ഒരു തട്ടുകടക്കാരന്‍ ജീവിതം പറയുന്ന വിധം


നീണ്ട 19 വര്‍ഷങ്ങള്‍ക്ക് മുമ്പൊരു പാതിരാത്രിയില്‍ സെക്കന്റ് ഷോയും കഴിഞ്ഞ് മടങ്ങിയേടത്താണ് കണ്ണൂര്‍ ചൊവ്വ തിലാന്നൂര്‍ പറമ്പത്ത് മൈലാഞ്ചിയില്‍ നാസറിന്റെ ജീവിതത്തിന് മാറ്റം വന്നത്. ചൊവ്വ പ്രതിഭാ കോളെജില്‍ നിന്നും തേര്‍ഡ് ഗ്രൂപ്പില്‍ പ്രീഡിഗ്രി പാസ്സായി നില്‍ക്കുന്ന പയ്യന്‍ കവിതാ തിയേറ്ററില്‍ 1921 സിനിമയുടെ സെക്കന്റ് ഷോ കഴിഞ്ഞതോടെ കണ്ണൂരില്‍ നാലാളറിയുന്ന നാസറായി, പിന്നെ പിന്നെ നാസര്‍ക്കയായി.... പുട്ടിന്റേയും ബീഫിന്റേയും പത്തിലിന്റേയും ചിക്കന്‍ പാര്‍ട്‌സിന്റേയും കല്ലുമ്മക്കായ പൊരിച്ചതിന്റേയും സ്വാദൂറുന്ന മറ്റൊരു പേരായി.
നാസറിന്റെ സഹോദരന്‍ മുജീബിന്റെ ഭാര്യയുടെ പിതാവ് അബ്ദുറഹ്മാന്‍ കാല്‍ടെക്‌സില്‍ തട്ടുകട നടത്തുന്നുണ്ടായിരുന്നു. 1921ലെ മമ്മൂട്ടിയുടെ അബ്ദുല്‍ ഖാദറും രതീഷിന്റെ ലവക്കുട്ടിയുമൊക്കെ നല്കിയ ആവേശം നാസറിന്റെ സിരകളിലൂടെ തട്ടുകടയിലെ ജോലിയിലേക്ക് പ്രവേശിച്ചു. അതോടെ നാസര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി.
സായാഹ്നത്തിലെ ചെരിഞ്ഞു പതിക്കുന്ന വെയില്‍. ആകാശത്തേക്ക് തുറന്നുവെച്ച രണ്ട് കൈകളില്‍ നിന്നും പറന്നുയരുന്ന പ്രാവിന്റെ ശില്‍പം റോഡിനു മധ്യത്തില്‍ സ്ഥാപിച്ച കാല്‍ടെക്‌സ് ജംഗ്ഷന്‍. നീണ്ട ഇലകളുള്ള മൂന്ന് മരങ്ങള്‍ റോഡരികില്‍ തണല്‍ വിരിച്ച് നില്‍ക്കുന്നുണ്ട്. മരങ്ങള്‍ക്കിപ്പുറത്ത്, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ് കെട്ടിടത്തിനോരത്ത് നിരത്തി നിര്‍ത്തിയിരിക്കുന്ന മുന്നോ നാലോ തട്ടുകടകള്‍. അവിടങ്ങളിലൊക്കെ അടുപ്പിനും ജീവിതത്തിനും ചൂട് തുടങ്ങുന്നേയുള്ളു. ഒരു ഭാഗത്ത് ചിക്കന്‍ പാര്‍ട്‌സുകള്‍ മുറിച്ച് വൃത്തിയാക്കുന്നുണ്ടാകും, കൂട്ടിയിട്ട ഉള്ളി മുറിച്ചിടുന്ന തിരക്ക്, പത്തിലുണ്ടാക്കാനുള്ള മാവ് കുഴക്കുന്നയാള്‍ വേറൊരു ഭാഗത്ത്.... തട്ടുകടയില്‍ തിരക്ക് കൂടുന്നതിന് മുമ്പ് വെയിലേല്‍ക്കാതെ മാറി നിന്ന് നാസര്‍ തന്റെ കഥ പറഞ്ഞു.

