പ്രേക്ഷകനെ മയക്കി ആവാഹിക്കുന്ന നന്‍പകല്‍ നേരം (നന്‍പകല്‍ നേരത്തു മയക്കം)
തമിഴ് ഗ്രാമത്തിന്റെ വശ്യതയിലേക്ക് ഇറങ്ങി തമിഴന്റെ ആത്മാവിലേക്ക് കയറിപ്പോയി 'സുന്ദര'മാകുന്ന മൂവാറ്റുപുഴക്കാരന്‍ ജയിംസിന്റെ നാടകമോ ജീവിതമോ സ്വപ്‌നമോ എന്നറിയാതെ പ്രേക്ഷകന്‍ കണ്ടിരിക്കുന്ന സിനിമയുടെ പേരാണ് നന്‍പകല്‍ നേരത്ത് മയക്കം.
നന്‍പകല്‍ നേരത്തു മയക്കം
Movie: Nanpakal Nerathu Mayakkam
Language: Malayalam
Genre: Comedy, Drama
Cast: Mammootty, Ashokan, Ramya Pandian, Ramya Suvi, Rajesh Sharma, Kainakari Thankaraj, T Suresh Babu,Chethan Jayalal, Sanjana Dipu, Gireesh Perinjeeri, Geethi Sangeethika, Thennavan, Prasanth Murali, Pramod Shetty, Yama Gilgamesh, Kottayam Ramesh, Bitto Davis, Poo Ramu, Hariprasanth Varma, Balan Parakkal
Director: Lijo Jose Pellissery
Writer: Lijo Jose Pellissery
Screen Play: S Hareesh
Duration: 109 Minutes
Rating: 4.5 Star
ആരാണീ മമ്മൂട്ടി? കഴിഞ്ഞ അരനൂറ്റാണ്ടോളം കാലമായി മലയാള സിനിമയില്‍ പല വേഷങ്ങളില്‍ അഭിനയിച്ച ഒരാളുടെ പേര് മാത്രമോ? അതോ ഇനിയും ഒരുപാട് സിനിമകളില്‍ പല വേഷങ്ങളില്‍ കാണാനുള്ള ഒരു വ്യക്തിയോ? അതുമാത്രമാണോ മലയാള സിനിമയ്ക്കും ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിനും ഈ പേരുകാരന്‍?
ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സിനിമാ സംവിധായകന്റെ കാര്യവും നോക്കുക. ആളുകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നതിനെയല്ല ലിജോ സിനിമയെന്നു വിളിക്കുന്നത്- താന്‍ കാണാന്‍ ആഗ്രഹിക്കുന്നതിനെയാണ്. തന്റെ ഇഷ്ടത്തില്‍ വെള്ളം ചേര്‍ക്കാത്തതുകൊണ്ടാകണം സിനിമാ പ്രേക്ഷകര്‍ ഈ പേരിന് വിലയല്‍പ്പം കൂട്ടി നല്‍കുന്നത്.
രണ്ടു പ്രതിഭകള്‍- മമ്മൂട്ടിയും ലിജോയും ഒന്നിക്കുന്നുവെന്നതുതന്നെയാണ് നന്‍പകല്‍ നേരത്തു മയക്കം കാണാന്‍ പ്രേക്ഷകര്‍ കാത്തിരുന്നത്. വലിയ പ്രതീക്ഷകള്‍ പലപ്പോഴും നിരാശയ്ക്ക് വഴിയൊരുക്കുമെങ്കിലും മമ്മൂട്ടിയും ലിജോയും തെറ്റിച്ചില്ല. ഒന്നിനൊന്ന് മികച്ച അനുഭവമാണ് ഇരുവരും നന്‍പകല്‍ നേരത്തു മയക്കത്തിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.
കേരളത്തേയും തമിഴ്‌നാടിനേയും കുറിച്ചുള്ള ചെറിയൊരു വിവരണം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് നന്‍പകല്‍ നേരത്തു മയക്കം ആരംഭിക്കുന്നത്. മിനി ബസ്സില്‍ വേളാങ്കണ്ണിയില്‍ പോയി മടങ്ങുന്ന മൂവാറ്റുപുഴക്കാരായ ഒരു സംഘം മലയാളികള്‍ തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിലെത്തുമ്പോള്‍ യാദൃശ്ചികമായി നടക്കുന്ന സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. ഒരു ദിവസം ഉച്ച മുതല്‍ പിറ്റേ ദിവസം ഉച്ചവരെയുള്ള സമയത്താണ് തമിഴ് ഗ്രാമത്തില്‍ ഈ കഥ നടക്കുന്നത്.
