ഒരാത്മാവും കുറേ ജീവാത്മാക്കളുമായി 'രോമാഞ്ചം' (രോമാഞ്ചം)
ഏഴ് അവിവാഹതരായ യുവാക്കളുടെ ജീവിതത്തില്‍ നേരിട്ട യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ തയ്യാറാക്കിയതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നതെങ്കിലും തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് ഭയത്തേക്കാള്‍ ചിരിയാണ് സമ്മാനിക്കുന്നത്.
രോമാഞ്ചം
Movie: Romancham
Language: Malayalam
Genre: Comedy, Horror
Cast: Soubin Shahir, Arjun Ashokan, Chemban Vinod, Sajin Gopu, Siju Sunny, Afzal P H, Abin Bino, Anantharaman AJay, Jeomon Jyothir, Jagadeesh Kumar
Director: Jithu Madhavan
Writer: Jithu Madhavan
Duration: 2 Hours 12 Minutes
Rating: 3.5 Star
സിനിമ കഴിഞ്ഞ് തിയേറ്റര്‍ വിട്ടിറങ്ങുമ്പോഴും മനസ്സില്‍ പാടുക 'ആത്മാവേ പോ... ആത്മാവേ പോ...' എന്ന വരികളായിരിക്കും. വലിയ താരനിരയൊന്നുമില്ലാതെ ഒരു സിനിമ എങ്ങനെ രസകരമായി പ്രേക്ഷകര്‍ക്ക് സമ്മാനിക്കാമെന്നു കാണിച്ചു തരുന്നു രോമാഞ്ചം. സൗബിന്‍ ഷാഹിറും അര്‍ജുന്‍ അശോകനും ഒരു രംഗത്തു വന്നു മടങ്ങുന്ന ചെമ്പന്‍ വിനോദുമല്ലാതെ എടുത്തുപറയാവുന്ന താരങ്ങളെയൊന്നും അണിനിരത്താതെയാണ് രോമാഞ്ചം ജിത്തു മാധവന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.
നല്ല ജോലിയും വലിയ കൂലിയൊന്നുമില്ലാതെ ബംഗളൂരു നഗരത്തിന്റെ ഒരറ്റത്ത് ബാച്ചിലര്‍ ജീവിതം നയിക്കുന്ന യുവാക്കളും അവര്‍ക്കിടയിലേക്ക് കടന്നെത്തുന്ന ഓജോ ബോര്‍ഡും അതിലൂടെ കടന്നുവരുന്ന അനാമികയെന്ന ആത്മാവുമാണ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്. സ്ത്രീ കഥാപാത്രങ്ങളൊന്നുമില്ലാതെ ഒരു നായികയെ പറഞ്ഞവതിരിപ്പിക്കുകയാണ് രോമാഞ്ചം.
ഒരു ബാച്ചിലര്‍ 'മുറിക്ക്' ഉണ്ടായിരിക്കേണ്ട എല്ലാ 'ഗുണങ്ങളും' ഉള്ളതാണ് ജിബിയുടേയും കൂട്ടുകാരുടേയും മുറി. അവിടെ റിവിന് മാത്രമാണ് പറയാന്‍ മാന്യമായൊരു ജോലിയുള്ളത്. പ്രാര്‍ഥനയും ജോലിയുമൊക്കെയായി മറ്റുള്ളവരില്‍ നിന്നും അല്‍പം വ്യത്യസ്തനായി എക്സിക്യൂട്ടീവ് ജീവിതം നയിക്കുന്നതും കൂട്ടത്തില്‍ റിവന്‍ മാത്രമാണ്. അയാള്‍ക്ക് പലപ്പോഴും തന്റെ സഹമുറിയന്മാരുടെ ചെയ്തികളൊന്നും ഇഷ്ടപ്പെടുന്നില്ല. തന്റെ പേരിലുള്ള മുറിയായതിനാല്‍ കൂട്ടുകാരുടെ പ്രവര്‍ത്തികളുടെ അനിഷ്ടങ്ങള്‍ അയാള്‍ ചിലപ്പോഴെങ്കിലും പ്രകടിപ്പിക്കുന്നുമുണ്ട്.
