മരുഭൂമിയുടെ ആത്മകഥ പറഞ്ഞ മലയാളി




മമ്പാട്ടെ കാട്ടില്‍ പാറപ്പുറത്ത് കിടന്നുറങ്ങുമ്പോള്‍ പെയ്ത മഴ മുഴുവനും കൊണ്ട് ഒരു രാത്രി തണുത്ത് വിറച്ച് നിസ്സഹായനായി കഴിഞ്ഞതുപോലെ, ലക്ഷദ്വീപിലെ കടമത്ത് ദ്വീപില്‍ അടിയില്‍ ഗ്ലാസ് പാകിയ ബോട്ടില്‍ നിന്ന് കടല്‍പ്പുറ്റുകള്‍ കണ്ട് കണ്ട് കടലിലേക്ക് ചാടി ഉപ്പുവെള്ളത്തില്‍ കണ്ണുകള്‍ നീറിപ്പിടഞ്ഞതുപോലെ, യാത്രയുടെ ഉന്മാദം ഇത്തരം ചില അനുഭവങ്ങളിലേക്ക് നയിക്കുക സ്വാഭാവികം. മുസൈഖിറയിലും മറ്റൊന്നല്ല സംഭവിച്ചത്.
(മണല്‍ക്കെണിയിലെ മിടിപ്പ്- മരുഭൂമിയുടെ ആത്മകഥ)


ചെറിയ പ്രായം മുതലേ യാത്ര ഇഷ്ടപ്പെട്ട ആളായിരുന്നു വി മുസഫര്‍ അഹമ്മദ്. കൗമാരത്തിലും യൗവനത്തിന്റെ തുടക്കത്തിലും മരങ്ങളുള്ള കാടാണ് മുസഫറിനെ ആകര്‍ഷിച്ചതെങ്കില്‍ ജീവിത യാത്ര ഗള്‍ഫിലെത്തിച്ചപ്പോള്‍ മരുഭൂമിയുടെ മണല്‍ക്കാടാണ് അവിടെ ഇഷ്ടമായത്. ജോലിയുടെ ഭാഗമായും അല്ലാതെയും നടത്തിയ മരുഭൂ സഞ്ചാരങ്ങള്‍ രേഖപ്പെടുത്തിവെച്ചപ്പോള്‍ മരുഭൂമിയില്ലാത്ത മലയാളത്തിന് അതൊരു സഞ്ചാര സാഹിത്യമായി. ഭാരതപ്പുഴയും പെരിയാറും ചന്ദ്രഗിരിപ്പുഴയും മനസ്സില്‍കൊണ്ടു നടക്കുന്ന മലയാളി മരുഭൂമിയുടെ ആത്മകഥ അറിഞ്ഞത് അങ്ങനെയായിരുന്നു. മുസഫറിന്റെ മണല്‍ക്കാട്ടിലൂടേയും പൊടിക്കാറ്റിലൂടെയുമുള്ള യാത്രകളാണ് ഒടുവില്‍ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും മികച്ച യാത്രാ വിവരണത്തിനുള്ള 2010ലെ പുരസ്‌ക്കാരത്തിലേക്ക് നയിച്ചത്.
സഊദി അറേബ്യയില്‍ മലയാളം ന്യൂസില്‍ പത്രാധിപ സമിതി അംഗമായ വി മുസഫര്‍ അഹമ്മദ് 25 ദിവസത്തെ അവധിക്ക് നാട്ടിലെത്തി മടങ്ങാനുള്ള ഒരുക്കത്തിനിടയിലാണ് അദ്ദേഹവുമായി സംസാരിച്ചത്. പെരിന്തല്‍മണ്ണ വീനസ് ലോഡ്ജ് റോഡിലെ 'മെഹ്ഫിലി'രുന്ന് അദ്ദേഹം തന്റെ ജീവിത യാത്ര പങ്കുവെക്കുന്നു.