വേളാങ്കണ്ണിയില്‍ നിന്ന് രാവിലെ മടങ്ങുന്ന മൂവാറ്റുപുഴക്കാരുടെ സംഘം ഏതോ ഗ്രാമത്തിലെ ഹോട്ടലില്‍ ഉച്ച ഭക്ഷണവും കഴിഞ്ഞ് യാത്ര തുടരുന്നതിനിടെ എല്ലാവരും ബസ്സിലിരുന്ന് ഉറക്കം പിടിക്കുന്നു. അതിനിടയില്‍ ഞെട്ടി എഴുന്നേല്‍ക്കുന്ന ജയിംസ് പെട്ടെന്ന് ബസ് നിര്‍ത്താന്‍ ആവശ്യപ്പെടുകയും വയലുകള്‍ക്കിടയിലൂടെ സമീപത്തെ ഗ്രാമത്തിലേക്ക് പോവുകയുമാണ്. അവിടം മുതലാണ് അയാള്‍ മറ്റൊരാളാകുന്നത്. മമ്മൂട്ടി എന്ന നടന്‍ ജയിംസിലേക്കും സുന്ദരത്തിലേക്കും ഒരേസമയം പരകായ പ്രവേശം നടത്തുന്നു.
മലയാളം മാത്രം സംസാരിക്കുകയും മലയാള ഗാനങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ജയിംസ് മദ്യപാനത്തെ മാത്രമല്ല തമിഴന്റെ ഭക്ഷണത്തേയും ചായയിലെ അമിതമായ മധുരത്തേയും പോലും ഉള്‍ക്കൊള്ളാനാവാത്തയാളാണ്. ചോറിനൊപ്പം മീന്‍ വറുത്തതുകൂടി കഴിക്കുന്ന തങ്ങളുടെ ബസ് ഡ്രൈവര്‍ ചുളുവില്‍ കമ്മീഷനടിച്ചാണ് ഹോട്ടലിലേക്ക് ആളെ എത്തിക്കുന്നതെന്ന ടിപ്പിക്കല്‍ മലയാളി മനസ്സുകൂടി സ്വന്തമായുള്ളയാളാണ് ജയിംസ്. എന്നിട്ടും തമിഴ്ഗ്രാമത്തിലെ തമിഴന്റെ മാത്രം ആത്മാവു പേറുന്ന സുന്ദരമാകുമ്പോള്‍ തമിഴല്ലാതെ അയാള്‍ക്കറിയില്ല. ഹോട്ടലുകാരന്‍ നല്‍കിയ ചായയ്ക്ക് മധുരം പോരെന്ന് പറഞ്ഞ് പിന്നേയും രണ്ടു സ്പൂണ്‍ കൂടി കൂട്ടിയിട്ട് വടയും കഴിച്ച്, വാതോരാതെ നാട്ടുകാരോട് കഥ പറഞ്ഞ്, അടുത്തുള്ള സിനിമാ തിയേറ്ററില്‍ നിന്നും പുറത്തുവരുന്ന സംഭാഷണത്തിനനുസരിച്ച് രണ്ട് കഥാപാത്രങ്ങളെ ആസ്വദിച്ച് അവതരിപ്പിച്ച് കള്ളും കുടിച്ച് നടക്കുന്ന പൂര്‍ണ തമിഴനായി മാറുന്നു.
ഉറക്കം മരണം പോലെയാണെന്നും ഉണരുന്നത് ജനനമാണെന്നുമുള്ള തിരുക്കുറളിലെ വരികള്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍, തിരുക്കുറള്‍ നാടകത്തിനിടാന്‍ പറ്റിയ പേരെന്നാണ് ജയിംസ് പ്രതികരിക്കുന്നത്. സുനാമി വന്നപ്പോള്‍ കന്യാകുമാരിയിലെ ഇദ്ദേഹത്തിന്റെ പ്രതിമക്കു മേലെ തിര ആഞ്ഞുവീശിയെന്ന് പത്രത്തില്‍ വായിച്ചെന്നും തിരുവള്ളുവരുടെ ഫോട്ടോ കാണിച്ച് ജയിംസ് പറയുന്നുണ്ട്. തിരുക്കുറുളെന്തെന്നും തിരുവള്ളുവരാരെന്നും അറിയാത്തൊരു മലയാളി മാത്രമാണ് ജയിംസ്. തിരുവള്ളുവര്‍ക്കു മേലെ ഒരലയ്ക്കും ആഞ്ഞടിക്കാനാവില്ലെന്ന മറുപടിയൊന്നും ജയിംസിന് ബോധിക്കുന്നതായിരുന്നില്ല.
