തിയേറ്ററുകള്‍ നിറയുന്ന പ്രേക്ഷകരെ ഞാന്‍ ആഗ്രഹിക്കാറില്ല


സീന്‍ ഒന്‍പത്
ഫ്‌ളാഷ് ബാക്ക്
റെയില്‍വേ സ്റ്റേഷന്‍
1965 കാലഘട്ടത്തിലെ ഒരു പാലക്കാടന്‍ ഗ്രാമത്തിലെ മേല്‍ക്കൂരകളില്ലാത്ത റെയില്‍വേ സ്റ്റേഷന്‍-
യാത്രക്കാരായി രണ്ടോമൂന്നോ പേര്‍ മാത്രം. 18 വയസ്സുകാരിയായ ഗ്രേസിക്കൊപ്പം യാത്ര അയയ്ക്കാനായി അച്ഛനുമുണ്ട്. ചാഞ്ഞുനില്‍ക്കുന്ന വെയിലില്‍ മഴത്തുള്ളികള്‍ പെയ്തിറങ്ങി. അച്ഛന്റെ വലിയ കാലന്‍കുടയ്ക്കുള്ളില്‍ കയറിനിന്ന അവളുടെ നോട്ടത്തില്‍ അല്‍പം മാറി ഒരു യുവാവ് ആകാശാത്തേക്ക് മുഖം ഉയര്‍ത്തി മഴ കൊള്ളുന്നു. അതുകണ്ട് അവളുടെ ഉള്ളില്‍ ചിരി പൊന്തി. ആവി പറത്തി ചൂളംവിളിച്ചുകൊണ്ട് മഴയിലേക്കെത്തുന്ന തീവണ്ടി.
(മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ 'പ്രണയം' തിരക്കഥയില്‍ നിന്ന്)

ഓര്‍മയില്‍ ചില ദൃശ്യങ്ങള്‍ ചിതറിക്കിടക്കുന്നു.
കോരിച്ചൊരിയുന്ന മഴയത്ത് ബസ് സ്റ്റോപ്പില്‍ പാതിനനഞ്ഞ് നില്‍ക്കുന്ന ഒരു ആണ്‍കുട്ടി; അവനരികിലേക്ക് അതുപോലെ നനഞ്ഞൊട്ടി വന്നു കയറിയ ഒരു പെണ്‍കുട്ടി. ഒറ്റനിമിഷംകൊണ്ട് എന്തൊക്കെയോ കൈമാറിയ അവരുടെ കണ്ണുകള്‍...
('പ്രണയം' തിരക്കഥയുടെ ആമുഖത്തില്‍ നിന്ന്)

കാഴ്ച, തന്മാത്ര, പളുങ്ക്, കല്‍ക്കത്താന്യൂസ്, ഭ്രമരം, പ്രണയം എന്നീ സിനിമകളുടെ രചനയും സംവിധാനവും നിര്‍വഹിച്ച ബ്ലെസി വര്‍ത്തമാനവുമായി സംസാരിക്കുന്നു.

? താങ്കളുടെ സിനിമയ്ക്ക് എന്തുകൊണ്ട് പ്രണയം എന്ന പേര്‍ സ്വീകരിച്ചിരിക്കുന്നു. മലയാള സിനിമയുടെ ഇത്രയും കാലത്തെ ചരിത്രത്തില്‍ ഇങ്ങനെയൊരു പേര് ആരും നല്കിയത് കണ്ടിട്ടില്ല...
= അതിശയിപ്പിക്കുന്ന കാര്യമാണത്. സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയിട്ടും മലയാള സിനിമ എന്തുകൊണ്ട് ഇത്രകാലം ഈ പേര് ഉപയോഗിച്ചില്ലെന്ന് ഞാന്‍ ആലോചിക്കുന്നു. ഇത് എന്റെയൊരു ഭാഗ്യമായി കാണുന്നു. എനിക്കുവേണ്ടി മാറ്റിവെക്കപ്പെട്ട പേരാകാം അത്. നാളെ നടക്കേണ്ടത് ഇന്നുതന്നെ എഴുതിവെച്ചിരിക്കുന്നു എന്നുപറയാറില്ലേ. അങ്ങനെ വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത്.

