നിറവും ജാതിയും തിരുത്തുന്ന ജാതകങ്ങളിലേക്ക് ഭാരത സര്‍ക്കസ് (ഭാരത സര്‍ക്കസ്)
Movie: Bharatha Circus
Language: Malayalam
Genre: Crime, Thriller
Cast: Shine Tom Chacko, Jaffer Idukki, Binu Pappu, M A Nishad, Sunil Sugadha, Megha Thomas, Aradhya Aan, Sudheer Karamana, Saritha Kukku, Abhija, Kalabhavan Prajod, Jayakrishnan
Director: Sohan Seenulal
Duration: 120 Minutes
Rating: 3.5 Star
ആദിവാസിയാണെങ്കില്‍ മാവോ വാദി, മുസ്‌ലിമാണെങ്കില്‍ തീവ്രവാദി; അഭിനവ ഇന്ത്യയുടെ ജാതി രാഷ്ട്രീയത്തിലേക്ക് ഒരു മറയുമില്ലാതെ കയറി ഇടപെടുകയാണ് സോഹന്‍ സീനുലാല്‍ സംവിധാനം നിര്‍വഹിച്ച ഭാരത സര്‍ക്കസ്. അടവുകള്‍ അവസാനിക്കുന്നില്ല എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഭാരത സര്‍ക്കസ് ശരാശരി ഒരാളുടെ മനസ്സിലെ ജാതീയതയെ ശരിക്കും എടുത്തിട്ട് കുടയുന്നുണ്ട്. ഈ സിനിമ കാണുമ്പോള്‍ അതിലെ ചില ചിന്തകള്‍ തന്റേതു കൂടിയാണെന്ന് പ്രേക്ഷകന് തോന്നുന്നുണ്ടെങ്കില്‍, തീര്‍ച്ച, നിങ്ങളിലും ജാതിയുടേയും മുന്‍ധാരണയുടേയും പല്ലി വാല് തൂങ്ങിക്കിടക്കുന്നുണ്ട്. അതുടനെ മുറിച്ചു മാറ്റി രക്ഷപ്പെടേണ്ടിയിരിക്കുന്നു.
ലക്ഷ്മണന്‍ കാണിയെന്ന 49കാരന്‍ ആദിവാസിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ആറു ദിവസത്തെ സംഭവങ്ങളാണ് ഈ സിനിമ. ലക്ഷ്മണന്‍ കാണിക്ക് ആറു ദിവസം അനുഭവിക്കേണ്ടി വരുന്ന സംഭവ വികാസങ്ങള്‍ ആദിവാസിയോ താഴ്ന്ന ജാതിക്കാരനോ ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്ന ജീവിത സാഹചര്യങ്ങളുടെ ചെറിയ പതിപ്പ് മാത്രമാണ്. അല്ലെങ്കിലും ആദിവാസിയെ രക്ഷിക്കാന്‍ 'ഒരു ദൈവവും' വരില്ലെന്ന് അയാള്‍ക്ക് തന്നെ അറിയാം. എന്നിട്ടും ദൈവം അയാളോടൊപ്പം നില്‍ക്കുന്നുണ്ട്, അല്ലായിരുന്നെങ്കില്‍ ഇത്രയും കാര്യങ്ങള്‍ പറയാന്‍ അയാളുണ്ടാകുമായിരുന്നില്ലല്ലോ.
'പുലയാടി മോന്' പൊലീസുകാരുടെ തല്ല് പൊതിരെ കിട്ടുമ്പോള്‍ അയാള്‍ക്ക് അതില്‍ നിന്നൊന്ന് രക്ഷപ്പെടാന്‍ മറച്ചു പിടിക്കാനെങ്കിലും ഉപകരിക്കുന്നത് സ്റ്റേഷന്റെ മൂലയില്‍ കൂട്ടിയിട്ട ഫയലുകള്‍ക്കു മുകളിലെ അംബേദ്ക്കറുടെ ചിത്രം മാത്രമാണ്. തന്റെ സിനിമയുടെ രാഷ്ട്രീയമെന്തെന്ന് ഈ രംഗത്ത് സംവിധായകന്‍ കൃത്യമായും വ്യക്തമാക്കുന്നുണ്ട്.