മകന്‍ ജനിക്കുന്നതിന് മുമ്പേ ജയിംസിന്റെ ഭാര്യ സാലി നേര്‍ന്നതാണ് വേളാങ്കണ്ണി യാത്ര. മകന്‍ പ്ലസ് ടുവിലെത്തിയപ്പോഴാണ് അത് പൂര്‍ത്തിയാക്കാനായതു തന്നെ. പള്ളി മുറ്റത്ത് മുട്ടിലിഴഞ്ഞ് നേര്‍ച്ച നടത്തിയ സാലിയുടെ കാലുകള്‍ വേദനിക്കുകയും അതിന് ജയിംസ് മരുന്ന് പുരട്ടിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. പുറമേ പരുക്കനെങ്കിലും സ്‌നേഹമുണ്ട് അയാളുടെ ഉള്ളിലെപ്പോഴും.
ഈ മനുഷ്യനാണ് തമിഴ് ഗ്രാമത്തിലെത്തിയപ്പോള്‍ തന്റെ വെള്ള മുണ്ട് അഴിച്ചു മാറ്റി സുന്ദരമായി തമിഴന്റെ 'മൂട്ടിയ ലുങ്കി' അയയില്‍ നിന്നും എടുത്തണിഞ്ഞ് ഭാര്യ പൂങ്കുഴലിയെ വിളിച്ച് കാപ്പിയിടുന്നത്. 'സുന്ദര'ത്തെ കണ്ട് സ്തംബ്ധയായിപ്പോകുന്നത് പൂങ്കുഴലി മാത്രമല്ല, ഗ്രാമം തന്നെയാണ്. കണ്ണുകാണാത്ത പാട്ടിക്ക് പോലും തൊട്ടുനോക്കുമ്പോള്‍ ജയിംസിനെ സുന്ദരം തന്നെയായാണ് അനുഭവപ്പെടുന്നത്.
ബസ്സ് നിര്‍ത്താന്‍ പറഞ്ഞ് ഇറങ്ങിപ്പോയയാള്‍ തിരിച്ചെത്താതിരുന്നതോടെ ബസ്സിലുള്ളവര്‍ അന്വേഷിച്ചിറങ്ങുന്നു. അപ്പോഴേക്കും ജയിംസ് പൂര്‍ണമായും സുന്ദരമായിരുന്നു. തമിഴന്റെ 'ഔദ്യോഗിക ഇരുചക്ര വാഹനമായ ലൂന'യില്‍ അയാള്‍ ഗ്രാമത്തിലെ പല സ്ഥലങ്ങളിലെത്തുന്നു, വീടുകളില്‍ പാലു കൊടുക്കാന്‍ പോകുന്നു- അയാള്‍ ജയിംസായിരുന്നില്ല, സുന്ദരമായിരുന്നു. തൊട്ടുമുമ്പില്‍ നില്‍ക്കുന്ന തന്റെ നാട്ടുകാരെ മാത്രമല്ല ഭാര്യയേയും മകനേയും വരെ അയാള്‍ തിരിച്ചറിയുന്നില്ല. എന്നാല്‍ ഗ്രാമത്തിലെ മുഴുവനാളുകളേയും പേരെടുത്ത് വിളിക്കാനും സുന്ദരത്തിന്റെ ഭാര്യയേയും മകളേയും തന്റെ ഭാര്യയായും മകളായും കാണാനുമാവുന്നുണ്ട്. വീട്ടിലെ പട്ടിയെയും പശുവിനേയും പോലും അയാള്‍ പേരെടുത്ത് വിളിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ചന്തയിലേക്ക് പോയി തിരിച്ചു വരാതെ ദുരൂഹമായി അപ്രത്യക്ഷനായ സുന്ദരമായിരുന്നു അയാള്‍.
തമിഴ് ഗ്രാമമാണെങ്കിലും മലയാളിക്ക് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും അനുഭവപ്പെടുന്നില്ല. മലയാളിക്ക് മലയാള സിനിമയായും തമിഴന് തമിഴ് സിനിമയായും അനുഭവപ്പെടുന്ന മാന്ത്രികത തന്നെയാണ് നന്‍പകല്‍ നേരത്ത് സന്നിവേശിപ്പിച്ചിരിക്കുന്നത്. ഒറ്റ രാത്രി ഇരുട്ടുവെളുക്കുന്നതോടെ അതുവരെ കണ്ടതും കേട്ടതുമെല്ലാം നാടകം മാത്രമായിരുന്നോ എന്ന് പ്രേക്ഷകര്‍ക്ക് തോന്നിയേക്കാം. അവിടെയാണ് സാരഥി തിയേറ്റേഴ്‌സിന്റെ നാടക വണ്ടി വെളാങ്കണ്ണി തീര്‍ഥയാത്രയ്ക്ക് പോയവരെ മുഴുവന്‍ കയറ്റി നാട്ടിലേക്ക് മടങ്ങുന്നത്. വെള്ളിത്തിരയില്‍ അവസാനിച്ച സിനിമ പിന്നെ കാഴ്ചക്കാരന്റെ മനസ്സിലേക്ക് വിട്ടുകൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരിയും എസ് ഹരീഷും മമ്മൂട്ടിയും ബസ്സു കയറിപ്പോയത്.
