ബോംബ് രാഷ്ട്രീയത്തിന്റെ ഇര ഈ തെരുവിലുണ്ട്


തലശ്ശേരിയിലെ ബോംബ് രാഷ്ട്രീയം മറന്നുതുടങ്ങിയ ഒരു പേരുണ്ട് സൂര്യകാന്തി. അച്ഛന്‍ ഗോവിന്ദനോടും അമ്മ മാധവിയോടുമൊപ്പം പഴയ സാധനങ്ങള്‍ പെറുക്കി നടന്ന ബാലിക കേരളത്തിലെ സ്റ്റീല്‍ ബോംബിന്റെ ജീവിക്കുന്ന ആദ്യ രക്തസാക്ഷിയാണ്. ഇപ്പോള്‍ സൂര്യക്ക് 24 കഴിഞ്ഞു. പത്താം വയസ്സിലാണ് അവള്‍ ബോംബ് രാഷ്ട്രീത്തിന്റെ ഇരയായത്. ആ കഥ ഇങ്ങനെയാണ്:
സംഭവം നടന്ന 1997ലെ തിയ്യതിയും ദിവസമൊന്നും സൂര്യകാന്തി ഓര്‍ക്കുന്നില്ല. അവളുടെ മറ്റെല്ലാ ദിവസങ്ങളും പോലെ ഒരു ദിവസമായിരുന്നു അതും. വിഷു കഴിഞ്ഞ നാളുകളിലൊന്നായിരുന്നു അതെന്ന് അവ്യക്തമായൊരു ഓര്‍മയുണ്ട്. ശബരിമലയില്‍ പോയി വന്ന് രണ്ട് ദിവസംകഴിഞ്ഞുവെന്നും ഓര്‍മയുടെ അടരുകളിലുണ്ട്.
അന്ന് കതിരൂരിലായിരുന്നു താമസം. അമ്മയോടും അച്ഛനോടുമൊപ്പമാണ് അന്നും പതിവുപോലെ സൂര്യ പോയത്. അച്ഛന്‍ അമ്മി കൊത്തുമ്പോള്‍ അമ്മ സഹായിക്കും. അല്ലെങ്കില്‍ എല്ലാവരും ചേര്‍ന്ന് പഴയ സാധനങ്ങള്‍ പെറുക്കി തലശ്ശേരിയില്‍ എത്തിച്ച് വില്‍ക്കും. മലയാളിയായ അച്ഛനും കര്‍ണാടകക്കാരിയായ അമ്മയ്ക്കും പിറന്ന മൂന്ന് പെണ്‍മക്കളില്‍ ഇളയവളായിരുന്നു സൂര്യകാന്തി. ചേച്ചിമാരായ റാണിയെയും നാഗമ്മയെയും കല്ല്യാണം കഴിച്ചു കൊടുത്തിരുന്നു.
കമ്പിപ്പാലത്തു നിന്ന് മേലേ ചമ്പാട്ടേക്ക് പോകുന്ന വഴി. വഴിയിലുള്ള സാധനങ്ങള്‍ പെറുക്കിയും സഞ്ചിയിലിട്ടും പോവുകയായിരുന്നു മൂന്നുപേരും. ഗോവിന്ദന്റെ കൈയില്‍ അമ്മി കൊത്താനുള്ള മുട്ടിയും ആയുധങ്ങളുമുണ്ട്. പോകുന്ന വഴിയിലാണ് പാര്‍ട്ടി ഓഫിസ്. (ഏതു പാര്‍ട്ടിയുടെ ഓഫിസായിരുന്നു അത്? ബി ജെ പി ഓഫിസാണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു സൂര്യകാന്തിയുടെ ആദ്യത്തെ ഉത്തരം. കുറച്ചു സമയത്തിന് ശേഷം പാര്‍ട്ടി ഓഫിസ് സി പി എമ്മിന്റേതാണോ എന്ന് ചോദിച്ചപ്പോള്‍ അതിനും അതെ എന്ന് ഉത്തരം. ഒടുവില്‍ ചെറിയൊരു സൂചന നല്കി സൂര്യകാന്തി. ചുറ്റികയുടെ ചിത്രമുള്ള കൊടിയുള്ള ഓഫിസ്!)