പുലയാടി മോനേയെന്ന് സിനിമയില്‍ നാലു തവണയും പുലയനെന്നും പറയനെന്നും കവിതയില്‍ പേര്‍ത്തും പേര്‍ത്തും ഉപയോഗിച്ചും പുലയനും പറയനും പുലയുണ്ടാക്കിയവര്‍ക്കു നേരെ കൂരമ്പെയ്യുന്നുണ്ട് സിനിമ. കറുത്തവനെയും സഹായിക്കാന്‍ കൂടുതലാരും ഇല്ലാത്തവനേയും ആദിവാസിയും താഴ്ന്ന ജാതിക്കാരനുമാക്കാനും മാത്രമല്ല അവനെ വളരെ വേഗത്തില്‍ മാവോയിസ്റ്റും അതിനേക്കാള്‍ വേഗത്തില്‍ തീവ്രവാദിയുമാക്കാനും സാധിക്കുന്ന പൊലീസ് കഥകള്‍ തന്നെയാണ് സിനിമയ്ക്ക് ആധാരം. പശുവിനെ പോറ്റിയും അമ്മയില്ലാത്ത മകളെ സ്‌നേഹിച്ചും ലാളിച്ചും വളര്‍ത്തിയും ജീവിച്ചിരുന്ന ഒരാളെ എത്രവേഗത്തിലാണെന്നോ അവര്‍ മാവോയിസ്റ്റും ശ്രീലങ്കയില്‍ നിന്നും വന്ന എല്‍ ടി ടി ഇക്കാരനുമാക്കുന്നത്. 'എക്‌സ്പീരിയന്‍സ്' ആണത്രെ അവര്‍ക്ക് പെട്ടെന്ന് കഥ മെനഞ്ഞുണ്ടാക്കാനുള്ള കരുത്ത്.
ലക്ഷ്മണന്‍ കാണിയുടെ മകള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതും തുടര്‍ന്ന് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന അവള്‍ക്ക് നീതി കിട്ടാന്‍ വേണ്ടി ഒരച്ഛന്‍ നടത്തുന്ന ശ്രമങ്ങളുമാണ് പൊലീസ് സ്റ്റേഷന്റേയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റേയും പശ്ചാതലത്തിലൂടെ സിനിമയായി കടന്നു പോകുന്നത്. ക്ഷേത്രോത്സവത്തില്‍ നൃത്തം ചെയ്യാന്‍ മുസ്‌ലിം പെണ്‍കുട്ടിയെ അനുവദിക്കാത്തതിനുള്ള ഒരേയൊരു കാരണം അവളുടെ മതം മാത്രമാണ്. ഇബ്രാഹിം വേങ്ങരുടെ നാടകവും മാര്‍ക്കോസിന്റെ ഗാനമേളയും നടന്ന ഉത്സവപ്പറമ്പുകള്‍ കേരളത്തിനും അന്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യം മാറ്റിപ്പണിയാന്‍ ഇനിയൊരു വിപ്ലവകാരിക്കും സാധിക്കുമെന്നു തോന്നുന്നില്ല.
ഏത് കുറ്റവും ആരുടെ തലയിലും പതിച്ചു കിട്ടാന്‍ അവന്റെ നിറവും ജാതിയും മാത്രം മതിയാകും. തന്റെ ജാതിക്കാര്‍ ഏതു കുറ്റം ചെയ്താലും അതിന് കുടപിടിക്കാന്‍ കഴിയുന്നവരാണ് സമൂഹത്തിലെ ഉന്നത തലങ്ങളിലെല്ലാമുള്ളത്. എന്നുകരുതി ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രം സിനിമ മനുഷ്യരെ കാണുന്നുമില്ല. തന്റെ മാതാപിതാക്കളും ബന്ധുക്കളുമെല്ലാം ജാതിയുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെയുണ്ടാക്കാനും 'കുടുംബ മഹിമ' നിലനിര്‍ത്താനും ശ്രമിക്കുമ്പോഴും അങ്ങനെയല്ലെന്നു വിളിച്ചു പറയാന്‍ അവരിലെ യുവത്വം തന്നെ മുന്നോട്ടു വരുന്നുണ്ട്. എല്ലാ ഇരുളുകള്‍ക്കിടയിലും ഞെങ്ങിഞെരുങ്ങിയാണെങ്കിലും ചെറിയ വെളിച്ചമെങ്കിലും കടന്നുവരും.
