നാടകാന്തം അറസ്റ്റ്


അബ്ദുന്നാസര്‍ മഅ്ദനി കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് ഏകദേശം രണ്ട് പതിറ്റാണ്ട് കാലമാകുന്നു. ഈ കാലം കൊണ്ട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന ഒരു പേരായി മാറാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ 'വളര്‍ച്ച' സൂചിപ്പിക്കുന്നത്. ആദ്യകാലത്ത് മനോഹരമായ ശൈലിയില്‍ മതപ്രസംഗവും പിന്നീട് അതിനേക്കാള്‍ നല്ല ശൈലിയില്‍ ഉശിരന്‍ പ്രസംഗങ്ങളും നടത്തിയ മഅ്ദനി കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ യാത്രയില്‍ 'കരിമ്പൂച്ചകളെ' കൂടെക്കൂട്ടിയും സമൂഹത്തെ 'ഞെട്ടിച്ചിരുന്നു'. അതേ മഅ്ദനിയാണ് പിന്നീട് കേരളത്തിന്റേയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടേയും മുമ്പില്‍ ഗംഭീരമായൊരു ചോദ്യചിഹ്നമായി മാറിയത്.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് ഇന്ത്യയുടെ അടിസ്ഥാന നീതിശാസ്ത്രം. പക്ഷേ, വിചാരണ കൂടാതെ ഒരാളെ എത്രകാലം തടവിലിടാമെന്നതിന് ഇവിടെ കൈയ്യും കണക്കുമില്ല. പണ്ട്, ബ്രിട്ടീഷുകാരുടെ കാലത്ത് അന്തമാന്‍ ജയിലില്‍ അകപ്പെട്ടവരെ പോലെ യാതൊരു അന്തവും കുന്തവുമില്ലാത്ത ശിക്ഷാ വിധിയായിരുന്നു അബ്ദുന്നാസര്‍ മഅ്ദനിയെ കോയമ്പത്തൂര്‍ ജയിലില്‍ കാത്തിരുന്നത്. എന്നാല്‍ ഒടുവില്‍ എല്ലാ നടപടികളും കഴിഞ്ഞ് വിധി വന്നപ്പോള്‍ മഅ്ദനി നിരപരാധിയായിരുന്നു. അപ്പോള്‍ കഴിഞ്ഞു പോയ ഒന്‍പതര വര്‍ഷത്തിന് ഏത് നിയമ സംഹിതയിലാണ് പ്രായശ്ചിതമുള്ളത് എന്ന ചോദ്യം ന്യായമാണെങ്കിലും ഉറക്കെ ചോദിച്ചു കൂടായിരുന്നു. കാരണം ആരുടെ പക്കലും ഉത്തരമുണ്ടായിരുന്നില്ല.
താന്‍ സമൂഹത്തോട് തെറ്റ് ചെയ്തുപോയിരുന്നെന്നും കഴിഞ്ഞ കാലത്തെ ചെയ്തികള്‍ക്ക് സമൂഹം മാപ്പ് തരണമെന്നും ഇതേ മഅ്ദനി തന്നെയാണ് ആവശ്യപ്പെട്ടത്. ഇനിയത് ആവര്‍ത്തിക്കില്ലെന്ന് മാത്രമല്ല, തന്റെ ശിഷ്ടകാലം സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുമെന്നും ആണയിട്ട അദ്ദേഹം തന്റെ ഒരു കാല്‍ ബോംബിട്ട് തകര്‍ത്തവര്‍ക്ക് മാപ്പ് കൊടുക്കാനും തയ്യാറായിരുന്നു. ഒരു മനുഷ്യന്‍ പ്രായശ്ചിത്തവുമായി മുമ്പോട്ട് വന്നാല്‍ പിന്നീട് അയാളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് മതവിധി. എന്നാല്‍ മഅ്ദനിയുടെ കാര്യത്തില്‍ ആ നീതിയും ലഭിച്ചില്ല. പിന്നീട് കശ്മീരില്‍ പട്ടാളക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട നാല് മലയാളികളുടെ ചെയ്തികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളാണ് വീണ്ടും മഅ്ദനിക്ക് കാരാഗൃഹത്തിനുള്ള വഴിയൊരുക്കിയത്. ഇതില്‍ താന്‍ നിരപരാധിയാണെന്ന് അദ്ദേഹം ആണയിടുന്നുണ്ടെങ്കിലും അത് തെളിയക്കാനുള്ള അവസരങ്ങള്‍ വരുന്നേയുള്ളു. പക്ഷേ, ഏതൊരാളേയും അപരാധിയാക്കി വിലങ്ങണിയിക്കാന്‍ കെല്‍പ്പുള്ളവരുടെ നാട്ടില്‍ നീതിയും അനീതിയും കണ്ണുകെട്ടിയ ശില്‍പത്തിന്റെ ഏതുത്രാസിനു മുമ്പിലാണ് തൂക്കപ്പെടുക എന്നതാണ് കാര്യം.