? എന്തുധൈര്യത്തിലാണ് മധ്യവയസ്സ് കഴിഞ്ഞവരുടെ ജീവിതത്തിലേക്ക് ക്യാമറ തിരിച്ചുവെച്ചത്?
= ആദ്യ സിനിമ മുതല്‍ ഇങ്ങനെയുള്ള ഭയം ഉണ്ടായിരുന്നില്ല. തിയേറ്ററുകള്‍ തിങ്ങിനിറയുന്ന പ്രേക്ഷകരെ ഞാന്‍ ആഗ്രഹിക്കാറില്ല. പ്രേക്ഷകരുടെ ഇഷ്ടം നോക്കിയല്ല കലാരൂപം സൃഷ്ടിക്കുന്നത്. കലാകാരന്റെ മനസ്സിലൂടെ പ്രേക്ഷകരിലേക്കെത്താനാണ് ശ്രമിക്കാറുള്ളത്. ഇതിനുമുമ്പ് മറ്റൊരു പ്രണയകഥയാണ് എഴുതിത്തുടങ്ങിയത്. പക്ഷേ, അത്തരമൊരു സിനിമ എഴുതേണ്ടതുണ്ടോ എന്നു പിന്നീട് തോന്നി. നാലോ അഞ്ചോ സീനുകള്‍ എഴുതിപ്പൂര്‍ത്തിയാക്കിയിരുന്നു. പിന്നീടത് ഉപേക്ഷിച്ചു.

? 'പ്രണയ'ത്തില്‍ ഒരു പ്രത്യേക കളര്‍ ടോണാണ് ഉപയോഗിച്ചിട്ടുള്ളതെന്നാണ് തോന്നിയത്.
= മലയാള സിനിമയില്‍ കഴിഞ്ഞകാലം എന്നതിന് ബ്ലാക്ക് ആന്റ് വൈറ്റ് എന്നാണ് സങ്കല്‍പം. അതിന് കാരണം പഴയകാലമെന്നാല്‍ നിറമില്ലാത്ത കാലം എന്ന സങ്കല്‍പമാണെന്ന് തോന്നുന്നു. എന്നാല്‍ നമ്മുടെയൊന്നും ഓര്‍മ്മകളിലും സ്വപ്നങ്ങളിലുമൊന്നും നിറമില്ലാത്ത കാലമില്ല. സ്വപ്നങ്ങളിലും ഓര്‍മകളിലുമെല്ലാം എല്ലാ കാലത്തും നിറങ്ങളുണ്ടായിരുന്നു. പഴയ കാലത്തെ സാങ്കേതികതയില്‍ മാത്രമാണ് ചിലപ്പോള്‍ നിറപ്പകിട്ട് ചേര്‍ക്കാന്‍ കഴിയാതെ വന്നിട്ടുണ്ടാവുക.
ഹരിയാനയിലെ റിവാരിയില്‍ വെച്ചാണ് പഴയ തീവണ്ടിയിലെ ഷോട്ടുകള്‍ ചിത്രീകരിച്ചത്. പഴയ തീവണ്ടി ഉപയോഗിച്ചുള്ള രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഇപ്പോള്‍ ഇവിടെയൊന്നും സൗകര്യമില്ല. പഴയ റെയില്‍വേ എഞ്ചിനുകള്‍ അവിടെയാണ് സൂക്ഷിച്ചിട്ടുള്ളത്. കാടുപിടിച്ചുകിടന്ന മൂന്ന് കിലോമീറ്റര്‍ ദൂരം റെയില്‍വേ ട്രാക്ക് വൃത്തിയാക്കിയാണ് പ്രണയത്തില്‍ പഴയ തീവണ്ടിയിലെ രംഗങ്ങളും പാട്ടും ചിത്രീകരിച്ചത്.