? വെള്ളത്തിനു വേണ്ടിയുള്ള യുദ്ധത്തോടെയായിരുന്നല്ലോ മരുഭൂമിയുടെ ആത്മകഥ തുടങ്ങുന്നത്. ഹര്‍ബുല്‍ മാഅ് (വെള്ളത്തിനുവേണ്ടിയുള്ള യുദ്ധം) എന്ന വാക്ക് ആദ്യമായി കേള്‍ക്കുന്നത് അപ്പോഴാണെന്നും പറയുന്നുണ്ട്. ശരിക്കും ആ പദത്തെ കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞുവോ? ജലസമൃദ്ധമെന്ന് കരുതുന്ന കേരളത്തിലും കിണറിനേയും പൈപ്പിനേയുമൊക്കെ ചൊല്ലി കലഹങ്ങളുണ്ടാകാറില്ലേ?
= വെള്ളം വിലകൂടിയ സാധനമായി മാറുന്നുവെന്ന് നേരത്തെ തന്നെ സൂചനകളുണ്ടല്ലോ. പ്രവാചകന്റെ കാലത്തിനു മുമ്പുതന്നെ അറേബ്യയില്‍ കിണറും വെള്ളവുമൊക്കെ ഏറെ വിലപ്പെട്ടതായിതന്നെയാണ് പരിഗണിച്ചിരുന്നത്. മരുഭൂമിയില്‍ വെള്ളത്തിനു വേണ്ടിയുള്ള പ്രശ്‌നങ്ങള്‍ തീഷ്ണമാണ്. അറബ് ഗോത്രങ്ങള്‍ തമ്മില്‍ ഒരു കിണറിനോ വെള്ളത്തിന്റെ ഉടമസ്ഥതയ്‌ക്കോ വേണ്ടി വര്‍ഷങ്ങളോളം യുദ്ധം ചെയ്യാറുണ്ട്.

