ഒരു തട്ടുകടക്കാരന്‍ ജീവിതം പറയുന്ന വിധം
നീണ്ട 19 വര്‍ഷങ്ങള്‍ക്ക് മുമ്പൊരു പാതിരാത്രിയില്‍ സെക്കന്റ് ഷോയും കഴിഞ്ഞ് മടങ്ങിയേടത്താണ് കണ്ണൂര്‍ ചൊവ്വ തിലാന്നൂര്‍ പറമ്പത്ത് മൈലാഞ്ചിയില്‍ നാസറിന്റെ ജീവിതത്തിന് മാറ്റം വന്നത്. ചൊവ്വ പ്രതിഭാ കോളെജില്‍ നിന്നും തേര്‍ഡ് ഗ്രൂപ്പില്‍ പ്രീഡിഗ്രി പാസ്സായി നില്‍ക്കുന്ന പയ്യന്‍ കവിതാ തിയേറ്ററില്‍ 1921 സിനിമയുടെ സെക്കന്റ് ഷോ കഴിഞ്ഞതോടെ കണ്ണൂരില്‍ നാലാളറിയുന്ന നാസറായി, പിന്നെ പിന്നെ നാസര്‍ക്കയായി.... പുട്ടിന്റേയും ബീഫിന്റേയും പത്തിലിന്റേയും ചിക്കന്‍ പാര്‍ട്‌സിന്റേയും കല്ലുമ്മക്കായ പൊരിച്ചതിന്റേയും സ്വാദൂറുന്ന മറ്റൊരു പേരായി. നാസറിന്റെ സഹോദരന്‍ മുജീബിന്റെ ഭാര്യയുടെ പിതാവ് അബ്ദുറഹ്മാന്‍ കാല്‍ടെക്‌സില്‍ തട്ടുകട നടത്തുന്നുണ്ടായിരുന്നു. 1921ലെ മമ്മൂട്ടിയുടെ അബ്ദുല്‍ ഖാദറും രതീഷിന്റെ ലവക്കുട്ടിയുമൊക്കെ നല്കിയ ആവേശം നാസറിന്റെ സിരകളിലൂടെ തട്ടുകടയിലെ ജോലിയിലേക്ക് പ്രവേശിച്ചു. അതോടെ നാസര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി. സായാഹ്നത്തിലെ ചെരിഞ്ഞു പതിക്കുന്ന വെയില്‍. ആകാശത്തേക്ക് തുറന്നുവെച്ച രണ്ട് കൈകളില്‍ നിന്നും പറന്നുയരുന്ന പ്രാവിന്റെ ശില്‍പം റോഡിനു മധ്യത്തില്‍ സ്ഥാപിച്ച കാല്‍ടെക്‌സ് ജംഗ്ഷന്‍. നീണ്ട ഇലക