വെള്ളിത്തിരയില്‍ പാട്ട് രംഗം. പഴയ തീവണ്ടിയില്‍ അച്യുതമേനോന്റേയും ഗ്രേസിയുടേയും ചെറുപ്പകാലം ആര്യനും നിവേദയും വേഷമിടുന്നു.
''മഴത്തുള്ളി പളുങ്കുകള്‍ കിലുകിലെ കിലുങ്ങുന്ന
മണിച്ചിലമ്പണിയുന്നതാരോ
പ്രണയം പെയ്തിറങ്ങും പൂങ്കൂളിരോ...''

പ്രണയം സിനിമയെ കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയതായിരുന്നു പഴയ കാല തീവണ്ടിയുടെ ഷോട്ടെന്ന് മനസ്സിലായിരുന്നു. മണിരത്‌നത്തിന്റെ പഴയ സിനിമയായ ഗുരുവില്‍ പഴയ റെയിലും ട്രെയിനുമൊക്കെയുള്ള രംഗങ്ങളുണ്ട്. അവരത് ചിത്രീകരിച്ചത് ഹുബ്ലിയില്‍ വെച്ചാണ്. ഹരിയാനയില്‍ നിന്നും ഹുബ്ലിയിലേക്ക് ട്രെയിന്‍ എത്തിച്ചാണ് ചിത്രീകരണം നടത്തിയത്. പക്ഷേ, മലയാള സിനിമയ്ക്ക് അങ്ങനെ വലിയ ബജറ്റൊന്നും താങ്ങാന്‍ കഴിയില്ല. അതുകൊണ്ട് ഹരിയാനയിലേക്ക് പോവുകയായിരുന്നു.
പ്രണയം എപ്പോഴും പല അര്‍ഥങ്ങളിലും സൗന്ദര്യമാണ്. കാഴ്ചയ്ക്കും അനുഭവത്തിനുമൊക്കെ പ്രണയം ഒരുപാട് സുഖം നല്കുന്നുണ്ട്. അതുകൊണ്ടുതന്നെ എന്റെ സിനിമയുടെ ഫ്രെയിമുകള്‍ സൗന്ദര്യമുള്ളതായിരിക്കണമെന്നുണ്ടായിരുന്നു. അങ്ങനെ സൗന്ദര്യമുള്ള ഫ്രെയിമുകളിലൂടെയാണ് സിനിമ പറയാന്‍ ശ്രമിച്ചത്. പ്രായം കൂടുതലുള്ളവരുടെ കഥ പറയുമ്പോള്‍ ജരാനരകളും ദുഃഖവും നനഞ്ഞ ക്ലാവുപിടിച്ച അവസ്ഥയുമാണ് സിനിമയിലും പറയാറുള്ളത്. അവസാനം വരെ ഭംഗിയും വിശുദ്ധിയും സന്തോഷവും നിറഞ്ഞതാണ് ഇതിലുള്ള പ്രത്യേകത.

? എന്തുകൊണ്ടാണ് ഗ്രേസിയും അച്യുതമേനോനും തമ്മില്‍ പിരിയുന്നതിനെ കുറിച്ച് വിശദമായി പറയാതിരുന്നത്. അവിടെ പ്രേക്ഷകര്‍ക്ക് ചെറിയൊരു കണ്‍ഫ്യൂഷന്‍ ബാക്കിനില്‍ക്കുന്നില്ലേ?
= ചെറിയ കാരണങ്ങളാല്‍ നിങ്ങള്‍ പിരിഞ്ഞില്ലേ എന്ന് പറയുന്നതുകൊണ്ടാണ് വിശദീകരണങ്ങളിലേക്ക് പോകാതിരുന്നത്. പഴയതെല്ലാം കഴിഞ്ഞുപോയവര്‍ വീണ്ടും കാണുകയും മൂന്നുപേര്‍ക്കിടയിലെ സൗഹൃദവും പ്രണയവുമൊക്കെയാണ് പറയാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

? ഇതുവരെയുള്ള എല്ലാ സിനിമകളിലും അമ്മയേക്കാള്‍ പ്രാധാന്യം അച്ഛനാണല്ലോ?
= അച്ഛന്‍ എനിക്ക് ബിംബങ്ങളില്‍ മാത്രം സൃഷ്ടിക്കപ്പെട്ടതാണ്. സ്‌നേഹവും ശകാരങ്ങളും ലാളനകളുമൊക്കെ മനസ്സില്‍ മാത്രമാണ് സൂക്ഷിക്കാന്‍ കഴിഞ്ഞത്. എന്റെ ചെറിയ പ്രായത്തിലേ അച്ഛന്‍ മരിച്ചു പോയിരുന്നു. അതുകൊണ്ടായിരിക്കണം സിനിമകളില്‍ അച്ഛന് കൂടുതല്‍ പ്രാധാന്യം വരുന്നത്.