അബ്ദുറഹ്മാന്‍ അഖീലെന്ന അറബിയോടൊപ്പം അദ്ദേത്തിന്റെ അഞ്ചേക്കര്‍ ഈന്തപ്പന തോട്ടം കാണാന്‍ പോയപ്പോഴാണ് സംഭവം. അഖീലും സമീപത്തെ സ്ഥലത്തിന്റെ ഉടമസ്ഥരും തമ്മില്‍ കിണറിനെ ചൊല്ലിതര്‍ക്കമുണ്ട്. അദ്ദേഹത്തോടൊപ്പം പോയി സ്ഥലം കാണുകയും കിണറിന്റെ ഫോട്ടോ എടുക്കുകയും ചെയ്തപ്പോള്‍ അടുത്ത സ്ഥലത്തിന്റെ ഉടമസ്ഥര്‍ തെറ്റിദ്ധരിച്ച് മര്‍ദ്ദിക്കുകയായിരുന്നു.
ആക്രമണത്തിന് കാരണം തോട്ടത്തിലെ കിണറാണ്. ഒന്നര നൂറ്റാണ്ടോളമായി ആ കിണര്‍ സംബന്ധിച്ച തര്‍ക്കമുണ്ട്. തോട്ടം എനിക്ക് കൈമാറി വരുന്നത് എന്റെ പിതാമഹന്മാരില്‍ നിന്നാണ്. അവരുടെ കാലംതൊട്ടേ ഈ കിണര്‍ ആരുടേതാണെന്നത് സംബന്ധിച്ച തര്‍ക്കമുണ്ട്. തോട്ടത്തിന്റെ അതിര്‍ത്തി പങ്കിടുന്നയാള്‍ കിണര്‍ അയാളുടേതാണെന്ന് പറയുന്നു. രേഖകള്‍ അനുസരിച്ച് കിണറും വെള്ളവും ഞങ്ങളുടേതാണ്. (ഹര്‍ബുല്‍ മാഅ്- മരുഭൂമിയുടെ ആത്മകഥ).
അന്ന് അവിടെനിന്നും മര്‍ദ്ദനമേല്‍ക്കാന്‍ ഇട വന്നതിന് ഇപ്പോള്‍ ഫോണ്‍ ചെയ്താലും അഖീല്‍ ക്ഷമ ചോദിക്കാറുണ്ട്.
? മരുഭൂമിയുടെ ആത്മകഥ പോലെ തന്നെ താങ്കള്‍ മരുഭൂമിയുടെ കഥയും എഴുതിയിട്ടുണ്ട്. 'ചെന്നായടക്കം' എന്ന കഥയില്‍ ആത്മാംശമുണ്ടോ?
= ചെന്നായടക്കത്തിന്റെ കഥാംശം ഉണ്ടാക്കിയതാണ്. അറിയാവുന്ന ചില സന്ദര്‍ഭങ്ങള്‍ കൂട്ടിയോജിപ്പിച്ച് കഥ സൃഷ്ടിക്കുകയായിരുന്നു. ചെന്നായക്കൂട്ടത്തെ തുരത്താന്‍ വേണ്ടി ഒരു ചെന്നായയെ കൊന്ന് കെട്ടിത്തൂക്കുന്ന രീതി മരുഭൂമിയിലുണ്ട്. യാമ്പൂവില്‍ ഇങ്ങനെ നടക്കുന്നതായി അറബ് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അറബ് യാഥാര്‍ഥ്യങ്ങളും നമ്മുടെ യാഥാര്‍ഥ്യങ്ങളും കൂട്ടിച്ചേര്‍ത്താണ് ആ കഥ രചിച്ചത്.
ക്ലേശം നിറഞ്ഞ ജോലികള്‍ ചെയ്തിട്ടാണ് മനുഷ്യന്‍ ഭക്ഷണം കഴിക്കുന്നത്. നാട്ടിലുള്ളവര്‍ കാണാറുള്ളത് ഗള്‍ഫുകാരന്റെ അവധിക്കാലം മാത്രമാണ്. കുറഞ്ഞ നാളുകളുടെ ആഹ്ലാദത്തിന് അവന്‍ ഭയങ്കരമായി ക്ലേശിക്കുന്നുണ്ട്. ചെന്നായയെ കൊന്ന് തൂക്കിയിട്ട് കാവലിരിക്കുന്ന മനുഷ്യന്‍ അവിടെ ഇരുന്നുതന്നെയാണ് ഭക്ഷണം കഴിക്കുന്നത്. നാടുവിട്ടാല്‍ എന്തുജോലി ചെയ്യാനും നമ്മള്‍ തയ്യാറാവാറുണ്ട്. ഭൂപ്രകൃതി പോലെയാണ് മനുഷ്യന്റെ മനസ്സും.
