ഐറിഷ് സിനിമയിലെ മലയാളിത്തിളക്കം



നീല്‍ ആംസ്‌ട്രോങും എഡ്വില്‍ ആല്‍ഡ്രിനും മൈക്കിള്‍ കോളിന്‍സും ചന്ദ്രനിലിറങ്ങിയപ്പോള്‍ അവരെ പുഞ്ചിരിയോടെ സ്വീകരിക്കാന്‍ അവിടെയൊരു മലയാളി ഉണ്ടായിരുന്നത്രെ! എഡ്മണ്ട് ഹിലാരിയും ടെന്‍സിങ് നോര്‍ഗെയും ചേര്‍ന്ന് ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കി കൊടികുത്തുമ്പോള്‍ അവിടേയും അവര്‍ക്ക് ചായ കൊടുക്കാനും സ്വീകരിക്കാനും ഒരു മലയാളി ഉണ്ടായിരുന്നത്രെ. ഇതൊക്കെ ലോകത്തെല്ലായിടത്തും മലയാളിയുണ്ടെന്ന 'കാര്യം' പറയാനുള്ള കഥകളാണെന്ന് എല്ലാവര്‍ക്കും അറിയാം. ലോകത്ത് എല്ലായിടത്തും മലയാളികളുണ്ട്- ഐറിഷ് സിനിമയില്‍ പോലും!
ബിജു നായരെ പരിചയപ്പെടുക. കോഴിക്കോട് സ്വദേശി. എന്നാല്‍ ഐറിഷ് സിനിമയാണ് അദ്ദേഹത്തിന്റെ തട്ടകം. ഒരു മലയാള സിനിമയിലും മലയാളം സീരിയലിലും അദ്ദേഹം വേഷമിട്ടിട്ടുണ്ടെങ്കിലും ഐറിഷ് ചിത്രങ്ങളും സീരിയലുകളുമാണ് പ്രധാനം. വിദേശ ഭാഷയിലെ നിഷേധിക്കാനാവാത്ത സാന്നിധ്യമായി വളരുകയാണ് ഈ മലയാളി യുവാവ്.
രണ്ടാഴ്ച മുമ്പൊരു നാള്‍. നിര്‍മാതാവ് ഫ്‌ളോറിയന്‍, സംവിധായകന്‍ സ്റ്റീവന്‍ എന്നിവരോടൊപ്പം ഐറിഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന് സമീപത്തെ കോഫി ഷോപ്പില്‍ ഇരിക്കുകയായിരുന്ന ബിജുവിനെ തേടി വിദ്യാര്‍ഥികളുടെ ഒരുപട തന്നെ എത്തി. രണ്ടു പ്രമുഖരേയും കടത്തിവെട്ടി വിദ്യാര്‍ഥികള്‍ ആരാധനയോടെ അടുത്തുകൂടി ഹായ് ബിജു എന്നു വിളിച്ചപ്പോള്‍ ഞെട്ടിയത് നിര്‍മാതാവും സംവിധായകനുമല്ല, ബിജു തന്നെയായിരുന്നു. ഏതാനും സിനിമകളിലേയും സീരിയലുകളിലേയും വേഷം തന്നെ ഇത്രയും ജനപ്രിയനാക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല. ഫ്‌ളോറിയനും സ്റ്റീവനും അത് നേരത്തെ മനസ്സിലാക്കിയതുകൊണ്ട് കുട്ടികളുടെ ആഹ്ലാദപ്രകടനത്തെ അവര്‍ ഹൃദയം തുറന്ന് ആസ്വദിക്കുകയായിരുന്നു. ഷോപ്പിംഗ് മാളുകളിലും യാത്രയിലുമൊക്കെ തിരിച്ചറിയപ്പെട്ടു തുടങ്ങിയ ഈ മലയാളി യുവാവ് ഐറിഷ് ജനതയുടെ ആദരവിന്റെ ആഴം മനസ്സിലാക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമാണ് തന്നെ വളരെ വേഗത്തില്‍ തിരിച്ചറിയുന്നതെന്നും ബിജു നായര്‍ പറയുന്നു. സ്വകാര്യത നഷ്ടപ്പെട്ടുതുടങ്ങുമ്പോഴും ഒരു ജനതയുടെ സ്‌നേഹമാണ് ആസ്വദിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്.