അബ്ദുന്നാസര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയം കഴിഞ്ഞ ഒരാഴ്ചക്കാലമായി കേരളത്തിലും പിറകേ ഇന്ത്യന്‍ മാധ്യമങ്ങളിലും സജീവ ചര്‍ച്ചാവിഷയമാണ്. അറസ്റ്റിലാകുമോ, കീഴടങ്ങുമോ എന്നതായിരുന്നു നെടുനാളത്തെ പ്രധാന ചര്‍ച്ചാ വിഷയം. ചാനലുകളായ ചാനലുകള്‍ മുഴുവന്‍ കിട്ടാവുന്ന സകല പ്രഗത്ഭരേയും ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചു. മഅ്ദനിയെ അറസ്റ്റു ചെയ്താല്‍ കേരളം തിളച്ചു മറിയുമോ, പിടിച്ചാല്‍ കിട്ടാത്ത വിധം വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടുമോ എന്നൊക്കെ തിരിച്ചും മറിച്ചും ചര്‍ച്ച ചെയ്തവര്‍ക്ക് അറിയാതെ പോയത് കേരളത്തിന്റെ മനഃസാക്ഷിയായിരുന്നു. മഅ്ദനിയെ എന്നല്ല, കുറ്റം ചെയ്ത ആരെ പിടികൂടിയാലും ഒരു ചുക്കും ഇവിടെ സംഭവിക്കില്ലായിരുന്നു. പക്ഷേ, ഒരാളെ കുറ്റവാളി എന്ന് വിശേഷിപ്പിക്കണമെങ്കില്‍ കോടതി അയാള്‍ക്കെതിരെ വിധിക്കണമെന്ന ചെറിയ ന്യായം ബാക്കിയുണ്ടായിരുന്നു. എന്നിട്ടും അതെല്ലാം മറന്നേക്കൂ എന്ന മട്ടില്‍ ഒരു കൊടും കുറ്റവാളിയോടെന്ന പോലെയാണ് സമൂഹത്തില്‍ പലരും (പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെ) പെരുമാറിയത്. തങ്ങള്‍ ഉദ്ദേശിച്ചയാള്‍ കുറ്റവാളിയോ നിരപരാധിയോ ആകണമെന്ന വല്ലാത്തൊരു വാശി ഈ അടുത്ത കാലത്തായി മാധ്യമങ്ങള്‍ വല്ലാതെ പ്രകടിപ്പിക്കുന്നത്. കുറ്റപത്രം തയ്യാറാക്കുന്നതും വിചാരണ നടത്തുന്നതും ഒടുവില്‍ വിധി പറയുന്നതുമെല്ലാം ഇത്തരം മാധ്യമങ്ങളാണ്. ആദ്യത്തെ ആവേശത്തിന് പറയുന്ന കാര്യങ്ങള്‍ പിന്നീട് തിരുത്തേണ്ട ഗതി ഉണ്ടാകാറുണ്ടെങ്കിലും ഇത്തരക്കാരൊന്നും പിന്നീട് ആരോടും മാപ്പു പറഞ്ഞതായി കേട്ടറിവ് പോലുമില്ല. അങ്ങനെയാണെങ്കില്‍ ചെയ്ത തെറ്റിന് പരസ്യമായി മാപ്പ് പറഞ്ഞ മഅ്ദനിയാണ് ഇവരേക്കാള്‍ കേമന്‍.
നാടകാന്തം കവിത്വമെന്നാണ് ചൊല്ല്. എന്നാലിപ്പോള്‍ നാടകാന്തം അറസ്റ്റായിരിക്കുന്നു. സിനിമയായിരുന്നെങ്കില്‍ ചിത്രീകരണത്തിനിടയില്‍ തിരക്കഥയില്‍ എത്ര മാറ്റങ്ങളും വരുത്താം. പ്രദര്‍ശനത്തിനെത്തിയാലും വെട്ടിയൊട്ടിക്കലും കൂട്ടിച്ചേര്‍ക്കലുമൊക്കെ നടത്താനാവും. പക്ഷേ, നാടകത്തെ സംബന്ധിച്ചിടത്തോളം സ്റ്റേജില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ എഡിറ്റിംഗ് ബുദ്ധിമുട്ടുള്ള സംഗതിയാണ്. അങ്ങനെയാകുമ്പോള്‍ ആരുടെ രചനയ്‌ക്കൊത്തായിരിക്കാം മഅ്ദനി നാടകം അരങ്ങേറിയിട്ടുണ്ടാവുക? കശ്മീരില്‍ കൊല്ലപ്പെട്ട മലയാളി യുവാക്കളെ കുറിച്ചുള്ള അന്വേഷണം ബംഗ്ലാദേശിലുള്ള തടിയന്റവിട നസീര്‍ വരെ എത്തുകയും അവിടുന്നിങ്ങോട്ട് അബ്ദുന്നാസര്‍ മഅ്ദനിയിലേക്കൊരു പാലം പണിയുകയുമായിരുന്നു. കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് പോയവരെ കുറിച്ചുള്ള കേസ് ഒടുവില്‍ ബങ്കളൂരുവിലെ സ്‌ഫോടനത്തില്‍ എത്തിച്ചേര്‍ന്ന് ഒന്നുമല്ലാതായി പോകുന്നതിന് പിന്നില്‍ മറ്റെന്തു കാര്യമാണുള്ളത്.
അബ്ദുന്നാസര്‍ മഅ്ദനി കേരളം മുഴുവന്‍ കാടിളക്കിയ ഒരു കാലമുണ്ടായിരുന്നു. എന്നിട്ടും അയാള്‍ക്കെതിരെ കേരളത്തില്‍ വലിയ തോതില്‍ കേസും അറസ്റ്റുമൊന്നുമുണ്ടായില്ല. രണ്ടു തവണയും പിടിയിലാകുന്നത് അയല്‍ സംസ്ഥാനങ്ങളിലെ കേസുകളിലാണ്. കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ആവശ്യം പോലെ തെളിവുകള്‍ നിരത്തിയിട്ടു പോലും ഒടുവില്‍ മഅ്ദനിയെ നിരപരാധിയെന്നാണ് കോടതി വിധിച്ചത്. എന്നാല്‍ ഇപ്പോഴാകട്ടെ മുഴുവന്‍ സമയവും പൊലീസ് സംരക്ഷണത്തില്‍ കഴിയുന്ന മഅ്ദനി പൊലീസുകാര്‍ അറിയാതെ കുടകില്‍ പോയി തടിയന്റവിട നസീറുമായി സ്‌ഫോടനത്തിന് പദ്ധതികളിട്ടു എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ നിയമപാലകരുടെ നേരെ നോക്കി പല്ലിളിക്കുന്നതിനും അവരെ അവഹേളിക്കുന്നതിനും തുല്യമാണത്. കാരണം പൊലീസ് അനുഗമിക്കുന്ന ഒരാള്‍ അവരെ കബളിപ്പിച്ചുവെന്നു പറഞ്ഞാല്‍ പൊലീസിന് അതിലും വലിയ നാണക്കേട് വരാനില്ല. അതല്ല, പൊലീസ് കൂടി