ഉറക്കം മരണമാണെങ്കില്‍ ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്‌നം എന്തായിരിക്കും. ഉച്ചയുറക്കത്തില്‍ കാണുന്ന വെറും സ്വ്പനം എന്നതിനപ്പുറത്തേക്ക് മനസ്സിന്റെ വ്യാപാരങ്ങള്‍ കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. ഒരു വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ മുമ്പൊരിക്കല്‍ ഇതുവഴി പോയിരുന്നല്ലോ എന്നൊരു തോന്നലുണ്ടാകുന്നതുപോലെ, ഒരാളെ കാണുമ്പോള്‍ ഇയാളെ എപ്പോഴോ പരിചയപ്പെട്ടിട്ടുണ്ടല്ലോ എന്ന തോന്നല്‍ പോലെ മനസ്സ് പൂര്‍ണമായും തുറന്നുകാണിച്ചിട്ടില്ലാത്ത കാഴ്ചകളുടെ വെള്ളിത്തിര അനുഭവം തന്നെയാണ് ഈ സിനിമ. പടം കഴിഞ്ഞിറങ്ങുമ്പോള്‍ പ്രേക്ഷകന്‍ കണ്ടത് വെറും സ്വപ്‌നം മാത്രമല്ലെന്ന് തിരിച്ചറിയും.
പഴയ തമിഴ് ഗാനങ്ങളും തമിഴ് നാടകങ്ങളുടെ സംഭാഷണങ്ങളും ടി വിയിലൂടെയും റേഡിയോയിലൂടെയും അവതരിപ്പിച്ച് ശക്തമായ കഥാപിന്‍ബലം ഉണ്ടാക്കാന്‍ പിന്നണി പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. അതോടൊപ്പം മമ്മൂട്ടിയെന്ന അഭിനേതാവിനെ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താമോ അങ്ങനെയെല്ലാം ഈ സിനിമ പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്. ജയിംസോ സുന്ദരമോ അല്ലാതെ ഒരിക്കല്‍ പോലും മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല.
അമരത്തിനു ശേഷം മമ്മൂട്ടിയും അശോകനും മുഴുനീളം ഒന്നിച്ചു കടന്നുവരുന്ന സിനിമ കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. റേഷന്‍ കട തുറക്കാനുള്ളതാണെന്നും പറഞ്ഞ് എല്ലാ സമയത്തും തിരക്കു കൂട്ടുന്നുണ്ട് അശോകന്റെ കഥാപാത്രം. സിനിമയിലെ നായിക പുതുമുഖമായ രമ്യ സുവി മുതല്‍ അഭിനയിച്ചവരെല്ലാം തങ്ങളുടെ യാഥാര്‍ഥ്യത്തില്‍ നിന്നും കുതറിമാറി കഥാപാത്രങ്ങളായിട്ടുണ്ട്.
സാരഥി തിയേറ്റേഴ്‌സ് എന്ന നാടക ട്രൂപ്പിനും തന്റെ പിതാവ് ജോസ് പെല്ലിശ്ശേരിക്കും തിലകനും ലോഹിതദാസിനും കുതിരവട്ടം പപ്പുവിനുമെല്ലാമുള്ള സമര്‍പ്പണം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. നിരവധി നാടക കലാകാരന്മാരെ ഒരുമിച്ചു അവതരിപ്പിച്ച് തന്റെ നാടക ബന്ധം സംവിധായകന്‍ വെളിവാക്കുന്നു. അതോടൊപ്പം സംഭാഷണത്തിലൊരിടത്ത് തിലകന്റെ പേരും കൊണ്ടുവന്നിട്ടുണ്ട്.
മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്ന് നിര്‍മിച്ച നന്‍പകല്‍ നേരത്ത് മയക്കത്തിന് തേനി ഈശ്വറാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. തമിഴ് ഗ്രാമത്തിന്റെ വശ്യത അതിമനോഹരമായി പകര്‍ത്താന്‍ തേനി ഈശ്വറിനായിട്ടുണ്ട്. പഴയ തമിഴ് സംഗീതത്തേയും സിനിമയില്‍ അതിമനോഹരമായാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
ആദ്യത്തെ ചോദ്യം ആവര്‍ത്തിക്കുന്നു. ആരാണീ മമ്മൂട്ടി? പ്രതിദിനം തേച്ചുമിനുക്കി ഉമ്മറത്തുവെക്കുന്ന വിളക്കിനുണ്ടാകുന്ന തിളക്കം പോലെ ഓരോ തവണയും സ്വയം മെച്ചപ്പെടുത്തുന്ന ഒരാളെ നമ്മള്‍ വിളിക്കുന്ന പേരാണ് മമ്മൂട്ടി.
(THE TIMES OF INDIA സമയം മലയാളം 2023 ജനുവരി 19)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