? ഇത്രയും കാലത്തിനിടയില്‍ എത്രയോ മലയാളികള്‍ അറേബ്യന്‍ നാടുകളില്‍ ജോലി ചെയ്തു. എന്നിട്ടും മലയാളത്തിലേക്ക് അറേബ്യയുടെ പരിഛേദം കടന്നുവന്നത് വളരെ അപൂര്‍വ്വമായി മാത്രമാണ്. മരുഭൂമിയുടെ ആത്മകഥയും ബെന്യാമീന്റെ ആടുജീവിതവും ഒരുപക്ഷേ അതിന് മാറ്റമുണ്ടാക്കിയേക്കുമോ?
= ലക്ഷക്കണക്കിന് മലയാളികള്‍ അവിടെ ജോലി ചെയ്തിട്ടുണ്ട്. എഴുത്തുകാര്‍ പോലും നാടുവിട്ടു പോയവന്റെ ഗൃഹാതുരതകളും മറ്റും മാത്രമാണ് ചിത്രീകരിച്ചത്. ടി വി കൊച്ചുബാവ പോലും ഗള്‍ഫ് പ്രമേയമായി 'ഇറച്ചിയേറ്' എന്നൊരു കഥമാത്രമാണ് എഴുതിയത്.
മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തിന് ഏകദേശം അരനൂറ്റാണ്ട് പ്രായമുണ്ടെന്ന് പറയുന്നു. ഒരുപക്ഷേ ആദ്യകാലത്ത് കുടിയേറിയവരില്‍ പലരും നിരക്ഷരരോ അര്‍ധ സാക്ഷരരോ ആയിരുന്നതായിരിക്കാം ഇത്തരത്തിലൊരു മരുഭൂ രേഖപ്പെടുത്തല്‍ നടക്കാതെ പോയത്. ലിഖിത സാഹിത്യം അവര്‍ക്ക് തോന്നിയിട്ടുണ്ടാവില്ലായിരിക്കാം. മാത്രമല്ല, വിദ്യാഭ്യാസമില്ല എന്ന ഭയം അവരെ അലട്ടിയിട്ടുണ്ടാകാം.
കോഴിക്കോട് യൂണിവേഴ്‌സിറ്റിക്കു സമീപത്തെ ചേലേമ്പ്രയിലെ മുസ്തഫ ഹാജി മാപ്പിള ഖലാസി കഥ പറയുന്നു എന്ന പേരില്‍ തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരനൂറ്റാണ്ട് കാലം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പ്രവാസിയായി നിരവധി തൊഴിലുകളെടുത്ത് കഴിഞ്ഞ ഒരാളുടെ കഥയാണത്. തനിക്ക് വിദ്യാഭ്യാസമില്ലെന്ന ഭയം അദ്ദേഹത്തെ അലട്ടുമ്പോഴും അനുഭവം വിവരിക്കുന്നു എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്. ഇതേ ഭയം തന്നെയായിരിക്കാം അക്കാലത്തെ സാധാരണ മലയാളിയേയും എഴുത്തില്‍ നിന്നും അകറ്റുകയും അലട്ടുകയും ചെയ്തത്.
മതവുമായി ബന്ധപ്പെടുത്തിയാണ് മലയാളി അറബ് ലോകത്തെ കണ്ടിട്ടുള്ളത്. ജൂത, ക്രൈസ്തവ, ഇസ്‌ലാം മതങ്ങളുമായി ഈ പ്രദേശത്തിന് വളരെയധികം ബന്ധമുണ്ടെങ്കിലും ലോകത്തെ വലിയ തോതില്‍ സ്വാധീനിച്ച സംസ്‌ക്കാരം എന്ന നിലയില്‍ കാണേണ്ടതുണ്ട്.
മലയാളികളെല്ലാം ഗള്‍ഫില്‍ എത്തിയിട്ടുള്ളത് ജോലി ചെയ്ത് പണം സമ്പാദിച്ച് കുടുംബത്തെ പോറ്റാനാണ്. അങ്ങനെയുള്ളവര്‍ക്ക് യാത്രക്കു വേണ്ടിയും മരുഭൂമി കാണാനും പണം നീക്കിവെക്കാന്‍ കഴിയില്ല. അത്തരമൊരു നീക്കിവെയ്പ് നാട്ടില്‍ ബാധിക്കും. കുട്ടിയുടെ പഠനം, ഉമ്മയുടെ ചികിത്സ, ഭാര്യയുടെ ഗര്‍ഭം തുടങ്ങിയ ജീവല്‍പ്രശ്‌നങ്ങളായിരിക്കും മലയാളിക്കു മുമ്പിലുള്ളത്. ഗള്‍ഫിലെത്തിയ മലയാളികളൊക്കെ മരുഭൂമി കാണാന്‍ പോയിരുന്നെങ്കില്‍ കേരളത്തിലേക്ക് പണം വരുമായിരുന്നില്ലല്ലോ.