സ്റ്റാര്‍ട്ട്
മാണി സി കാപ്പന്‍ നിര്‍മ്മിച്ച് ജോഷി മാത്യു സംവിധാനം ചെയ്ത മാന്‍ ഓഫ് ദ് മാച്ച് എന്ന ചിത്രത്തിലായിരുന്നു ബിജു നായരുടെ അരങ്ങേറ്റം. വിദ്യാര്‍ഥി നേതാവിന്റെ വേഷമായിരുന്നു മാന്‍ ദ് മാച്ചില്‍. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയും ഇതേ സിനിമയിലൂടെയാണ് അരങ്ങേറ്റം നടത്തിയത്.
സിനിമയുടെ നീളം കൂടിപ്പോയതോടെ ബിജുവിന്റെ വേഷത്തില്‍ കുറേഭാഗം എഡിറ്റിംഗ് ടേബിളില്‍ മുറിഞ്ഞു വീണു. ഏതാനും സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന വിദ്യാര്‍ഥി നേതാവായി ബിജു. പക്ഷേ, വെള്ളിത്തിരയ്ക്ക് അങ്ങനെയങ്ങ് ബിജുവിനെ ഒഴിവാക്കാനാവില്ലായിരുന്നു. അക്ബര്‍ കക്കട്ടിലിന്റെ 'അധ്യാപകന്റെ ഡയറി' മുഹമ്മദ് കുട്ടി സംവിധാനം ചെയ്ത് തിരുവനന്തപുരം ദൂരദര്‍ശന്‍ 'സ്‌കൂള്‍ ഡയറി' എന്ന പേരില്‍ സീരിയലാക്കിയപ്പോഴാണ് ബിജു നായര്‍ വീണ്ടും ക്യാമറയ്ക്കു മുമ്പിലെത്തിയത്. അതില്‍ എം ആര്‍ ഗോപകുമാര്‍ അവതരിപ്പിച്ച കുഞ്ഞിരാമന്‍ മാഷുടെ മകനായ ദിവാകരന്റെ വേഷമായിരുന്നു ബിജു നായര്‍ക്ക്. മലയാളം സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും തത്ക്കാലത്തേക്ക് വിട പറഞ്ഞെങ്കിലും കോളെജ് പഠനത്തിന് ശേഷം യു കെയിലേക്ക് പറന്ന ബിജു നായര്‍ ഐറിഷ് സിനിമകളിലും സീരിയലുകളിലും ഒന്നിനു പിറകെ ഒന്നായി വേഷമിട്ടു. ഇതിനകം അഞ്ച് സിനിമ/ സീരിയലുകളില്‍ അഭിനയം പൂര്‍ത്തിയാക്കിയ ബിജുവിനെ തേടി ഐറിഷില്‍ തന്നെയുള്ള രണ്ട് ബിഗ് ബജറ്റ് പ്രൊജക്ടുകള്‍, മലയാളം, കന്നഡ, തമിഴ് ചലച്ചിത്ര പദ്ധതികള്‍ വന്നുനില്‍ക്കുന്നുണ്ട്. ഇതില്‍ കന്നഡ, തമിഴ് സിനിമകള്‍ റുമാനിയയില്‍ ചിത്രീകരിക്കുമ്പോള്‍ മലയാളം അടുത്ത വര്‍ഷം നാട്ടില്‍ വരുമ്പോഴാണ് ഷൂട്ടിംഗ് നടത്തുക.