പാര്‍ട്ടി ഓഫിസിലേക്ക് കയറിപ്പോകുന്ന ഏണിപ്പടികള്‍ക്ക് താഴെ സിമന്റും പൂഴിയുമൊക്കെ കൂട്ടിയിട്ട ചെറിയൊരു സ്ഥലമുണ്ട്. അവിടെ എന്തെങ്കിലും പഴയ സാധനങ്ങള്‍ കിട്ടുമോ എന്നായിരുന്നു സൂര്യകാന്തിയുടെ അന്വേഷണം. പ്രദേശത്തൊന്നും ആരുമില്ലാതിരുന്നതിനാല്‍ പതുക്കെ ഏണിപ്പടികള്‍ക്ക് താഴെ പോയി നോക്കി. അവിടെ 12 ചെറിയ സ്റ്റീല്‍ മൊന്തകളുണ്ടായിരുന്നു. കാണാന്‍ നല്ല ഭംഗിയുള്ള മൊന്തകള്‍. സൂര്യകാന്തിക്ക് അവ കാഴ്ചയില്‍ തന്നെ ഇഷ്ടമായി.
മൊന്തകളില്‍ ഒന്നെടുത്ത് തുറക്കാന്‍ നോക്കി. അതിന്റെ അടപ്പിന് മൂന്ന് വരകളുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും മൊന്ത തുറക്കാന്‍ കഴിയാതെ വന്നപ്പോഴാണ് അവള്‍ അച്ഛനെ സമീപിച്ചത്. മൊന്ത തുറന്നുകൊടുക്കാന്‍ ഒന്‍പതു വയസ്സുകാരി അച്ഛനോട് പറഞ്ഞു.
ഗോവിന്ദനും കുറേ ശ്രമിച്ചുനോക്കി. മൊന്ത തുറക്കാന്‍ കഴിഞ്ഞില്ല. അതിനകത്ത് നിധിയാണെന്നായിരുന്നു സൂര്യകാന്തിയുടെ വിചാരം. ചിലപ്പോള്‍ നിധിയായിരിക്കുമെന്ന് അച്ഛനും പറഞ്ഞു. പക്ഷേ തുറക്കാന്‍ കഴിയാത്ത മൊന്ത ഉപേക്ഷിച്ച് കൂടെ വരാനായിരുന്നു അച്ഛന്‍ സൂര്യകാന്തിയോട് പറഞ്ഞത്.
ഗോവിന്ദനും മാധവിയും സ്ഥലത്തു നിന്നും തിരികെ നടക്കാന്‍ തുടങ്ങിയിരുന്നു. ഏണിപ്പടികള്‍ക്ക് താഴെ മൊന്ത തിരികെവെച്ച് പോകാന്‍ എന്തുകൊണ്ടോ സൂര്യകാന്തിയുടെ മനസ്സ് അനുവദിച്ചില്ല. അവളുടെ സൂക്ഷ്മ പരിശോധനയില്‍ ഒരു കാര്യം കൂടി കണ്ടെത്തി. മൊന്ത ഈയംകൊണ്ടോ മറ്റോ ഭദ്രമായി അടച്ചിട്ടുണ്ട്. അത് തുറക്കാനാവില്ലെന്ന് അവള്‍ക്ക് മനസ്സിലായി.
പിന്നെ ഒറ്റയോട്ടമായിരുന്നു. അച്ഛന്റെ കൈയിലുണ്ടായിരുന്ന മുട്ടി പിടിച്ചു വാങ്ങി അടുത്തു കണ്ട തെങ്ങില്‍ ഇടത്തേകൈകൊണ്ട് മൊന്ത അമര്‍ത്തിപ്പിടിച്ച് വലതുകൈയിലുള്ള മുട്ടികൊണ്ട് ഒരടി കൊടുത്തു. ആ അടിയാണ് സൂര്യകാന്തിയുടെ ജീവിതത്തിനുമേല്‍ ചെന്നു പതിച്ചത്.