? കഥ പറച്ചിലല്ല സിനിമ എന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ ബ്ലെസിയുടെ സിനിമകളിലെല്ലാം കലയോടൊപ്പം കഥയുമുണ്ട്.
= സിനിമയെന്നാല്‍ വെറും കഥ പറച്ചില്‍ മാത്രമല്ല. പക്ഷേ, പറയുവാനൊരു കഥയുണ്ടെങ്കില്‍ അത് മറച്ചുവെക്കേണ്ട കാര്യമില്ലല്ലോ. ബന്ധങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ ബന്ധങ്ങളുടെ ആഴങ്ങളിലേക്ക് കണ്ണയക്കുമ്പോള്‍ കഥ സൃഷ്ടിക്കപ്പെടുന്നു. ബുദ്ധിപരം മാത്രമല്ല, എല്ലാതരം പ്രേക്ഷകരേയും സിനിമ ആകര്‍ഷിക്കണം.

? ഏതെങ്കിലും ഫ്രെയിമില്‍ നിന്നാണ് ഒട്ടുമിക്ക കഥയുടേയും തുടക്കമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടായിരുന്നു.
= തീര്‍ച്ചയായും അതെ. മഴ നനഞ്ഞ് റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്ന യുവാവും തൊട്ടടുത്ത് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയും എന്ന ഫ്രെയിം കോളെജ് കാലം മുതല്‍ മനസ്സിലുണ്ടായിരുന്നു. ഒരു പേജില്‍ കുറയാതെ ഒരു സീന്‍ ഞാന്‍ എഴുതിയിട്ടുമുണ്ട്. പത്തു പന്ത്രണ്ട് വര്‍ഷം മുമ്പ് ലോഹിയേട്ടനോട് (എ കെ ലോഹിതദാസ്) ഈ കഥ പറഞ്ഞു. അന്ന് കഥയില്‍ മാത്യൂസ് എന്ന കഥാപാത്രം ഉണ്ടായിരുന്നില്ല. ആദ്യം ഡൈവോഴ്‌സ് ചെയ്തവര്‍ പിന്നീട് കണ്ടുമുട്ടി ഒരുമിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നതായിരുന്നു അന്ന് എഴുതിയത്.

? വായന എങ്ങനെയാണ്? വായിക്കുന്നതെന്താണ്?
= ഓരോ സിനിമയ്ക്കും ശേഷമാണ് വായന കൂടുതലായി ഉണ്ടാകുന്നത്. പിന്നീടുള്ള യാത്രയ്ക്ക് എന്നെ സംബന്ധിച്ചിടത്തോളം വായന തന്നെയാണ് എന്റെ ഇന്ധനം. സിനിമ കാണുന്നതിനേക്കാള്‍ കൂടുതല്‍ സമയം വായനക്കു വേണ്ടിയാണ് കണ്ടെത്തുന്നത്.
അവസാനമായി വായിച്ച കഥാസമാഹാരം അശ്രഫ് ആഡൂരിന്റെ 'മരിച്ചവന്റെ വേരുകളാ'ണ്. ഒരു വിമാന യാത്രയിലാണ് ഞാനാ പുസ്തകം വായിച്ചത്. ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത് മലയാളത്തിലെ പ്രഭാഷണങ്ങള്‍ ആണ്. ടി പത്മനാഭന്റെ 'ലക്ഷ്യം നക്ഷത്രങ്ങള്‍ തന്നെയാണ്' എന്ന ലേഖനമാണ്. ബെന്യാമിന്റെ ആടുജീവിതം സിനിമയാക്കുന്നത് ആലോചിച്ചിരുന്നു.