നിറംകൊണ്ടും മുന്‍ധാരണകൊണ്ടും തങ്ങളടയാളപ്പെടുത്തിയ ജാതിസമവാക്യം തെറ്റിപ്പോയെന്ന് ബോധ്യപ്പെടുന്ന നിമിഷത്തില്‍ രക്ഷപ്പെടാനാവാത്ത കുരുക്കുകളിലേക്കെത്തപ്പെടുന്ന ഉദ്യോഗസ്ഥന്‍ ഒടുവില്‍ നിയമത്തിനു മുമ്പില്‍ അകപ്പെടുമെന്ന പ്രതീക്ഷ പുലര്‍ത്തിയാണ് സിനിമ അവസാനിപ്പിക്കുന്നത്.
ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും വോട്ടര്‍ ഐ ഡിയുമൊന്നുമില്ലാത്ത ഒരാള്‍, സൊസൈറ്റിയില്‍ പാല്‍ അളന്നു കൊടുക്കുമ്പോള്‍ രേഖപ്പെടുത്തുന്ന പുസ്തകത്തിന്റെ മാത്രം ബലത്തില്‍ തന്റെ സ്വത്വം എങ്ങനെ കാത്തുസൂക്ഷിക്കുമെന്ന ചോദ്യം പ്രേക്ഷകനില്‍ ബാക്കിയുണ്ടാകും. എന്നാല്‍, അയാളുടെ മകള്‍ക്ക് ആധാറുള്‍പ്പെടെയുള്ള രേഖകളെല്ലാം അയാള്‍ ഉണ്ടാക്കിവെച്ചിട്ടുമുണ്ട്. പടിയടച്ച് പിണ്ഡംവെച്ച സ്വത്വത്തില്‍ നിന്നു മാത്രമല്ല സമൂഹത്തിന്റെ എല്ലാ അടയാളപ്പെടുത്തലുകളില്‍ നിന്നും കൂടിയാണ് അയാള്‍ പുറത്തിറങ്ങിയതെന്ന് കഥയില്‍ പറയുന്നു.
ഒരു സാധാരണക്കാരന്‍ പൊലീസ് സ്റ്റേഷനിലെത്തിയാല്‍ എന്തൊക്കെ കാര്യങ്ങള്‍ സംഭവിക്കുമോ അതൊക്കെ ഭാരത സര്‍ക്കസില്‍ വരച്ചു കാട്ടുന്നുണ്ട്. പൊലീസ് രീതി വെച്ച് ചിലപ്പോള്‍ അവര്‍ക്ക് അങ്ങനെയൊക്കെയേ പെരുമാറാന്‍ സാധിക്കുകയുള്ളുവായിരിക്കാം. എങ്കിലും അതിനിടയില്‍ ചിലപ്പോള്‍ കാവേരിയെ പോലുള്ള ഏതെങ്കിലും പൊലീസുകാര്‍ ഉണ്ടാകാതിരിക്കില്ല. അവര്‍ രഹസ്യങ്ങള്‍ മറനീക്കി സമൂഹത്തിലെത്തിക്കാന്‍ തങ്ങളുടേതായ പങ്ക് വഹിക്കുകയും ചെയ്യും.
ലക്ഷ്മണന്‍ കാണിയായി ബിനു പപ്പു മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. ഷൈന്‍ ടോം ചാക്കോയുടെ സൊസൈറ്റി സെക്രട്ടറിയും രാഷ്ട്രീയക്കാരനുമായ അനൂപ് അദ്ദേഹത്തിന് അത്രമാത്രം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെങ്കിലും എം എ നിഷാദിന്റെ സി ഐ ജയചന്ദ്രന്‍ നായരും സുനില്‍ സുഖദയുടെ കോണ്‍സ്റ്റബിള്‍ അശോകനും തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്. ജയകൃഷ്ണന്റേയും ജാഫര്‍ ഇടുക്കിയുടേയും രാഷ്ട്രീയക്കാര്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ കേരളത്തിലെ പുതിയ സൃഷ്ടികളാണ്.