വല്ലാത്തൊരു ശബ്ദവും വെളിച്ചവും അറിഞ്ഞു എന്നല്ലാതെ അതേക്കുറിച്ച് മറ്റൊന്നും സൂര്യകാന്തിക്ക് ഓര്‍മയില്ല. സമീപത്തെ മൂന്ന് തെങ്ങുകള്‍ക്ക് സ്റ്റീല്‍ ബോംബിന്റെ ചീളുകള്‍ തെറിച്ച് കേടുപാടുകളുണ്ടായി. സൂര്യകാന്തിയുടെ അച്ഛന്‍ ഗോവിന്ദന്റെ പുറത്തും ബോംബിന്റെ ചീളുകള്‍ മുറിവുകളുണ്ടാക്കി.
സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയവര്‍ക്കും എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. തമിഴ് നാടോടികള്‍ ബോംബ് സ്‌ഫോടനം നടത്തിയെന്നായിരുന്നു ആദ്യം നാട്ടുകാര്‍ വിചാരിച്ചത്. അതുകൊണ്ടുതന്നെ ബോധരഹിതയായി കിടന്ന സൂര്യകാന്തിയെ ആരും സമീപിക്കാന്‍ തയ്യാറായില്ല. അലമുറയിടുന്ന ഗോവിന്ദനേയും മാധവിയേയും നാട്ടുകാര്‍ പിടിച്ചുവെച്ചു. സമീപ പ്രദേശത്തുകൂടെ റോന്ത് ചുറ്റുകയായിരുന്ന പൊലീസ് എത്തിയാണ് സൂര്യകാന്തിയേയും ഗോവിന്ദനേയും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴും സൂര്യകാന്തിക്ക് പരുക്കേറ്റു എന്നല്ലാതെ ഗോവിന്ദന് പരുക്കേറ്റത് ആരും അറിഞ്ഞിരുന്നില്ല. നാട്ടുകാര്‍ മാധവിയെ പോകാന്‍ അനുവദിച്ചില്ല. മാധവിയെ സംഭവസ്ഥലത്തു തന്നെ പിടിച്ചു വെച്ചു.
സ്‌ഫോടനത്തില്‍ സൂര്യകാന്തിയുടെ ഇടതു കൈയും ഇടതു കണ്ണും ചിതറിത്തെറിച്ചു പോയിരുന്നു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് അയച്ചു. മാധവിയെ തലശ്ശേരി പൊലീസ് സ്‌റ്റേഷനിലേക്കെത്തിച്ചു. മെഡിക്കല്‍ കോളെജിലേക്കുള്ള വഴിയില്‍ തീവണ്ടി കടന്നു പോകാന്‍ ഗേറ്റ് അടച്ചപ്പോഴാണ് സൂര്യകാന്തിയുടെ വയര്‍ വീര്‍ത്തത്. കുടല്‍ മാല പുറത്തായി. അപ്പോഴാണ് മകളുടെ വയറിനും മാരകമായി മുറിവേറ്റ വിവരം ഗോവിന്ദന്‍ അറിഞ്ഞത്.
കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ അഞ്ച് മാസമാണ് സൂര്യകാന്തി ചികിത്സയില്‍ കഴിഞ്ഞത്. മൂന്ന് ദിവസം പൊലീസ് കാവലുണ്ടായിരുന്നു. ചിതറിപ്പോയതിനാല്‍ കൈകൂട്ടിയോജിപ്പിക്കാനായില്ല. ശസ്ത്രക്രിയകള്‍ നിരവധി നടത്തി. അച്ഛനും മെഡിക്കല്‍ കോളെജില്‍ തന്നെ ചികിത്സ നടത്തി.
