുന്നില്ല. വിനീത് ശ്രീനിവാസനും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തങ്കത്തില്‍ വിനീത് തടത്തില്‍ ഡേവിഡും അപര്‍ണ ബാലമുരളിയും ശക്തമായ കഥാപാത്രങ്ങളുമായി കൂടെയുണ്ട്. 

കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ബോംബെയിലും കൂടി സിനിമ ചിത്രീകരിച്ചിട്ടുണ്ടെന്നതിനാല്‍ സ്വാഭാവികമായും തമിഴും ഹിന്ദിയും മറാത്തിയും ഈ ചിത്രത്തിലെ ഭാഷകളായി കടന്നുവരുന്നുണ്ട്. മറ്റുഭാഷകള്‍ക്ക് പരമാവധി സബ്‌ടൈറ്റില്‍ മലയാളത്തില്‍ നല്‍കിയിട്ടുള്ളത് സംഭാഷണങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പ്രേക്ഷകനെ സഹായിക്കും. 

സ്വര്‍ണപ്പണിയെടുക്കുകയും സ്വര്‍ണം വില്‍ക്കുകയും അതിനിടയില്‍ 'കള്ളക്കളികള്‍' കളിക്കുകയും ചെയ്യുന്ന സ്വര്‍ണപ്പണിക്കാരുടേയും ജ്വല്ലറിക്കാരുടേയും കഥകളിലൂടെ നേരിട്ടു പോകാതെ അതിനിടയിലൂടെ ചില ജീവിതങ്ങള്‍ പറഞ്ഞുവെക്കുകയാണ് തങ്കത്തിലൂടെ അണിയറ പ്രവര്‍ത്തകര്‍. 

സ്വര്‍ണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ കഥകള്‍ക്കും ചെറുതോ വലുതോ ആയ ക്രൈമുമായും ബന്ധമുണ്ടാകും. നാള്‍ക്കുനാള്‍ വില കൂടുന്ന മഞ്ഞ ലോഹത്തിന് ക്രൈമുമായി ബന്ധം വന്നില്ലെങ്കിലേ അത്ഭുതമുള്ളു. ആളുകള്‍ കയിലോ കാലിലോ കഴുത്തിലോ അണിയുന്ന ഓരോ ആഭരണത്തിനും ഒരുപക്ഷേ, ചെറുതോ വലുതോ ആയ ക്രൂരതയുടേയും ചോര പൊടിഞ്ഞതിന്റേയുമൊക്കെ കഥകള്‍ പറയാനുണ്ടാവുമായിരിക്കാം. 

ഒരു വ്യക്തിയുടെ ജീവിതവും സ്വഭാവവുമായി ബന്ധപ്പെട്ട് രണ്ട് കഥകള്‍ സമാന്തരമായി കൊണ്ടുപോകുന്നതോടൊപ്പം പ്രേക്ഷകനെ പിടിച്ചിരുത്തി അടുത്ത രംഗമെന്തായിരിക്കുമെന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് തങ്കത്തില്‍ രംഗങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ കണ്ണനെന്ന കഥാപാത്രത്തിന്റെ ഒരു ഭാഗത്ത് ചങ്കായി നടക്കുന്ന മുത്തുണ്ട്. മറു ഭാഗത്താകട്ടെ മുത്തിന് വലുതായിട്ടൊന്നുമറിയാത്ത ചങ്കുകളായി അരുളും അബ്ബാസുമാണുള്ളത്. കണ്ണനല്ലാതെ മറ്റുള്ളവര്‍ക്ക് തമ്മില്‍ പരസ്പരം വലിയ ബന്ധങ്ങളൊന്നുമില്ല. കണ്ണന്റെ ഭാര്യയ്ക്കും അയാളുടെ ബിസിനസിനേയോ യാത്രകളെയോ കുറിച്ച് വലിയ പിടിപാടുകളൊന്നുമില്ല. 


തൃശൂരിലെ ആഭരണ നിര്‍മാതാക്കളാണ് മുത്തും കണ്ണനും. മുത്തിന് ആഭരണമുണ്ടാക്കാനാണ് അറിയുന്നതെങ്കില്‍ കണ്ണനത് കച്ചവടം ചെയ്യാനാണ് വശം. അങ്ങനെ ഇരുവരും ചേര്‍ന്നാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ മുംബൈ വരെ സ്വര്‍ണക്കച്ചവടം നടത്തുന്നത്. ഇതിനിടയില്‍ അല്‍പസ്വല്‍പം വെട്ടിപ്പുകളും ഈ ബിസിനസിലെ പതിവാണ്. 