ക്യാമറ
കീരോണ്‍ ജെ വാല്‍ഷ് സംവിധാനം ചെയ്ത് ഐറിഷ് ചാനലായ ആര്‍ ടി ഇ സംപ്രേഷണം ചെയ്ത ഐറിഷ് സീരിയലായ സാവേജ് ഐ, സൈമണ്‍ മാസേ സംവിധാനം ചെയ്ത ഐറിഷ് സീരിയല്‍ റോ (ആര്‍ ടി ഇ ചാനലിലെ നമ്പര്‍ വണ്‍ സീരിയലായിരുന്നു ഇത്), സ്റ്റീവ് ബാറോണ്‍ സംവിധാനം ചെയ്ത സിനിമ ട്രഷര്‍ ഐലന്റ്, കോണര്‍ സ്ലാറ്ററി സംവിധാനം ചെയ്ത ന സ്‌കോയിറ്റീര്‍ (നോ വേ ഔട്ട്), ആന്‍ഡ്രീ ആണ്ടനോഫ് സംവിധാനം ചെയ്ത ബള്‍ഗേറിയന്‍ ഷോര്‍ട്ട് ഫിലിമായ ഈഗോ ട്രിപ്, സ്റ്റീവന്‍ പാട്രിക്കും ഫ്‌ലോറിയന്‍ സാപ്രയും ചേര്‍ന്നൊരുക്കിയ ഐറിഷ് ചിത്രമായ ക്ലൗണ്‍സ് എന്നിവയിലാണ് ബിജു നായര്‍ ഇതിനകം വേഷമിട്ടത്. ട്രഷര്‍ ഐലന്റില്‍ ബിജു നായരെ കൂടാതെ ഇന്ത്യക്കാരനായ മധുര്‍ മിത്തലും (സ്ലം ഡോഗ് മില്യനയര്‍) അഭിനയിച്ചിരുന്നു. സ്റ്റീവന്‍ ബ്രാഡി സംവിധാനം ചെയ്ത ലിസ എന്ന ടെലി ഫിലിം ഉടന്‍ പ്രമുഖ ഐറിഷ് ചാനല്‍ സംപ്രേഷണം ചെയ്യാനിരിക്കുകയാണ്.

ആക്ഷന്‍
2005ല്‍ യു കെയില്‍ എത്തിയതോടെയാണ് ബിജു നായര്‍ ജോലിയോടൊപ്പം തന്റെ രക്തത്തിലുള്ള സിനിമയേയും ശരിക്കും തിരിച്ചറിഞ്ഞത്. എത്ര പറിച്ചെറിഞ്ഞാലും കളയാന്‍ സാധിക്കാത്ത ചിലത് രക്തത്തിലുള്ളതുപോലെ! സിനിമ ബിജുവിന്റെ സിരകളില്‍ രക്തത്തേക്കാള്‍ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ മലയാളത്തില്‍ ഒരു സിനിമയില്‍ ഏതാനും സീനുകളില്‍ മാത്രം മുഖം കാണിച്ച ഒരാള്‍ എങ്ങനെയാണ് വിദേശ ഭാഷാ സിനിമയില്‍ അവിഭാജ്യ ഘടകമാവുക.
നിരവധി കമ്പനികളില്‍ ജോലി ചെയ്ത ബിജു നായര്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ എയര്‍ഹോസ്റ്റസ് ട്രെയിനിംഗ് നടത്തിയതാണ് ജീവിതത്തിലെ വിഴിത്തിരിവായത്. ട്രെയിനിംഗിന്റെ ഭാഗമായി പാരിസിലേക്കുള്ള ഒരു വിമാന യാത്രയിലാണ് റുമാനിയന്‍ സിനിമാ നിര്‍മാതാവ് ഫ്‌ലോറിയനെ പരിചയപ്പെട്ടത്. കാമുകിയോടൊപ്പം യാത്ര പോവുകയായിരുന്ന ഫ്‌ളോറിയന്‍ ബിജുവിലെ നടനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞു. അതോടെയാണ് ആര്‍ക്ക് ലൈറ്റുകളുടെ വെളിച്ചം ബിജുവിന്റെ ജീവിതത്തിന്റെ ഭാഗമായത്. പിന്നീട് ഫ്‌ളോറിയന്റെ അടുത്ത സുഹൃത്തായി മാറി ബിജു. ഫ്‌ലോറിയന്റെ ഫേസ് ബുക്കില്‍ സഹോദരന്റെ സ്ഥാനത്തുള്ളത് ബിജു നായരുടെ പേരാണ്. സിനിമയെ മാത്രം സ്വപ്നം കാണുന്ന ഫ്‌ളോറിയന് ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ ഇരുന്നൂറു കോടിയിലേറെയാണ് ആസ്തി!