ചികിത്സയ്ക്ക് ശേഷം തലശ്ശേരിയിലേക്ക് മടങ്ങാനായി കോഴിക്കോട് ബസ് സ്റ്റാന്റില്‍ നില്‍ക്കുന്ന സമയത്ത് കൈയിലുണ്ടായിരുന്ന ബാഗ് ആരോ മോഷ്ടിച്ചു. ചികിത്സാ വിവരങ്ങളും സര്‍ട്ടിഫിക്കറ്റുകളും അതിനകത്തായിരുന്നു. പിന്നീടൊരിക്കലും അവയൊന്നും സൂര്യകാന്തിക്ക് തിരികെ കിട്ടിയില്ല.
കതിരൂരില്‍ മടങ്ങി എത്തിയപ്പോള്‍ പിന്നീട് പാര്‍ട്ടിക്കാരുടെ ഭീഷണിയായി. ഇനി ഇവിടെ നില്‍ക്കാന്‍ പാടില്ലെന്ന ഭീഷണിക്കു മുമ്പില്‍ പേടിച്ച് ഗോവിന്ദനും കുടുംബവും താമസം മാറി. പിന്നീട് കുറേക്കാലം കൂത്തുപറമ്പ് സ്‌റ്റേഡിയത്തിലായിരുന്നു താമസം. പിന്നീട് മഞ്ചേരിക്ക് സമീപത്തെ പ്രദേശത്ത് സഹോദരിയുടെ കൂടെയായി സൂര്യകാന്തിയുടെ താമസം.
ചേച്ചിയോടൊപ്പം കുറച്ചു കാലം താമസിച്ച ശേഷം വീണ്ടും അച്ഛനമ്മമാരോടൊപ്പം സൂര്യകാന്തി മടങ്ങിയെത്തി. അക്കാലത്ത് ഇരിട്ടിയിലായിരുന്നു ഇവരുടെ താമസം. ഇരിട്ടി ജീവിതകാലത്താണ് സൂര്യകാന്തിയും നാഗരാജയും തമ്മില്‍ കണ്ടുമുട്ടിയത്. സൂര്യകാന്തിയെ കെട്ടിച്ചുതരുമോയെന്ന നാഗരാജയുടെ അഭ്യര്‍ഥന ഗോവിന്ദന്‍ തള്ളിക്കളഞ്ഞു. അതോടെ രണ്ടുപേരും കൂടി ഇരിട്ടി പുഴക്കരയിലെ ശിവന്റെ അമ്പലത്തില്‍ പോയി താലികെട്ടി കൂത്തുപറമ്പിലേക്ക് നാടുവിട്ടു.
കുറേ മാസങ്ങള്‍ക്കു ശേഷം അമ്മയും ചേച്ചിയും കൂടി ആഭരണം പണയം വെക്കാനായി കൂത്തുപറമ്പിലേക്ക് ബസ്സില്‍ പോകുമ്പോഴാണ് സൂര്യകാന്തിയും നാഗരാജയും റോഡരികില്‍ താമസിക്കുന്നതായി കണ്ടെത്തിയത്. മകളെ കണ്ടെത്തിയ അമ്മ കരഞ്ഞു ബഹളം വെച്ചു. അപ്പോള്‍ സൂര്യകാന്തി മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. മകളേയും ഭര്‍ത്താവിനേയും അമ്മ ഇരിട്ടിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഇപ്പോള്‍ എല്ലാവരും ഒന്നിച്ചാണ് താമസിക്കുന്നത്. അമ്മ മാധവി രണ്ടുമാസം മുമ്പ് മരിച്ചു പോയി.