? ഇത്രയൊക്കെ പുതുമ സിനിമയില്‍ വരുത്താന്‍ ശ്രമിച്ചിട്ടും ബ്ലെസിയുടെ ചിത്രങ്ങളില്‍ പുതുമുഖങ്ങളെ അവതരിപ്പിക്കുന്നത് കണ്ടിട്ടില്ല. കാഴ്ചയിലും പളുങ്കിലും മമ്മൂട്ടിയാണ് നായകന്‍. തന്മാത്രയിലും ഭ്രമരത്തിലും പ്രണയത്തിലും മോഹന്‍ലാല്‍, കല്‍ക്കത്താ ന്യൂസില്‍ ദിലീപ്...
= ആര്‍ട്ടിസ്റ്റുകളെ മുന്നില്‍ കണ്ടുകൊണ്ടല്ല തിരക്കഥ എഴുതാറുള്ളത്. പ്രണയം മുക്കാല്‍ ഭാഗത്തോളം എഴുതിക്കഴിഞ്ഞപ്പോഴാണ് അതില്‍ മോഹന്‍ലാലും അനുപംഖേറും ജയപ്രദയുമൊക്കെ വേണമെന്ന് തീരുമാനിച്ചത്. സിനിമയ്ക്ക് അനുയോജ്യരായവര്‍ പുതുമുഖങ്ങളാണെങ്കില്‍ തീര്‍ച്ചയായും അവരെ ഉള്‍പ്പെടുത്തും.

? സംവിധായകന്‍ ആയില്ലെങ്കില്‍ എന്താകുമായിരുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ?
= ഒരു സിനിമയിലെങ്കിലും അസിസ്റ്റന്റ് ഡയറക്ടര്‍ പോലുമായില്ലെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