കോപ്രായങ്ങളും കുസൃതികളുമൊപ്പിച്ച് ജീവിതം മുന്നോട്ടു പോകുന്നതിനിടയിലാണ് ഒരു ബോംബെ യാത്രക്കിടയില്‍ കണ്ണനെ കാണാതാകുന്നത്. അയാള്‍ ബോംബെയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചതായും കൊലപാതകമാണെന്നുമുള്ള വിവരങ്ങള്‍ പിന്നാലെ എത്തുന്നു. ഇതിനു ചുവടുപിടിച്ചാണ് തങ്കം മുമ്പോട്ടു പോകുന്നത്. 

പ്രേക്ഷകന്‍ ആദ്യം കാണുന്നതും അവസാനം അറിയുന്നതുമൊക്കെ വ്യത്യസ്ത കാര്യങ്ങളായതിനാല്‍ കഥയുടെ സസ്‌പെന്‍സ് ഒരിക്കലും മുറിഞ്ഞു പോകുന്നില്ല. മാത്രമല്ല മുത്തിന് പറയാനുള്ളതും അരുളിന് പറയാനുള്ളതും കണ്ണനെ കുറിച്ചുള്ള വ്യത്യസ്ത കാര്യങ്ങളായിരുന്നു. ഇതെല്ലാം കൂട്ടിയോജിപ്പിച്ച് വര തട്ടാതെയും വരി മുറിയാതെയും കഥയെ മുമ്പോട്ടു കൊണ്ടുപോവുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

ശ്യാംപുഷ്‌ക്കരന്റെ തിരക്കഥ പോലെ പ്രധാനമാണ് സഹീദ് അറാഫത്തിന്റെ സംവിധാനവും. തീരം എന്ന ചിത്രം സംവിധാനം നിര്‍വഹിച്ച സഹീദ് അറാഫത്ത് ആറു വര്‍ഷത്തിന് ശേഷമാണ് തങ്കവുമായി വരുന്നത്. കോവിഡിന് മുമ്പ് ആലോചിച്ച സിനിമയാണെന്നതിനാല്‍ സംവിധായകന്റെ ചലച്ചിത്ര ഗ്യാപ് ഇവിടെ എടുത്തുപറയേണ്ട സംഗതിയല്ല. 

തങ്കത്തില്‍ എടുത്തുപറയാനുള്ള കഥാപാത്രമാണ് അംബികച്ചേച്ചി എന്ന വേഷം അഭിനയിച്ച ഇന്ദിരാ പ്രസാദ്. തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്റെ ഭാര്യയും നടിയുമായ ഉണ്ണിമായ പ്രസാദിന്റെ അമ്മയാണ് ഇന്ദിര പ്രസാദ്. പുതിയ താരമാണെന്ന തോന്നലുകളൊന്നും പ്രേക്ഷകര്‍ക്കുണ്ടാക്കാതെ ഇരുത്തം വന്ന അഭിനേത്രിയാണവരെന്നും എവിടെയോ കണ്ടുമറന്ന ആളാണെന്ന ചിന്തയുമൊക്കെ എത്തിക്കാന്‍ ഇന്ദിരാ പ്രസാദിന് സാധിച്ചിട്ടുണ്ട്. ബോളിവുഡ് നടനും സംവിധായകനുമായ ഗിരീഷ് കുല്‍ക്കര്‍ണിയും മഹാരാഷ്ട്ര പൊലീസിലെ അന്വേഷണ ഉദ്യോഗസ്ഥനായി ശ്രദ്ധേയമായ വേഷം തങ്കത്തില്‍ ചെയ്തിട്ടുണ്ട്. 

ബിജിബാലിന്റെ സംഗീതവും ഗൗതം ശങ്കറിന്റെ ക്യാമറയുമെല്ലാം തങ്കം സിനിമയെ പ്രേക്ഷകര്‍ക്ക് മടുപ്പില്ലാതെ ആസ്വദിക്കാനാവുന്ന തരത്തില്‍ നിലനിര്‍ത്തുന്നുണ്ട്. 

ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സിനു വേണ്ടി വര്‍ക്കിംഗ് ക്ലാസ് ഹീറോയുടേയും ഭാവന സ്റ്റുഡിയോസിന്റേയും ബാനറില്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ചേര്‍ന്നാണ് തങ്കം നിര്‍മിച്ചിരിക്കുന്നത്. 

https://malayalam.samayam.com/malayalam-cinema/movie-review/biju-menon-vineeth-sreenivasan-aparna-balamurali-gireesh-kulkarni-kochu-preman-sreekanth-murali-vineeth-thattil-david-ambika-prasad-starrer-thankam-review-rating/moviereview/97344801.cms

(THE TIMES OF INDIA സമയം മലയാളം 2023 ജനുവരി 26)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്