അതിനിടയില്‍ പറയേണ്ടുന്ന കാര്യം ഇതൊക്കെ കാണാന്‍ സൗകര്യമുള്ളവരും ഉണ്ടെങ്കിലും അവര്‍ അതിനൊന്നും തയ്യാറാവുന്നില്ലെന്നാണ്. അവധി ആഘോഷിക്കാന്‍ അവരൊരുപക്ഷേ യൂറോപ്പിലേക്ക് ആയിരിക്കും പോവുക. മക്കയും മദീനയും കാണുക എന്നതിനപ്പുറത്ത് സാധാരണ മുസ്‌ലിം മലയാളിക്ക് ഗള്‍ഫിനെ കാണുന്നതില്‍ താത്പര്യമില്ല.
മറ്റുള്ളവര്‍ക്ക് പഠിക്കാനുള്ള ഒരുപാട് കാര്യങ്ങള്‍ അവിടെയുണ്ട്. അതിന് ആരും താത്പര്യം കാണിക്കുന്നില്ല. എന്നിലുണ്ടായിരുന്ന പത്രപ്രവര്‍ത്തകനായിരിക്കണം ഇത്രം കാഴ്ചകള്‍ക്ക് സൗകര്യമൊരുക്കിയത്.
? ചെറുപ്പം മുതലേ കാടുകാണാനും യാത്ര പോകുന്നതിനേയും കുറിച്ച് മരുഭൂമിയുടെ ആത്മകഥയുടെ ആമുഖത്തില്‍ പറയുന്നുണ്ട്.
= ചെറിയ പ്രായം മുതലേ യാത്ര ഇഷ്ടപ്പെട്ടിരുന്നു. യാത്രയെ പലരും ബുദ്ധിമുട്ടായാണ് കാണാറുള്ളത്. പല യാത്രകളും അനിശ്ചിതത്വത്തിലേക്കാണ്. അനിശ്ചിത്വത്തിലേക്കുള്ള യാത്രകളില്‍ മലയാളികള്‍ മാത്രമല്ല, ലോകത്തിലെ പല സമൂഹങ്ങളും താത്പര്യം കാണിക്കാറില്ല.
? മരുഭൂമിയുടെ ആത്മകഥയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് വളരെ കാല്‍പ്പനികമായാണ്. എന്നാല്‍ ഈ പുസ്തകത്തില്‍ ഇസ്‌ലാമിനേയും മതത്തേയും കുറിച്ച് പറയുന്ന ഭാഗങ്ങളെയാവട്ടെ ഗൗരവത്തോടെ സമീപിച്ചിരിക്കുന്നു. എന്താണ് ഇതിന് കാരണം?
= മനുഷ്യ സ്വഭാവം കാണിക്കുന്ന പ്രകൃതിയെ അന്വേഷിക്കുന്നിടത്താണ് കാല്‍പ്പനികത വരുന്നത്. മരുഭൂമിയില്‍ നിന്നും ഉണ്ടായിട്ടുള്ള മതങ്ങള്‍ മനുഷ്യ വംശത്തിന് നല്കിയ കാഴ്ചപ്പാടുകളെ ഗൗരവത്തോടെയാണ് കാണുകയും പഠിക്കുകയും എഴുതുകയും ചെയ്യേണ്ടത്. മതത്തെ കുറിച്ച് കൂടുതല്‍ അറിയുന്ന പണ്ഡിതനല്ല ഞാന്‍. എങ്കിലും എനിക്ക് സാധ്യമാകുന്ന ഗൗരവത്തില്‍ കാണാന്‍ ശ്രമിക്കുകയാണ് ചെയ്തത്. മരുഭൂ പ്രകൃതിയില്‍ നിന്നും ഉണ്ടായിട്ടുള്ള മതങ്ങളും തത്വശാസ്ത്രങ്ങളും മനുഷ്യരാശിയെ പല കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ട്. ആ ബഹുമാനം കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടാകും.