സൂര്യകാന്തിക്ക് ഇപ്പോള്‍ രണ്ട് മക്കളുണ്ട് ഗായത്രിയും സൂര്യകൃഷ്ണയും. മൂത്ത മകള്‍ ഗായത്രി നാലാം ക്ലാസിലാണ് പഠിക്കുന്നത്. പണ്ട്, സ്റ്റീല്‍ ബോംബ് സ്‌ഫോടനത്തില്‍ പരുക്കേല്‍ക്കുമ്പോള്‍ സൂര്യകാന്തിക്ക് ഇപ്പോഴത്തെ ഗായത്രിയുടെ പ്രായമായിരുന്നു. ആലുവ ജനസേവ ശിശുഭവനില്‍ പഠിക്കുകയായിരുന്ന ഗായത്രിയെ അമ്മയുടെ മരണത്തോടെയാണ് തലശ്ശേരിയിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. സ്‌കൂളില്‍ പോയും പോകാതെയും അവളിപ്പോള്‍ തലശ്ശേരിയിലുണ്ട്. ഇടക്കെപ്പോഴോ കണ്ണൂരിലെ ഒരു സ്‌കൂളില്‍ ചേര്‍ന്നിരുന്നെങ്കിലും പോകാനായില്ല.
തന്റെ ഇടത്തേ കണ്ണില്‍ ഇപ്പോഴും ബോംബിന്റെ ചീളുകളിലൊന്ന് ബാക്കി കിടക്കുന്നുണ്ടെന്നാണ് സൂര്യകാന്തി പറയുന്നത്. ആ കഷ്ണം എടുക്കാന്‍ കഴിയില്ലെന്നാണത്രെ ഡോക്ടര്‍മാര്‍ പറഞ്ഞത്. അതെടുത്തു കളഞ്ഞാല്‍ മരിച്ചുപോകുമത്രെ!
പലപ്പോഴും കഠിനമായ തലവേദന വരാറുണ്ടെന്ന് സൂര്യകാന്തി. രണ്ട് ദിവസം പ്രശ്‌നങ്ങളൊന്നുമില്ലാതെ ജീവിച്ചാല്‍ മൂന്ന് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരിക്കും. എങ്കിലും ജീവിക്കാന്‍ കുപ്പിയും പാട്ടയും പഴയ സാധനങ്ങളും പെറുക്കി വില്‍ക്കുന്നു. നാഗരാജ ചെരുപ്പു കുത്തിയാണെങ്കിലും അയാളും പഴയ സാധനങ്ങള്‍ പെറുക്കി വില്‍ക്കാറാണ് പതിവ്. സൂര്യകാന്തിയുടെ അസുഖംകൊണ്ട് പതിവായി ജോലിക്ക് പോകാനാവുന്നില്ലെന്ന് നാഗരാജ. അമ്മ മരിച്ചതോടെ സൂര്യകാന്തിക്ക് കൂട്ടായാണ് ഗായത്രിയെ പഠനം ഉപേക്ഷിച്ച് നാട്ടിലെത്തിച്ചത്. അടുത്തുള്ള ഏതെങ്കിലും സ്‌കൂളില്‍ ചേര്‍ത്തണമെന്നുണ്ട്. പക്ഷേ, മക്കള്‍ രണ്ടുപേരുടേയും ജനന സര്‍ട്ടിഫിക്കറ്റുകളില്ല.
സൂര്യകാന്തിക്ക് സ്റ്റീല്‍ ബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റ് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് മറ്റൊരു തമിഴ് നാടോടി ബാലനായ അമാവാസിക്കും സഹോദരിക്കും ഇതേപോലെ അപകടം സംഭവിച്ചത്. വഴിയില്‍ നിന്നും കിട്ടിയ സ്റ്റീല്‍ മൊന്ത തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അമാവാസിക്കും കണ്ണും കൈയും നഷ്ടപ്പെട്ടു.
പക്ഷേ, അമാവാസിയെ ഏറ്റെടുക്കാന്‍ ആളുകളുണ്ടായിരുന്നു. കൊല്ലത്തെ സായി സേവാ സമിതി അമാവാസിയെ ദത്തെടുത്തു. അവര്‍ അവനെ പൂര്‍ണചന്ദ്രനെന്ന് പേര് മാറ്റി വിളിച്ചു. പഠിപ്പിച്ചു. സ്വാതി തിരുനാള്‍ സംഗീത കോളെജില്‍ വിദ്യാര്‍ഥിയായ പൂര്‍ണചന്ദ്രന്‍ ഇപ്പോള്‍ ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗറിലെ മത്സരാര്‍ഥിയാണ്.