അറിഞ്ഞാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ ഇവിടെ ആരേയും വിശ്വസിക്കാന്‍ കഴിയാതായിരിക്കുന്നു എന്നല്ലേ അര്‍ഥം. രണ്ടായാലും നാട്ടിലെ സമാധാനം നഷ്ടപ്പെട്ടു എന്നാണ് ചുരുക്കം. പൊലീസുകാര്‍ കൂടി അറിഞ്ഞാണ് മഅ്ദനി കുടകില്‍ പോയി തടിയന്റവിട നസീറുമായി ചര്‍ച്ച നടത്തിയതെന്നാണ് കഴിഞ്ഞ ദിവസം ഒരു പത്രം വെണ്ടക്ക നിരത്തിയത്. മഅ്ദനിക്ക് വേണ്ടി പൊലീസ് ഈ രേഖകളെല്ലാം നശിപ്പിച്ചു കളയുകയും ചെയ്തുവത്രേ. നന്നായിപ്പോയി. ബൈലൈന്‍ സ്റ്റോറികളുടെ എണ്ണം പെരുപ്പിക്കാന്‍ വേണ്ടി ഒരു സമൂഹത്തെ മുഴുവന്‍ സൂചി മുനയില്‍ നിര്‍ത്തരുതെന്നേ ഇത്തരക്കാരോട് പറയാനുള്ളു.
അബ്ദുന്നാസര്‍ മഅ്ദനി കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം. അതില്‍ രണ്ടു തരമില്ല. അയാള്‍ നിരപരാധിയാണെങ്കില്‍ ഇത്രയും നാള്‍ കളിച്ച നാടകത്തിന് ആരെങ്കിലും മറുപടി പറയുമോ ആവോ? അതുണ്ടാകില്ല. നാട്ടില്‍ വര്‍ഗ്ഗീയതയും കുഴപ്പങ്ങളും ഉണ്ടാക്കാന്‍ ശ്രമിച്ചവരില്‍ ഒരു മഅ്ദനിയുടെ മാത്രം പേരല്ലല്ലോ കാണാനുണ്ടാവുക. അതിന് പ്രവീണ്‍ തൊഗാഡിയ എന്നോ നരേന്ദ്ര മോഡി എന്നോ പ്രജ്ഞാസിംഗ് ഠാക്കൂര്‍ എന്നോ മുത്തലിക്ക് എന്നോ ഒക്കെയും പേരുകള്‍ നല്‍കാനാകും. പക്ഷേ, അക്കാര്യത്തെ കുറിച്ച് ആരും മിണ്ടാറില്ലെന്ന് മാത്രം.

അഭിപ്രായങ്ങള്‍

  1. ee arrest oru oorma peduthalaannu, kaliyaakkalannu, onnum cheyyatha ninne, njangal pushpam poole kondupookum, ninakku veendi aarum shabdikkilla.....athava shabdikkan dhyryam kaannilla.......

    മറുപടിഇല്ലാതാക്കൂ
  2. ഇതു പോലെ ഇനിയും എഴുതാന്‍ ദൈവത്തിന്റെ ഷക്തി നിങ്ങളുടെ പെനത്തുമ്പിന്ന് ഉണ്ടാവട്ടെ
    നിയമങ്ങള്‍ നീതി പൂര്‍ണമായും ആവാത്ത സമയത്ത് മാധ്യമങ്ങൾ ധർമ്മബോധത്തോടെ പെരുമാറുമ്പോഴാണ് അവരുടെ ദൗത്ത്യം പൂര്‍ണമായും പൂര്‍ണതയിലെത്തുന്നുള്ളു . ഈമാധ്യമ ദർമ്മ ബോധത്തെ പ്രശംസിച്ചെ മതിയവൂ..

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