പല ബിസിനസുകളില്‍ പരീക്ഷണം നടത്തിയ സോമനാണ് മുറിയിലെ മറ്റൊരാള്‍. ബിസിനസ് സ്വപ്നങ്ങളോരോന്ന് പരാജയപ്പെടുമ്പോഴും സോമന്‍ തളരുന്നില്ല. സോമന്റെ ബിസിനസിന്റെ ബാക്കി പത്രമായി താമസസ്ഥലത്ത് നിറയെ ക്ലോസറ്റുകളാണ്. സോമന്‍സ് ക്ലോസറ്റുകളുടെ വിതരണമുണ്ടായിരുന്നത് തോറ്റു തൊപ്പിയിട്ടപ്പോള്‍ അത് മുറിയിലെ സ്ഥാവര ജംഗമ വസ്തുവായി മാറി. ഇരിക്കാനുള്ള സ്റ്റൂളും അരി ഇട്ടുവെക്കുന്ന പാത്രമായും കയറി നിന്ന് ഉയരത്തില്‍ നിന്ന് എന്തെങ്കിലും വസ്തു എടുക്കാനുള്ള ഏണിയായുമൊക്കെ ക്ലോസറ്റാണ് ആ വീട്ടിലുള്ളവര്‍ ഉപയോഗിച്ചിരുന്നത്. ബാത്ത്റൂമില്‍ ഉപയോഗത്തിലുള്ള ഒരു ക്ലോസറ്റ് ഒഴികെ ആ വീട്ടിലെ ബാക്കിയെല്ലാ ക്ലോസറ്റുകളും പലവിധ ഉപയോഗങ്ങള്‍ക്കുള്ളതായിരുന്നു. എന്തിനധികം, താമസസ്ഥലത്തിന് സമീപത്തെ കച്ചവടക്കാരന്റെ വിവാഹത്തിന് ഇവരെല്ലാം ചേര്‍ന്ന് സമ്മാനമായി നല്‍കുന്നതുപോലും ക്ലോസറ്റായിരുന്നു.
വീട്ടിലെ കാര്യങ്ങളെല്ലാം തലമുതിര്‍ന്നയാളെ പോലെ നോക്കുന്നത് നിരൂപാണ്. അവിടെ താമസിക്കുന്നവര്‍ക്കെല്ലാം ഇയാള്‍ നിരൂപേട്ടനാണ്. മുഴുവന്‍ സമയവും ഹാന്‍സ് വായില്‍ വെച്ച് പറ്റാവുന്നത്രയും മദ്യവും കുടിച്ച് നടക്കുന്ന മുകേഷും പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന കരിക്കുട്ടനും ഷിജാപ്പനും ജിബിയുമാണ് മറ്റു താമസക്കാര്‍. ഇടക്കിടെ ഇവരുടെ വീട്ടിലേക്ക് വന്നുപോകുന്ന മറ്റു സുഹൃത്തുക്കളുമുണ്ട്.
ഒരു സുഹൃത്തിന്റെ മുറി സന്ദര്‍ശിച്ച ജിബി അവിടെയവര്‍ ഓജോ ബോര്‍ഡില്‍ ആത്മാവിനെ വിളിക്കാന്‍ ശ്രമിക്കുന്നത് കണ്ടതോടെയാണ് തങ്ങള്‍ക്കും അങ്ങനെ ചെയ്യണമെന്ന തീരുമാനത്തിലെത്തുന്നത്. ഓജോ ബോര്‍ഡുണ്ടാക്കി സഹമുറിയന്മാരെ ചുറ്റുമിരുത്തി ആത്മവിനെ വിളിച്ച ജിബിക്കും കൂട്ടുകാര്‍ക്കുമിടയിലേക്ക് അനാമികയുടെ ആത്മാവ് എത്തിച്ചേരുന്നതോടെ കളിയും കാര്യവും കുഴഞ്ഞു മറിയുകയാണ്. ആദ്യം ജിബിയും ഷിജാപ്പനുമൊപ്പിക്കുന്ന കുസൃതികള്‍ പിന്നെ കൈവിട്ടു പോകുന്നതാണ് അവരറിയുന്നത്.
ഇതിനിടയിലേക്കാണ് ജിബിയുടെ സുഹൃത്ത് സിനുവും എത്തുന്നത്. പിന്നെ കളി മുഴുവന്‍ സിനുവായി. ഇവിടെ തമാശയാണോ സീരിയസാണോ എന്ന് പലപ്പോഴും ബാച്ചിലര്‍ മുറിയിലെ കൂട്ടുകാര്‍ക്കു മാത്രമല്ല പ്രേക്ഷകര്‍ക്കും തോന്നുന്ന തരത്തില്‍ കഥയെ മുന്നോട്ടു കൊണ്ടുപോകാന്‍ ജിത്തു മാധവന്റെ എഴുത്തിനും ചിത്രീകരണത്തിനും സാധിച്ചിട്ടുണ്ട്.