സൂര്യകാന്തിയുടെ ജീവിതത്തെ ബോംബ് സ്‌ഫോടനം അത്തരത്തില്‍ മാറ്റിമറിച്ചിട്ടില്ല. ഇടതുകൈയും ഇടതു കണ്ണും നഷ്ടപ്പെട്ടതിനപ്പുറം, അസുഖങ്ങള്‍ നിര്‍ത്താതെ പിടികൂടിയതിനപ്പുറം അവള്‍ക്ക് ഒരു മാറ്റവും ഉണ്ടായില്ല. ഒന്‍പതാം വയസ്സിലും അവള്‍ പഴയ സാധനങ്ങള്‍ പെറുക്കിയായിരുന്നു ജീവിച്ചിരുന്നത്. ഇപ്പോഴും ചെയ്യുന്നത് അതുതന്നെ. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നാടോടിയായി കടന്നുപോകുന്നു അവള്‍ സൂര്യകാന്തി.

വര്‍ത്തമാനം ആഴ്ചപ്പതിപ്പ് 11-12-2011

http://www.varthamanam.com/index.php/sunday/3973-2011-12-10-16-38-08

അഭിപ്രായങ്ങള്‍

  1. കഷ്ടം. ഇങ്ങനേയും കുറേ ജീവിതങ്ങള്‍. അമാവാസിയുടെ കഥ ഈയടുത്ത് പത്രത്തില്‍ കണ്ടിരുന്നു. ബോംബ് വെച്ചവനും വെപ്പിച്ചവനുമൊക്കെ ഇപ്പോഴും സുഖമായി കഴിയുകയാണു. അവര്‍ക്കിതൊക്കെ അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ഉപായങ്ങള്‍ മാത്രം.

    Pls remove word verification

    മറുപടിഇല്ലാതാക്കൂ
  2. മുല്ല, അമാവാസിയുടെ ജീവിതവും ഇതുപോലൊക്കെ തന്നെ. അമാവാസിയുടെ ജീവിതത്തെ കുറിച്ചറിയാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്താല്‍ മതി. സൂര്യകാന്തിയേയും അമാവാസിയേയും കുറിച്ച് വര്‍ത്തമാനം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ്.
    http://www.varthamanam.com/index.php/sunday/3972-2011-12-10-16-26-41
    http://www.varthamanam.com/index.php/sunday/3973-2011-12-10-16-38-08

    മറുപടിഇല്ലാതാക്കൂ
  3. അവള്‍ സൂര്യകാന്തി, ബോംബ് രാഷ്ട്രീയത്തിന്റെ ഇര, ജീവിതം ദുരിതപൂര്‍ണ്ണമായിട്ടും ജീവിതത്തെ സന്തോഷത്തോടെ കാണാന്‍ ശ്രമിച്ചവള്‍- 06-01-2012ന് ഉച്ചയ്ക്ക് വടകരയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. സൂര്യകാന്തിയും ഭര്‍ത്താവും നാഗരാജും രണ്ടുമക്കളും മുച്ചക്ര വാഹനവുമായി പോകുമ്പോള്‍ ഒരു ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. സൂര്യകാന്തിയും മകന്‍ സൂര്യകൃഷ്ണയും മരിച്ചു പോയി.

    മറുപടിഇല്ലാതാക്കൂ
  4. സൂര്യകാന്തിയും അമാവാസിയും പോലെ ഈ നെറികെട്ട ബോംബ്‌ രാഷ്ട്രീയത്തിനു ഇരയായ എത്രയോ പേർ ഇപ്പോഴും മരിച്ചു ജീവിക്കുന്നു ..

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