ക്യാമറയ്ക്കപ്പുറത്തൊരു ബിജുവുണ്ട്
മലപ്പുറത്തെ പരേതനായ കെ പി ഗോപാലകൃഷ്ണന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിലെ സൂപ്രണ്ടായിരുന്ന കോഴിക്കോട് സ്വദേശി പി പ്രേമയുടേയും മകനാണ് ബിജു നായര്‍. നിലമ്പൂരിലായിരുന്നു ജനനമെങ്കിലും കോഴിക്കോട്ടാണ് പഠിച്ചതും വളര്‍ന്നതും. സ്‌കൂള്‍തല ക്വിസ്, ലളിതഗാന മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയിരുന്ന ബിജു അച്ഛന്റെ മരണത്തോടെ പിറകോട്ടടിക്കുകയായിരുന്നു. എന്നാല്‍ ഗോപാലകൃഷ്ണന്റെ അടുത്ത സുഹൃത്തായിരുന്ന മുന്‍മന്ത്രി എ സി ഷണ്‍മുഖദാസിന്റെ അവസരോചിത ഇടപെടലുകളാണ് ബിജുവിനെ വീണ്ടും കലയുടെ ലോകത്തേക്ക് തിരിച്ചെത്തിച്ചത്. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ബിജുവിനും ഇടമുണ്ടായിരുന്നു. എ സി ഷണ്‍മുഖദാസുമായുള്ള ബന്ധമാണ് മാന്‍ ഓഫ് ദ് മാച്ച് എന്ന സിനിമയിലേക്കുള്ള ബിജുവിന്റെ പ്രവേശനത്തിനു തന്നെ കാരണം.
ബിജു നായര്‍ക്ക് സിനിമയുമായുള്ള ബന്ധം കേവലം അഭിനയത്തിന്റേത് മാത്രമല്ല. ബിജുവിന്റെ കുടുംബത്തിനും സിനിമാ ബന്ധങ്ങള്‍ ഏറെയുണ്ടായിരുന്നു. പ്രശസ്ത തെന്നിന്ത്യന്‍ സംവിധായകന്‍ ബേബി (സ്വാമിനാഥന്‍ പിള്ള)യാണ് ബിജുവിന്റെ ബന്ധുവായ സത്യവതിയെ വിവാഹം ചെയ്തത്. നാല്‍പതിലേറെ സിനിമകള്‍ സംവിധാനം ചെയ്ത ബേബിയെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ ലിസ, അനുപല്ലവി, മനുഷ്യമൃഗം തുടങ്ങിയ പേരുകള്‍ മാത്രം മതി. ഫിനാന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന അജിത്, ബിസിനസുകാരനായ രാജീവ് എന്നിവരാണ് ബിജുവിന്റെ സഹോദരങ്ങള്‍. കൊച്ചി സ്വദേശിയും യു കെയില്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥയുമായ സ്മിത നായരാണ് ബിജു നായരുടെ ഭാര്യ. അലോക് കാര്‍ത്തിക് ഏക മകനാണ്.
ഐറിഷ് സിനിമകളില്‍ അഭിനയിക്കുമ്പോഴും ജീവിതം വിദേശത്ത് നയിക്കുമ്പോഴും ഇന്ത്യയുമായും ഇന്ത്യന്‍ സിനിമയുമായുള്ള ബന്ധം ബിജുവിന് തുടരാനാവുന്നുണ്ട്. മലയാള സിനിമയിലേത് ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളിലെ സിനിമാ പ്രവര്‍ത്തകര്‍ ബിജു നായരുടെ ഉറ്റ സുഹൃത്തുക്കളാണ്. മധുര്‍മിട്ടല്‍, തമിഴ് നിര്‍മാതാവ് കുഞ്ഞുമോന്റെ മകനും നിര്‍മാതാവുമായ എബി കുഞ്ഞുമോന്‍, മധുപാല്‍, ഉദയ, നരേന്‍, ബിജുമേനോന്‍, സുധീഷ്, മുന്ന, സത്താര്‍, സീമ, അംബിക, രമ്യാനമ്പീശന്‍, ഭാവന, ജയാനന്‍ വിന്‍സെന്റ്, അജയന്‍ വിന്‍സെന്റ്, രാമചന്ദ്രഭയ്യ, ശ്രീകുട്ടന്‍, ദീപന്‍ മമ്മാസ്, ഷാജിയെം, വിജിതമ്പി, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ബിജു നായരുടെ അടുത്ത സുഹൃത്തുക്കളാണ്.