? മലയാള സിനിമയിലെ മാറ്റങ്ങളെ പ്രേക്ഷകര്‍ എങ്ങനെയാണ് സ്വീകരിക്കുന്നത്? മാറ്റങ്ങളെ പ്രേക്ഷകര്‍ ഗുണപരമായി കാണുന്നുണ്ടോ? എന്താണ് മലയാള സിനിമയുടെ ഭാവി?
= ഒരു വിഭാഗം ആളുകള്‍ മാത്രം കാണുന്ന അവസ്ഥയിലേക്ക് സിനിമ മാറിക്കൊണ്ടിരിക്കുന്നു. അത് പലപ്പോഴും ജീവിതത്തിന്റെ വേഗത, തിരക്ക് എന്നിവയൊക്കെ കൊണ്ടാവാം. സിനിമ കൂടുതല്‍ ആസ്വദിക്കപ്പെടുന്നത് മുറികള്‍ക്കുള്ളിലാണ്. നല്ല സിനിമകള്‍ തിയേറ്ററില്‍ വന്നുകാണമെന്നാണ് എന്റെ അഭിപ്രായം. പ്രേക്ഷകര്‍ ഭയന്നു നില്‍ക്കുകയാണ്. ആദ്യം വരുന്ന പ്രേക്ഷകരില്‍ നിന്നും അഭിപ്രായം കേട്ടതിന് ശേഷമേ പലപ്പോഴും ആളുകള്‍ തിയേറ്ററിലെത്തുന്നുള്ളു.
ടി വി മടുപ്പായി മാറിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ടി വി മാത്രം കാണുന്നവരുടെ മാനസികാവസ്ഥയില്‍ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്.
പ്രതിഭകളായ സിനിമാ പ്രവര്‍ത്തകരുടേയും സിനിമ കലാസൃഷ്ടിയാണെന്ന് കരുതുന്നവരുടേയും എണ്ണം കുറഞ്ഞു വരുന്നത് ഒരു പ്രശ്‌നമാണ്. തിയേറ്ററില്‍ കയ്യടി നേടുന്നതാണ് മികച്ച സിനിമ എന്ന കാഴ്ചപ്പാട് മാറേണ്ടതുണ്ട്. തിയേറ്ററില്‍ ഉപേക്ഷിക്കുന്നതാണ് സിനിമ എന്നു പറയാറുണ്ട്. എന്നാല്‍ നമ്മുടെ പ്രേക്ഷകര്‍ വിചാരിക്കുന്നത് ചിരിക്കാനും കയ്യടിക്കാനുമുള്ളതാണ് സിനിമ എന്നാണ്. സാമൂഹ്യ വ്യവസ്ഥിതികള്‍ റിഫ്‌ളക്ട് ചെയ്യപ്പെടുകയും സംസ്‌ക്കാരം ഇടപെടുകയും ചെയ്തിരുന്ന കാലത്ത് പ്രേക്ഷകരില്‍ ഇത്തരത്തിലുള്ള മൂല്യച്യുതികള്‍ ഉണ്ടായിട്ടില്ലായിരുന്നു. അച്ഛനും മകനും ചേര്‍ന്ന് മകളേയും സഹോദരിയേയും പീഡിപ്പിക്കുന്ന കാലമാണിത്. ഇതിനെതിരെ ഒരു ചലച്ചിത്രകാരനും സാഹിത്യകാരനും പ്രതികരിക്കുന്നത് കാണുന്നില്ല. മോഹങ്ങള്‍ക്ക് പിറകേ നടക്കുന്ന മനുഷ്യന്റെ രാഷ്ട്രീയം 'പളുങ്കി'ല്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ, അത് തിരിച്ചറിഞ്ഞില്ല.
ഒരു സിനിമ കഴിഞ്ഞ് അടുത്തതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ആദ്യം മനസ്സില്‍ വരുന്നത് ഞാന്‍ കാണാത്ത സിനിമയായിരിക്കണം അത് എന്നതാണ്. അതുകൊണ്ടുതന്നെ ഉള്‍ക്കരുത്തില്ലാത്ത കഥകള്‍ പറയില്ല. എനിക്ക് ശേഷവും എന്റെ സിനിമകള്‍ നിലനില്‍ക്കണമെന്ന ആഗ്രഹമുണ്ട്. അതൊക്കെ എത്രത്തോളം വിജയിക്കും എന്നറിയില്ല. ഉപേക്ഷിക്കപ്പെടുന്ന ഒരു സിനിമയും ചെയ്യാന്‍ ബോധപൂര്‍വ്വം ആഗ്രഹിക്കാറില്ല.
ഒരു ഫിലിം മേക്കറായി മാത്രമേ ഞാന്‍ മരിക്കുകയുള്ളു എന്ന് ഞാന്‍ തന്നെ തീരുമാനിച്ചിരുന്നു. നിലനില്‍പ്പിനു വേണ്ടിയുള്ള ഒരു പൊരുതല്‍ ആണത്. സിനിമ എഴുതേണ്ടി വന്നതും അത്തരമൊരു ഘട്ടത്തിലാണ്. 'കാഴ്ച' എഴുതുന്നതിന് മുമ്പ് ഞാന്‍ ഒന്നും എഴുതിയിരുന്നില്ല.

? താങ്കളുടെ എല്ലാ തിരക്കഥകളും പുസ്തകമായിട്ടുണ്ട്. ഒരുപക്ഷേ എം ടിക്കു ശേഷം തിരക്കഥയെ സാഹിത്യ രൂപമായി കണ്ടത് താങ്കളായിരിക്കണം.
= 'കാഴ്ച' തിരക്കഥ പുസ്തകമാക്കാന്‍ ഒലീവ് ബുക്‌സില്‍ നിന്നും നൗഷാദ് എന്നെ തേടി വരികയായിരുന്നു. ഇപ്പോള്‍ പ്രണയത്തിന്റെ തിരക്കഥ ഇംഗ്ലീഷിലേക്കു കൂടി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

? അടുത്ത സിനിമ?
= ഇപ്പോള്‍ ഒന്നും തീരുമാനിച്ചിട്ടില്ല.


ഫോട്ടോ: ആദിത്യന്‍ കൂക്കോട്ട് കയ്യൂര്‍


വര്‍ത്തമാനം ആഴ്ചപ്പതിപ്പ്
09 ഒക്‌ടോബര്‍ 2011

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