മലപ്പുറം ജില്ലയിലെ വിവിധ പാരലല്‍ കോളെജുകളില്‍ അഞ്ച് വര്‍ഷം അധ്യാപകനായിരുന്ന മുസഫര്‍ അഹമ്മദ് ആറു വര്‍ഷക്കാലം മാധ്യമം ദിനപത്രത്തില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായിരുന്നു. വെള്ളാഞ്ചോല മൊയ്തൂട്ടിയുടേയും പച്ചീരി സൈനബയുടേയും മകനാണ് മുസഫര്‍ അഹമ്മദ്. അധ്യാപികയായ ഉമ്മുകുല്‍സുവാണ് ഭാര്യ. സഫര്‍, റസല്‍ എന്നിവര്‍ മക്കളും.

? ഈയ്യിടെ പുറത്തിറങ്ങിയ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ താന്‍ അസുഖബാധിതനായി കിടക്കുമ്പോള്‍ സഹായിക്കാന്‍ മുന്‍കൈ എടുത്ത ഒരു മുസഫര്‍ അഹമ്മദിനെ ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ശരത്ചന്ദ്ര മറാഠേ ഓര്‍ക്കുന്നുണ്ട്. താങ്കള്‍ തന്നെയാണോ ആ മുസഫര്‍ അഹമ്മദ്. മറവി ബാധയ്ക്കിടയിലും അദ്ദേഹം ആ പേര് ഓര്‍ത്തുവെച്ചിരിക്കുന്നു.
= ശരത്ചന്ദ്ര മറാഠേ എന്റെ പേര് ഓര്‍ത്തുവെച്ചത് കണ്ടപ്പോള്‍ അത്ഭുതം തോന്നി. മാധ്യമത്തില്‍ കോഴിക്കോട് ജോലി ചെയ്യുന്ന കാലത്താണ് സംഭവം. സംഗീതത്തില്‍ താത്പര്യമുണ്ടായിരുന്നാല്‍ പല ലൈവ് ഷോകള്‍ക്കും അക്കാലത്ത് പോകാറുണ്ടായിരുന്നു. വീടിന് മെഹ്ഫില്‍ എന്ന് പേരിട്ടതു പോലും ഈ സംഗീതം പ്രേമം മൂലമാണ്. ഹിന്ദുസ്ഥാനി സംഗീതത്തേയും സംഗീതജ്ഞരേയും കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ആരും ശ്രദ്ധിക്കാനില്ലാതെ ശരത്ചന്ദ്ര മറാഠേ അസുഖം ബാധിച്ച് കിടപ്പിലാണെന്ന് അറിഞ്ഞത്. അദ്ദേഹത്തെ കണ്ടതിനു ശേഷം സഹായിക്കണമെന്നാവശ്യപ്പെട്ട പലരേയും സമീപിച്ചു. ജേര്‍ണലിസ്റ്റ് ട്രെയിനി മാത്രമായ എനിക്ക് സാമ്പത്തിക സഹായം നല്കാന്‍ കഴിയുന്നതിന് പരിമിതി ഉണ്ടായിരുന്നല്ലോ. അങ്ങനെയാണ് പത്രത്തില്‍ എഴുതിയതും മറ്റു പത്രക്കാരെ അദ്ദേഹത്തെ കുറിച്ച് എഴുതാന്‍ പ്രേരിപ്പിച്ചതും. വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് മറാഠേയിലേക്ക് നാടിന്റെ ശ്രദ്ധ പോയത്.
? മലയാളിയുടെ ഗള്‍ഫില്‍ നിന്നുള്ള പിന്മടക്കത്തെ കുറിച്ചാണ് രണ്ടാഴ്ച മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയത്. ശരിക്കും ഗള്‍ഫ് നാടുകളില്‍ നിന്നും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മടങ്ങാനുള്ള സമയമായിത്തുടങ്ങിയോ?
= ഗള്‍ഫില്‍ നിന്നുള്ള മടക്കത്തിന്റെ പ്രതിഭാസത്തെ ചൂണ്ടിക്കാണിക്കാനാണ് ലേഖനത്തില്‍ ശ്രമിച്ചത്. ഗള്‍ഫിന്റെ ഘടനയിലും മാറ്റം വരികയാണ്. അത് അറബ് ലോകത്തെ പ്രശ്‌നസങ്കീര്‍ണമാക്കി മാറ്റുന്നുണ്ട്. പല സര്‍ക്കാരുകളും സ്വദേശിവത്ക്കരണത്തിന് മുന്‍ഗണന നല്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ സ്‌കില്‍ ആവശ്യമുള്ള ജോലികളെയായിരിക്കും സ്വദേശി വത്ക്കരണം ബാധിക്കുക. മുമ്പുള്ള പല മടക്ക യാത്രകളിലും സര്‍ക്കാരും സാമൂഹ്യ വ്യവസ്ഥകളുമൊന്നും മലയാളിക്ക് സംരക്ഷണം നല്കിയിട്ടില്ല. ഗള്‍ഫ് മടക്കക്കാരെ കേരളീയ സാമൂഹ്യഘടന എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് കണ്ടറിയേണ്ടതുണ്ട്. ഗുജറാത്തില്‍ പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള പല വിമാനങ്ങളും റദ്ദാക്കി. അപ്പോള്‍ നാട്ടില്‍ കുടുങ്ങിപ്പോയവരെ സഹായിക്കാന്‍ പോലും സര്‍ക്കാരുകള്‍ ഒന്നും ചെയ്തിട്ടില്ല. സാമൂഹ്യപ്രശ്‌നം എന്ന നിലയില്‍ ഗള്‍ഫുകാരനെ സര്‍ക്കാര്‍ സംരക്ഷിക്കാറില്ല. ഗള്‍ഫില്‍ നിന്നുള്ള മടക്കത്തിന്റെ എത്രയോ ഇരട്ടിയായിരിക്കും കേരളത്തില്‍ അത് ഏല്‍പ്പിക്കുന്ന ആഘാതം.
? മരുഭൂമിയുടെ ആത്മകഥ പൂര്‍ത്തിയാക്കാന്‍ എത്രകാലമെടുത്തു?
= എട്ടു വര്‍ഷത്തെ യാത്രകളില്‍ നിന്നും കണ്ടെത്തിയതും നിഗമനങ്ങളില്‍ എത്തിയതുമാണ് മരുഭൂമിയുടെ ആത്മകഥ. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കമല്‍റാം സജീവിന്റേയും കറന്റ് ബുക്‌സ് മാനേജര്‍ ജോയിയുടേയും ആറ്റൂര്‍ രവിവര്‍മയുടേയുമൊക്കെ പ്രചോദനമില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇങ്ങനെയൊരു പുസ്തകം എഴുതുമായിരുന്നില്ല.
? ഇത്രയും കാലത്തെ പ്രവാസം എന്താണ് നല്‍കിയത്?
= കൂടുതല്‍ നല്ല മനുഷ്യനാകാന്‍ എന്നെ പഠിപ്പിച്ചത് പ്രവാസമാണ്. ഒരു പാകിസ്താനിയുടെ കൂടെ ജോലി ചെയ്യാനോ താമസിക്കാനോ നമസ്‌ക്കരിക്കാനോ നമുക്ക് പ്രയാസം തോന്നില്ല. മനുഷ്യനില്‍ വലിയ തോതിലുള്ള സാഹോദര്യമാണ് പ്രവാസം നല്കുന്നത്.
ലോകത്ത് പലയിടങ്ങളിലും പ്രവാസങ്ങള്‍ നടക്കാറുണ്ട്. പക്ഷേ അതില്‍ ഭൂരിപക്ഷവും കുടുംബങ്ങളോടൊപ്പമായിരിക്കും. ഗള്‍ഫില്‍ തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് മാത്രമാണ് കുടുംബത്തെ നാട്ടില്‍ ഉപേക്ഷിക്കേണ്ടി വരുന്നത്. ഭര്‍ത്താവിന്റെ സാമീപ്യമില്ലാത്ത ഭാര്യയും പിതാവിന്റെ സാന്നിധ്യമില്ലാത്ത മക്കളും ഇവരാരുടേയും സാമീപ്യവും സാന്നിധ്യവുമില്ലാതെ ഭര്‍ത്താവും പിതാവുമൊക്കെയായുള്ള അവരുടെ ജീവിതം മരുഭൂമിയേക്കാള്‍ വലിയ രഹസ്യമാണ്. അത് എങ്ങനെ സാധിക്കുന്നു എന്നതാണ് ഗള്‍ഫ് പ്രവാസം ഉണ്ടാക്കിയിട്ടുള്ള വലിയ ചോദ്യം. ഉത്തരമില്ലാത്തതിനാല്‍ അത് പ്രഹേളികയായി നിലനില്‍ക്കുന്നു. ഈ പ്രഹേളിക തന്നെയാണ് കേരളത്തെ നിലനിര്‍ത്തുന്നതും.
പ്രവാസി ഉത്പാദനക്ഷമമമല്ലാത്ത രീതിയില്‍ വീട് നിര്‍മാണത്തിന് അമിതമായി പണം ചെലവഴിക്കുന്നുവെന്നാണ് സാധാരണയുള്ള പ്രധാന ആരോപണം. വിമര്‍ശനത്തില്‍ കഴമ്പുണ്ടായിരിക്കാം. എന്നാല്‍ സാമ്പത്തിക വിദഗ്ധര്‍ക്കോ സാമൂഹ്യശാസ്ത്രജ്ഞര്‍ക്കോ മനസ്സിലാവാത്ത ഒരു കാര്യമുണ്ട്. ഓരോരുത്തരും പ്രവാസിയാവുന്നതു തന്നെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനാണ്. പ്രവാസിയുടെ ജോലിയെ വിലയിരുത്തി അയാളുടെ സ്വപ്നങ്ങളെ അളക്കരുത്. അവിടെയാണ് സാമ്പത്തിക വിദഗ്ധരുടേയും സാമൂഹ്യശാസ്ത്രജ്ഞരുടേയും അളവുകോലുകള്‍ തെറ്റിപ്പോവുക. ഒരു സ്‌കെയിലിലും നില്‍ക്കാത്ത സംഗതിയാണത്.
പ്രവാസത്തിലും കുടിയേറ്റത്തിലുമൊക്കെ ഒരുപാട് ആളുകള്‍ പരാജയപ്പെടുന്നുണ്ട്. കുറേപേര്‍ വിജയിക്കുന്നുമുണ്ട്. എന്നാല്‍ വിജയിയും പരാജിതനും ഒരേപോലെ ഏതെങ്കിലും തരത്തില്‍ തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നുണ്ട്.
പ്രവാസംകൊണ്ട് ഒരുപാട് കാര്യങ്ങള്‍ നഷ്ടമായിട്ടുണ്ടാകാം. ഈ നഷ്ടങ്ങളെയെല്ലാം മറികടക്കാനാവുന്നത് മനുഷ്യനായി മാറുന്ന പ്രക്രിയയിലൂടെയാണ്. ഞാന്‍ നല്ല മനുഷ്യനായി എന്ന അഭിമാനമാണ് എനിക്കുള്ളത്.