നാട്ടിലെത്തിയാല്‍ അഭിനയിക്കാനുള്ള ഒരു മലയാളം ഓഫര്‍ ഇപ്പോള്‍ തന്നെ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. മലയാളത്തിനു പുറമേ കന്നഡ, തമിഴ് സിനിമകളിലും പ്രത്യക്ഷപ്പെടാനുള്ള തയ്യാറെടുപ്പിലാണ് ബിജു നായര്‍. അതോടെ ഐറിഷ് ജനത തിരിച്ചറിയുന്ന ഇന്ത്യക്കാരനെ മലയാളികളും തിരിച്ചറിയും. ചെറൂട്ടി റോഡിലൂടേയും മിഠായി തെരുവിലൂടെയും മറൈന്‍ ഡ്രൈവിലൂടേയും ഇപ്പോള്‍ നടന്നു പോകാനുള്ള ബിജുവിന്റെ സ്വാതന്ത്ര്യം അതോടെ ഇല്ലാതാകും. തമിഴിലെ പ്രശസ്ത ക്യാമറാമാനായ രവിന്ദര്‍ മൂണ്ട്രാം പൗര്‍ണമിക്ക് ശേഷം റുമാനിയയില്‍ വെച്ച് ചിത്രീകരിക്കുന്ന ചിത്രം, തമിഴ് നിര്‍മാതാവ് കെ ടി കുഞ്ഞുമോന്റെ മകന്‍ എബി കുഞ്ഞുമോനും ഫ്‌ലോറിയനും ചേര്‍ന്ന് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രം തുടങ്ങിയവയാണ് ഉടന്‍ ചിത്രീകരിക്കാനിരിക്കുന്നത്. സ്റ്റീവാന്‍ ക്ലാനിന്റെ ബിഗ് ബജറ്റ് ചിത്രമായ ലണ്ടനും ചിത്രീകരണത്തിനുള്ള തയ്യാറെടുപ്പിലാണ്.
അയര്‍ലന്റിലെ തലസ്ഥാന നഗരിയിലെ പ്രശസ്ത സിനിമാ പ്രവര്‍ത്തകരുടെ സംഗമ കേന്ദ്രമായ ഡബ്ലിന്‍ ഷുഗര്‍ ക്ലബ്ബില്‍ രണ്ടാഴ്ച മുമ്പ് നടന്ന ഷോര്‍ട്ട് ഡേ ഫിലിം ഫെസ്റ്റിവലില്‍ സാപ്ര ഫിലിംസിന്റെ പ്രത്യേക അപ്പ്രീസിയേഷന്‍ പുരസ്‌ക്കാരത്തിന് ബിജു നായരാണ് അര്‍ഹനായത്. റുമാനിയന്‍/ ഐറിഷ് നിര്‍മ്മാതാവ് ഫ്‌ലോറിയന്‍ സാപ്രയില്‍ നിന്നുമാണ് ബിജു പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്.
മദിരാശിയില്‍ വീട് നിര്‍മാണം നടക്കുന്നുണ്ടെങ്കിലും കഴിയുന്നത്ര കാലം ഐറിഷ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിയണമെന്നുതന്നെയാണ് ബിജു നായര്‍ ആഗ്രഹിക്കുന്നത്. സൗഹൃദങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നത് ഈ യുവാവിന്റെ വളര്‍ച്ചയ്ക്ക് ഗതിവേഗം കൂട്ടുന്നുണ്ട്.
ദൈവം തരുന്നതിനെയെല്ലാം ബോണസായി കരുതുകയാണെങ്കില്‍ സന്തോഷിക്കാനല്ലാതെ സങ്കടപ്പെടാന്‍ എവിടുണ്ട് സമയം എന്നതാണ് ബിജു നായര്‍ എന്ന ഐറിഷ് നടന്റെ/ മലയാളി യുവാവിന്റെ മോട്ടോ.