വനിതാ താരങ്ങള്‍ളാരും മുഴുനീള വേഷത്തിലെത്തുന്നില്ലെങ്കിലും പ്രത്യക്ഷപ്പെടുമ്പോഴെല്ലാം അതിശക്തമായ സ്‌ക്രീന്‍ പ്രസന്റ്‌സ് സൃഷ്ടിക്കുന്ന പ്രതീതിയാണ് അവര്‍ക്കായൊരുക്കിയിരിക്കുന്നത്. എസ് പി, എസ് ഐ, കോണ്‍സ്റ്റബിള്‍ എന്നിങ്ങനെ പൊലീസ് ശ്രേണിയുടെ വിവിധ വിഭാഗങ്ങളില്‍ വനിതകളെ അവരോധിക്കുകയും അവര്‍ക്ക് ശക്തമായ സംഭാഷണ ശകലങ്ങള്‍ നല്കുകയും ചെയ്തിട്ടുണ്ട്. അതേ ഇടത്തില്‍ തന്നെ നിസ്സഹായായ ഒരു പെണ്‍കുട്ടിയേയും ഭര്‍ത്താവിന് വെച്ചുവിളമ്പുന്ന വീട്ടമ്മയേയും കൂടി ചിത്രീകരിച്ച് സമൂഹത്തിന്റെ പരിച്ഛേദവുമുണ്ടാക്കിയിട്ടുണ്ട് സിനിമയില്‍.
ബി കെ ഹരിനാരായണന്റെ ഗാനവും പി എന്‍ ആര്‍ കുറുപ്പിന്റെ കവിതയും സിനിമയുടെ പ്രമേയത്തിന് അനുയോജ്യമായ വരികളാണ് പറയുന്നത്. നിസ്സഹായനായ ഒരാളുടെ പതിഞ്ഞുപോയ ജീവിതത്തിന് അനുസൃതമായി സംഗീതമൊരുക്കാന്‍ ബിജിബാലിനും സാധിച്ചിട്ടുണ്ട്. മധു ബാലകൃഷ്ണനും പുഷ്പദാസ് കടവന്ത്രയുമാണ് ഗാനവും കവിതയും ആലപിച്ചത്. പൊലീസ് സ്റ്റേഷനില്‍ നിന്നും ചുരമിറങ്ങി നേരിലേക്കും യാഥാര്‍ഥ്യത്തിലേക്കും കടന്നുപോകുന്ന പൊലീസ് വണ്ടിക്കൊപ്പം പുലയാടിക്കവിത വന്നടിക്കുന്നത് പ്രേക്ഷകന്റെ നെഞ്ചിലേക്കാണ്.
ബെസ്റ്റ് വേ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജിയാണ് ഭാരത സര്‍ക്കസ് നിര്‍മിച്ചത്. മുഹാദ് വെമ്പായത്തിന്റേതാണ് രചന. ബിനു കുര്യന്‍ ഛായാഗ്രഹണവും വി സാജന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.
മറാഠി സാഹിത്യകാരന്‍ ശരണ്‍കുമാര്‍ ലിംബാളെയുടെ ആത്മകഥയായ അക്കര്‍മാശിയില്‍ ഒരു പുലയാടിയുടെ ജീവിതമെന്താണെന്ന് അദ്ദേഹം വരച്ചു കാണിക്കുന്നുണ്ട്. അത്രത്തോളമല്ലെങ്കിലും, അതിന്റെ ഏറ്റവും ലളിതമായ തരത്തിലെങ്കിലുമുള്ള ചലച്ചിത്ര ആവിഷ്‌ക്കാരമാണ് ഭാരത സര്‍ക്കസ്.
(TIMES OF INDIA സമയം 2022 ഡിസംബര്‍ 09)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