മലബാറുകാരന്റെ തഹരീര്‍ ചത്വരമാണ് കരിപ്പൂര്‍ വിമാനത്താവളം. ആ തഹരീര്‍ ചത്വരവും യഥാര്‍ഥ തഹരീര്‍ ചത്വരവും തമ്മിലുള്ള ബലാബലത്തില്‍ ആര് ജയിക്കുന്നു എന്നാണ് നോക്കിക്കാണാനുള്ളത്. മലയാളി പ്രവാസിയുടെ ഭാവിയും ആ ബലാബത്തിന്റെ ഫലത്തിന് അനുസരിച്ചായിരിക്കും.

അഭിപ്രായങ്ങള്‍

  1. Murali Vettath: arabi gothrangalude ettavum valiya kalapangal vellathinu vendi ayirunnu............ silk roadileyulla yathrkalum..arab janathayude prayanagalum vayikumbol namuku athu mansilavum...oru thulli jalathinu vendiyulla,dahajalathinu vendiyulla kalapangal..................... ini baviyil varan pokunna ettavum valiya yudhangalum..(prathekichum araba israel )vellathe samabandiyarikum...............samsayamila..

    -http://www.facebook.com/profile.php?id=100000614800692

    മറുപടിഇല്ലാതാക്കൂ
  2. Ashraf Salva: പ്രിയ സ്നേഹിതന്‍Noushad പറഞ്ഞാണ് ശ്രീ മുസഫര്‍ അഹമ്മദിനെ വായിക്കാന്‍ തുടങ്ങിയത് എന്ന് പറയുമ്പോള്‍ കയ്യെത്തും ദൂരത്തുള്ള ചിലതിനെ ഇത്രകാലം നഷ്ട്ടപെടുത്തിയ കുറ്റബോധം എനിക്കുണ്ട്. പക്ഷെ കാലം അദ്ധേഹത്തെ വളരെ മുമ്പ് തന്നെ തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കാം മുസാഫര്‍ എന്ന പേരില്‍ വിളിക്കപ്പെട്ടത്

    -http://www.facebook.com/ashraf.mongam

    മറുപടിഇല്ലാതാക്കൂ
  3. Tajudheen Pt മരുഭൂമിയുടെ ആത്മകഥ വളരെയധികം ഹൃദ്യമായിരുന്നൂ..മരുഭൂമിയുടെ ഒരു ചരിത്രക്കാരനോ ഗസറ്റരോ ഒക്കെയാണ് മുസാഫിര്‍ അഹമെദ്. ഇദ്ദേഹത്തിന്റെ സമകാലികനായി
    ഞാനും മണ്ണാര്‍ക്കാട്ട് കല്ലടി കോളേജില്‍ ഉണ്ടായിരുന്നൂ..

    -http://www.facebook.com/profile.php?id=538165856

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