ചന്ദ്രനിലും എവറസ്റ്റിലും മാത്രമല്ല, അയര്‍ലന്റിലെ തിയേറ്ററിലും ചെന്നാല്‍ നിങ്ങളെ സ്വീകരിക്കാന്‍ അവിടൊരു മലയാളിയുണ്ടാവും. ചിരിച്ചുകൊണ്ട് മലയാളം പറഞ്ഞ് അയാള്‍ നിങ്ങളെ സ്വീകരിച്ചിരുത്തും, എന്നിട്ട് ഐറിഷ് വെള്ളിത്തിരയിലേക്ക് നടന്നു കയറും. അപ്പോള്‍ നിങ്ങള്‍ അത്ഭുതത്തോടെ അയാളെ നോക്കും. തലക്കനമൊട്ടുമില്ലാതെ, അയാള്‍ വെള്ളിത്തിരയില്‍ തന്റെ വേഷം തനിമയോടെ ചെയ്യാനുള്ള ശ്രദ്ധയിലായിരിക്കും അപ്പോള്‍ അയാള്‍. ആ യുവാവിനെ നിങ്ങള്‍ സ്‌നേഹത്തോടെ ബിജു നായര്‍ എന്ന് പേര് ചൊല്ലി വിളിക്കും.

bijupournami@gmail.com
km.kmrahman@gmail.com

വര്‍ത്തമാനം ആഴ്ചപ്പതിപ്പ്
18-09-2011

അഭിപ്രായങ്ങള്‍

  1. Pl. convey my warmest regards and best wishes to Biju Nair.

    B.M.Kutty
    Secretary General
    Pakistan Peace Coalition (PPC)
    PILER Center,Karachi.
    Ph Off: 00-92-21-36351145-46-47, 00-92-21-36350875
    Fax Off: 00-92-21-6350354
    Ph Res: 00-92-21-34852052 and 53
    Cell: 00-92-300-8227912; 00-92-343-8282651
    URL: http://www.piler.org.pk

    മറുപടിഇല്ലാതാക്കൂ
  2. Variath Madhavan Kutty: This is totally new information for me. Thanks. I wish him continued success.

    -http://www.facebook.com/variath.kutty

    മറുപടിഇല്ലാതാക്കൂ
  3. എനിക്കും അഭിമാനിക്കാന്‍ തോന്നുന്നു.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. അഭിനന്ദനങ്ങള്‍ ! ആശംസകള്‍ ! ഇനിയുമ് നന്നായി വരാന് പ്രാര്ത്ഥനകളോടൊപ്പം,

    K.Balaji

    മറുപടിഇല്ലാതാക്കൂ
  5. ആശംസകള്‍ നേരുന്നു .. അതോടൊപ്പം ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന പ്രാര്‍ത്ഥനയും

    മറുപടിഇല്ലാതാക്കൂ
  6. I WISH ALL THE BEST TO BIJU NAIR(NOW KARTHIK SHANKAR)IN THE UPCOMING CINEMAS IN INDIAN LANGUAGES AND IN IRISH FILMS.....I MAY ALSO ADD THAT BIJU IS A CLOSE FRIEND OF MINE IN FACE BOOOK...................MAY SREE PADMANABHA BLESS HIM...TO ACHIEVE HIS GOAL IN THE FILM INDUSTRY......HE DESERVES IT....

    മറുപടിഇല്ലാതാക്കൂ
  7. ബിജു നായര്‍ അഥവാ കാര്‍ത്തിക് ശങ്കര്‍
    ലോകത്തോളം വളര്‍ന്ന തേക്കിന്റെ നാട്ടില്‍ ജനിച്ചു
    ഇപ്പോള്‍ ലോകത്തോളം വളര്‍ന്നു ആശംസകളും പ്രാര്‍ഥനയും ഉണ്ട്

    മറുപടിഇല്ലാതാക്കൂ
  8. എല്ലാ വിധ ആശംസകളും നേരുന്നു..

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