ഒരു സംവിധായകന്‍ ഇവിടുണ്ട്....


തൃശൂരിലെ മാള അന്നമനടയിലെ കല്ലൂരുകാരന്‍ ഷലീലിന് ചെറുപ്പം മുതല്‍ സിനിമ സ്വപ്നമായിരുന്നു. എല്ലാവരേയും പോലെ, അഭിനേതാവാകാന്‍ മോഹിച്ചുകൊണ്ടുള്ള ബാല്യം. പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കാന്‍ വെള്ളിത്തിരയിലെ വെള്ളിവെളിച്ചമാണ് ഏറ്റവും നല്ലതെന്ന് ഷലീലും കരുതി. 'ഇതള്‍' എന്ന ആല്‍ബം സംവിധാനം ചെയ്ത് അഭിനയിച്ചതായിരുന്നു ആദ്യത്തെ എക്‌സ്പീരിയന്‍സ്! സിനിമ ആഗ്രഹിച്ചു നടക്കുന്ന കാലത്താണ് നാട്ടുകാരന്‍ കൂടിയായ മാള അരവിന്ദനെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം ലഭിച്ചത്. മാളയുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹം ഒരു നിര്‍ദ്ദേശം മുമ്പോട്ടുവെച്ചത്, ഇങ്ങനെ മുഖാമുഖമിരുന്ന് വെറുതെ സംസാരിച്ചാല്‍ പോരാ. തന്റെ ജീവിതത്തിന്റെ സകല വഴികളിലൂടെയും അത് സഞ്ചരിക്കണമെന്ന്. 14 വര്‍ഷം മുമ്പ്, ഷൂട്ടിംഗിനെ കുറിച്ചൊന്നും യാതൊരു പിടിപാടുമില്ലാത്ത ഷലീല്‍ ഒന്നും ആലോചിച്ചില്ല, തയ്യാറെന്ന് പറഞ്ഞു. പിന്നീട് മാസങ്ങളോളം മാളയോടൊപ്പമായിരുന്നു നടത്തം. മാള അരവിന്ദന്‍ തന്റെ ജീവിത കഥ ഷലീലുമായി പങ്കുവെച്ചു. തൃശൂര്‍ വിശ്വനെന്ന സുഹൃത്തിന്റെ സഹായത്തോടെ മാളയുടെ ജീവിതം എഴുതിത്തയ്യാറാക്കിയപ്പോള്‍ എഴുന്നൂറോളം പേജുകളുണ്ടായിരുന്നു അത്. അതിനെ ഷൂട്ടിംഗ് സ്‌ക്രിപ്റ്റാക്കി, മികച്ച യൂണിറ്റ് ഉപയോഗിച്ച് ഷൂട്ട് ചെയ്തു. മാളയുടെ ജീവിതകഥ 'മനസാസ്മരാമി' (മനസാല്‍ സ്മരിക്കല്‍) എന്ന പേരില്‍ ഡോക്യുമെന്ററിയാക്കി. ഷലീലിന്റെ സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത് അവിടെ വെച്ചായിരുന്നു. മാളയോടൊപ്പം സംസാരിച്ചു നടക്കുന്നതിനിടയിലാണ് നിരവധി സിനിമാക്കാരെ പരിചയപ്പെട്ടത്. അതുവഴി ജീവന്‍ ടി വിയിലേക്കുള്ള രൂപാന്തരം എന്ന സീരിയലില്‍ വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഷലീല്‍ അറിയപ്പെട്ടു തുടങ്ങിയ 'സീനുകളുടെ മാന്ത്രിക പ്രയാണം' എന്ന മാജിക്കല്‍ ജേര്‍ണി ഓഫ് സീന്‍സ് എന്ന എം ജെ എസ് മീഡിയയുടെ പേര് നല്കിയത് അക്കാലത്ത് മാള അരവിന്ദനായിരുന്നു. ഷലീലിന്റേയും മാതാപിതാക്കളുടേയും പേര് ചേര്‍ത്ത് മുഹമ്മദ് ജമീല ഷലീല്‍ എന്നതിന്റെ ചുരുക്കെഴുത്തായാണ് മാള എം ജെ എസ് എന്ന് പേരിട്ടതെങ്കിലും ഷലീല്‍ പിന്നീടതിന് പുതിയ പൂര്‍ണ്ണരൂപം കണ്ടെത്തുകയായിരുന്നു. ദുബൈയിലുള്ള ഉപ്പ ഷലീലിനെ അങ്ങോട്ടേക്ക് കൊണ്ടുപോയതോടെയാണ് ഷലീലിലെ 'സിനിമാ ഭ്രാന്തന്' ശരിക്കുള്ള വളം കിട്ടിത്തുടങ്ങിയത്. ഇന്ത്യന്‍ അസോസിയേഷന്റെ ഓണപ്പരിപാടി ഷൂട്ട് ചെയ്യാന്‍ ലഭിച്ച യാദൃശ്ചികമായ അവസരവും അത് എഡിറ്റ് ചെയ്യാന്‍ ലഭിച്ച സാഹചര്യവും ഷലീലിന് ഗുണമായി. പിന്നീട് ബന്ധു മുഖേന ജീവന്‍ ടി വിക്കുവേണ്ടി 'റിയാലിറ്റി ഓഫ് ദുബൈ എ ടു ഇസെഡ്' എന്ന പരിപാടി തയ്യാറാക്കാന്‍ അവസരം ലഭിച്ചു. അംബീഷന്‍, ബ്യൂട്ടിഫുള്‍ പ്ലേസ്, കരിയര്‍ ഇന്‍ ലൈഫ്, ഡസേര്‍ട്ട്, എഡുക്കേഷന്‍ ആന്റ് എന്റര്‍ടെയ്ന്‍മെന്റ്, ഫ്രന്റ്‌സ് ആന്റ് ഫാമിലി, ജനറല്‍, ഹിസ്റ്റോറിക്കല്‍ പ്ലേസ് തുടങ്ങി എ മുതല്‍ ഇസെഡ് വരെയുള്ള ദുബൈയുടെ വിശേഷങ്ങള്‍ ഷലീല്‍ ക്യാമറയിലേക്ക് പകര്‍ത്തി. 101 എപ്പിസോഡുകള്‍ ചെയ്ത റിയാലിറ്റി ഓഫ് ദുബൈയുടെ ആദ്യത്തെ 54 ഭാഗങ്ങള്‍ ജീവനിലും ബാക്കിയുള്ളവ 'ഗള്‍ഫ് സ്‌ക്രിപ്റ്റ്' എന്ന പേരില്‍ കൈരളിയിലുമാണ് സംപ്രേഷണം ചെയ്തത്. ദുബൈക്കാലത്താണ് എം ജെ എസ് മീഡിയയുടെ ബാനറില്‍ ഒരു പെരുന്നാള്‍ രാവ്, തമ്പ്, മഹാബലി തമ്പുരാന്‍, മേഘങ്ങള്‍, തീരം തുടങ്ങിയ ടെലിഫിലുമുകള്‍ ചെയ്തത്. ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ജീവന്‍ ടി വിയില്‍ രണ്ടു വര്‍ഷങ്ങള്‍ 30 ദിവസങ്ങള്‍ നീണ്ടു നിന്ന 'മായാവിയുടെ അത്ഭുതലോകം' എന്ന പരിപാടി അവതരിപ്പിച്ചു. ഇപ്പോഴത്തെ ഹിറ്റ് താരവും ഫഹദ് ഫാസിലിന്റെ ഭാര്യയുമായ അന്നത്തെ കൊച്ചു നസ്‌റിയ നസീമും ഇപ്പോഴത്തെ ദേശീയ പുരസ്‌ക്കാര ജേതാവ് സുരാജ് വെഞ്ഞാറമ്മൂടും ചലച്ചിത്ര താരവും ടെലിവിഷന്‍ അവതാരകയുമായ ശില്‍പ ബാലയുമൊക്കെയായിരുന്നു മായാവിയുടെ അത്ഭുതലോകത്തിന്റെ അവതാരകരായി രംഗത്തു വന്നത്. മായാവിയുടെ അത്ഭുതലോകം ജീവനുവേണ്ടി ചെയ്യുമ്പോള്‍ തന്നെ കൈരളിക്കും ഏഷ്യാനെറ്റിനും അമൃതയ്ക്കുമൊക്കെ വേണ്ടി എം ജെ എസ് മീഡിയ പരിപാടികള്‍ പൂര്‍ത്തിയാക്കുന്നുണ്ടായിരുന്നു. മുഷ്ത്താഖ് കരിയാടനായിരുന്നു ഷലീലിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചത്. എം ജെ എസ് മീഡിയയുടെ ഏഴാം വാര്‍ഷികത്തിന്റെ ഭാഗമായി ദുബൈ ഹയാത്ത് റീജന്‍സിയില്‍ നടത്തിയ പരിപാടിയില്‍ ഏഴ് പ്രമുഖരെ ആദരിച്ചുകൊണ്ടാണ് തങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തിയത്. യു എ ഇ എക്‌സ്‌ചേഞ്ചിന്റെ യു ആര്‍ ഷെട്ടി, ഹനീഫ് ബെയ്ത്തന്‍സ്, ബഷീര്‍ പടിയത്ത്, റബീഉല്ല, സൈമണ്‍ വര്‍ഗ്ഗീസ് പറക്കാട്ട്, മൂസ ഹാജി, ജോബി ജോര്‍ജ്ജ് തുടങ്ങിയ പ്രമുഖരാണ് അന്ന് ആദരിക്കപ്പെട്ടത്. അന്നാണ് എം ജെ എസ് മീഡിയ മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കുള്ള ചുവടുമാറ്റം പ്രഖ്യാപിച്ചത്. പുതിയ ചലച്ചിത്ര ബാനറായ എം ജെ എസ് മീഡിയയുടെ പേരില്‍ ആദ്യ ചലച്ചിത്രം 'ഡോള്‍സ്' പുതുമുഖമായ ഷലീല്‍ കല്ലൂര്‍ സംവിധാനം നിര്‍വഹിച്ചപ്പോള്‍ പുതുമുഖ താരങ്ങളായിരുന്നു വേഷമിട്ടത്. കേരളത്തിലെ 22 തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്തു. ക്യാമറയ്ക്ക് പിറകില്‍ നിന്ന് 'സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍' എന്ന പറച്ചില്‍ മാത്രമായിരുന്നില്ല ഷലീലിന്റേത്. സിനിമയുടെ ആദ്യാവസാനം ഷലീലുണ്ടായിരുന്നു, ആദ്യത്തെ ചിന്ത മുതല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിലും പോസ്റ്ററൊട്ടിക്കുന്നതിലും വരെ ഷലീല്‍ സ്വന്തം ടച്ച് തന്റെ ചലച്ചിത്രത്തില്‍ കൊണ്ടുവന്നു. ലാന്റ് സ്‌കേപ്പ് ഡിസൈനറായ ഷലീല്‍ കല്ലൂര്‍ ആദ്യ സിനിമയ്ക്കു വേണ്ടി ദുബൈയിലെ ജോലി ഒഴിവാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സിനിമ റിലീസ് ചെയ്ത ശേഷം പിന്നീടദ്ദേഹം ഖത്തറിലെത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രൊജക്ടില്‍ ലാന്റ് സ്‌കേപ്പ് ഡിസൈനറായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഷലീല്‍ പുതിയ സിനിമയുടെ പണിപ്പുരയിലാണ്. ഇന്‍വെസ്റ്റിഗേഷന്‍ സസ്‌പെന്‍സ് ത്രില്ലറായ രണ്ടാം സിനിമ ഉടനെ അദ്ദേഹം പ്രഖ്യാപിക്കും. രണ്ടാം ചിത്രത്തിന്റെ എഴുത്തുപണികളും ഗാന റെക്കോര്‍ഡിംഗും പൂര്‍ത്തിയാക്കി. ദുബൈയിലും ഖത്തറിലും കേരളത്തിലുമായി പ്രഖ്യാപനം നടത്താനാണ് ഷലീലിന്റെ പദ്ധതി. പ്രമുഖ താരങ്ങളും മികച്ച ഗായകരും അണിനിരക്കുന്ന ചിത്രത്തിലെ സാങ്കേതിക വിദഗ്ധരും അണിയറ പ്രവര്‍ത്തകരും മുന്‍നിരയിലുള്ളവരാണ്. ഷലീല്‍ കല്ലൂര്‍ മാനേജിംഗ് ഡയറക്ടറും എ കെ മുഹമ്മദ് ചെയര്‍മാനും മുഷ്ത്താഖ് കരിയാടന്‍ ഇവന്റ് ഡയറക്ടറുമായി എം ജെ എസ് മീഡിയയുടെ വെബ്‌സൈറ്റും ലോഞ്ച് ചെയ്യാനുള്ള പദ്ധതി പുരോഗമിക്കുന്നുണ്ട്. വോളിബാളിലെ സംസ്ഥാന താരവും ഗുസ്തിയില്‍ തൃശൂര്‍ ജില്ലയില്‍ രണ്ടാം സ്ഥാനവുമൊക്കെ നേടിയിട്ടുള്ള ഷലീല്‍ നിരവധി നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. കഴിവുകളുടെ കൂടാരമാണ് മനുഷ്യനെന്നും അതുകണ്ടെത്തുകയാണ് വേണ്ടതെന്നുമാണ് ഇദ്ദേഹത്തിന്റെ ഭാഷ്യം. ദുബൈ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന മുഹമ്മദിന്റേയും ജമീലയുടേയും മകനാണ് ഷലീല്‍. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ എന്‍ജിനിയറായ ഷമീലയാണ് ഭാര്യ. ആലിം സിയാന്‍, അഫ്രീന്‍ സൈറ എന്നിവരാണ് മക്കള്‍. <> (വര്‍ത്തമാനം വീക്കന്റ് സ്‌പെഷ്യല്‍ എഡിഷന്‍ 04-09-2014)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