ആത്മാവിനെ കണ്ടു ഭയന്ന ജിബി സ്പെഷ്യല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കിടന്ന് മലയാളി നഴ്സിനോട് തന്റെ കഥ പറയുന്ന രീതിയിലാണ് സിനിമ മുമ്പോട്ടു പോകുന്നത്. ജിബി രംഗത്തില്ലാതെ ജിബിയുടെ കാഴ്ചകളിലൂടെയും കണ്ണിമ ചിമ്മലുകളിലൂടേയും തീവ്രപരിചരണ വിഭാഗവും ഡോക്ടറും നഴ്സുമൊക്കെ വരുന്നത് കൗതുകമുണര്‍ത്തുന്ന തരത്തില്‍ ചിത്രീകരിക്കാനായിട്ടുണ്ട്.
രണ്ടാം പകുതിയില്‍ വരുന്ന അര്‍ജുന്‍ അശോകന്റെ സിനു എന്ന കഥാപാത്രമാണ് സിനിമയെ കൂടുതല്‍ രസകരമാക്കുന്നത്. അതോടൊപ്പം വീട്ടിലെ അന്തേവാസികളായ എലികളെ കൊല്ലുമ്പോഴും അടുത്ത പറമ്പില്‍ കുരിശു നാട്ടി എലി ശ്മശാനമൊരുക്കുന്നതും രസകരമായിട്ടുണ്ട്.
സുഷിന്‍ ശ്യാമിന്റെ മ്യൂസിക്ക് പ്രൊഡക്ഷനാണ് സിനിമയിലെ എടുത്തുപറയേണ്ടുന്ന ഒരു വസ്തുത. വ്യത്യസ്ത രീതിയില്‍ എഴുതുകയും കംപോസ് നിര്‍വഹിക്കുകയും ചെയ്ത ഗാനങ്ങള്‍ സിനിമയുടെ മൂഡ് സൃഷ്ടിക്കാന്‍ സഹായിക്കുന്നുണ്ട്. യുവതലമുറയ്ക്ക് ഇഷ്ടപ്പെടുന്ന വിധത്തില്‍ സിനിമയും ഗാനങ്ങളും ഒരുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്.
ഓജോ ബോര്‍ഡ് തരംഗമായി മാറിയ കാലത്തിന് പിന്നാലെ 2007ല്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ചെയ്തിരിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. എന്നാല്‍ പതിനഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം പഴയ കാലത്തിലേക്കുള്ള യാത്ര പ്രേക്ഷകന് പലപ്പോഴും തിരിഞ്ഞുനോക്കി ചിരിക്കാനുള്ള വകയാണ് നല്‍കുന്നത്. കഥ നടക്കുന്ന കാലത്തെ വസ്ത്രധാരണ രീതി നേരിട്ടുപ്രയോഗിക്കാതെ അതിനേക്കാള്‍ രണ്ടു പതിറ്റാണ്ടെങ്കിലും മുമ്പുള്ള രീതിയിലുള്ള വസ്ത്രങ്ങള്‍ പലയിടത്തും അഭിനേതാക്കള്‍ക്ക് നല്കിയത് ആക്ഷേപ ഹാസ്യം ഉദ്ദേശിച്ച് തന്നെയാവണം.
ഒഴിവാക്കാന്‍ ശ്രമിച്ച ആത്മാവ് പിന്നേയും യുവസംഘത്തിന്റെ കൂടെക്കൂടുന്നതും അവരെല്ലാം ചേര്‍ന്ന് ഇനിയുമൊരു വരവ് വന്നേക്കുമെന്ന സൂചനകള്‍ നല്‍കിയുമാണ് സിനിമ അവസാനിക്കുന്നത്.
ജോബി ജോര്‍ജ്ജ്, ജോണ്‍പോള്‍ ജോര്‍ജ്ജ്, ഗിരീഷ് ഗംഗാധരന്‍, സുഷിന്‍ ശ്യാം, അന്നം ജോണ്‍ പോള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച രോമാഞ്ചത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സനു താഹിറാണ്.
(THE TIMES OF INDIA സമയം മലയാളം 2023 ഫെബ്രുവരി 03)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