നാസര്‍ കഥ പറയുന്നു
അബ്ദുറഹ്മാനിക്കാന്റെ കൂടെ മൂന്ന് കൊല്ലമുണ്ടായിരുന്നു. അതിനു ശേഷം ഞാന്‍ സ്വന്തമായി കട തുടങ്ങി. തട്ടുകട തുടങ്ങാന്‍ മുപ്പത്തി അയ്യായിരത്തോളം രൂപയാണ് ചെലവ് വന്നത്. അക്കാലത്ത് ഇന്നത്തെ പോലെയല്ല, വൈകിട്ട് മൂന്ന് മണിക്ക് തുടങ്ങിയാല്‍ പുലരുന്നതു വരെ തട്ടുകട പ്രവര്‍ത്തിക്കും. ഇപ്പോള്‍ രാത്രി 11 മണി ആകുമ്പോഴേക്കും അടക്കണമെന്നാണ് നിയമം. അല്ലെങ്കില്‍ പൊലീസ് അടപ്പിക്കും. വൈകുന്നേരത്തെ അതേ ആവേശത്തില്‍ വേണം പുലരുന്നതു വരെ ജോലി ചെയ്യാന്‍. പുലരുമ്പോഴേക്കും തളര്‍ന്നിട്ടുണ്ടാകും. പിന്നെ ഉച്ചവരെ വീട്ടില്‍ കിടന്നുറങ്ങും. പിന്നേയും വൈകുന്നേരം ജോലി. കടയിട്ട് രണ്ടാഴ്ചയായപ്പോഴാണ് ഞാന്‍ ഒരിക്കലും മറക്കാത്ത ഒരു സംഭവമുണ്ടായത്.
അന്നൊരുനാള്‍ രാത്രി മുസ്‌ലിം ലീഗ് നേതാവ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയോടൊപ്പം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വന്നു. നാസറിന്റെ സ്‌പെഷ്യലായ പുട്ട് ബിരിയാണിയായിരുന്നു ശിഹാബ് തങ്ങള്‍ കഴിച്ചത്. അന്നത്തെ രാത്രി ഇന്നലെയെന്ന പോലെ ഓര്‍മ്മയുണ്ടെന്ന് നാസര്‍.
ഭക്ഷണം കഴിച്ച ശിഹാബ് തങ്ങള്‍ സന്തോഷത്തോടെ 100 രൂപ എടുത്തുതന്നു. ആ പണം ഉപയോഗിക്കരുതെന്നും സൂക്ഷിക്കണമെന്നും പറഞ്ഞു. ശിഹാബ് തങ്ങള്‍ പറഞ്ഞതുകൊണ്ട് നാസര്‍ ഇപ്പോഴും അത് അനുസരിക്കുന്നു. അന്ന് അദ്ദേഹം നല്കിയ 100 രൂപ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

നാസറേ രണ്ട് പുട്ട് ബിരിയാണി....
ആ അവിടെ രണ്ട് പുട്ട് ബിരിയാണി കൊടുക്ക്.... നാസര്‍ക്കാ പുട്ടും മുട്ടേം വേണം.... അവിടെന്താ വേണ്ടത് പത്തിലും ചിക്കന്‍ പാര്‍ട്‌സുമെടുത്താലോ.... കുറേ നാളായല്ലോ കണ്ടിട്ട് വെള്ളാപ്പവും മുട്ടറോസ്റ്റുമായാലോ...... നല്ലൊരു ചായയും കല്ലുമ്മക്കായ പൊരിച്ചതും കൊടുക്ക്..... സന്ധ്യയാകുന്നതോടെ നാസറിന്റെ കടയില്‍ ഇങ്ങനെയുള്ള ശബ്ദങ്ങളാണ് കേള്‍ക്കുക. പുട്ടും കല്ലുമ്മക്കായ ഫ്രൈയോ ലിവര്‍ ഫ്രൈയോ ഒന്നിച്ച് ചേര്‍ത്ത് കുരുമുളകും ഉള്ളിയുമൊക്കെ കൂട്ടിക്കലര്‍ത്തി ഫ്രൈ പാനില്‍ ഒരിക്കല്‍ കൂടി ചൂടാക്കി എടുക്കുന്ന ഐറ്റമാണ് പുട്ട് ബിരിയാണി. പുട്ട് പൊടിച്ചിട്ട് മുട്ടയും ചേര്‍ത്ത് പാനിലൊന്ന് കുഴച്ചെടുത്താല്‍ പുട്ടും മുട്ടയും റെഡി. നെയ്പത്തില്‍ മുറിച്ച് ചിക്കന്‍ പാര്‍ട്ട്‌സും നന്നായൊന്ന് ചേര്‍ത്ത് ഉള്ളിയും വിതറി വിശക്കുന്നവന്റെ മുമ്പിലെത്തുപ്പോള്‍ അതിന് വല്ലാത്തൊരു രുചി. പുട്ട്, പൊറോട്ട, വെള്ളാപ്പം, ഇടിയപ്പം, പത്തില്‍, കപ്പ, ബീഫ് ഫ്രൈ, ലിവര്‍ ഫ്രൈ, ബീഫ് കറി, കടലക്കറി, ചിക്കന്‍ ലിവര്‍, ചിക്കന്‍ പാര്‍ട്‌സ്, കല്ലുമ്മക്കായ ഫ്രൈ, മുട്ടറോസ്റ്റ്, കല്ലുമ്മക്കായ പൊരിച്ചത്, ബ്രഡും ഓംലെറ്റും തുടങ്ങി നിരവധി ഇനങ്ങള്‍ ഇവിടെയുണ്ടാകും. ഭക്ഷണങ്ങളെല്ലാം കണ്‍മുമ്പില്‍ നിന്നുമുണ്ടാക്കുന്നതുകൊണ്ടും വളരെ വേഗത്തില്‍ കഴിച്ചു പോകാമെന്നതും രുചിയുടെ താജ്മഹല്‍ സൃഷ്ടിക്കുന്നതും കൂടുതല്‍ ആളുകളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നു.

കല്ലുമ്മക്കായ ഫ്രൈ; ഒന്നല്ല 16 പ്ലേറ്റ്
ജോക്കര്‍ സിനിമയുടെ ലൊക്കേഷനും അന്വേഷിച്ച് ലോഹിതദാസും സംഘവും ഒരുനാള്‍ കണ്ണൂരിലെത്തി. ലൊക്കേഷന്‍ ഇഷ്ടപ്പെടാതെ രാത്രി മടങ്ങുമ്പോഴാണ് വിശപ്പ് തീര്‍ക്കാന്‍ കാല്‍ടെക്‌സില്‍ ഇറങ്ങിയത്. ലോഹിതദാസിനോടൊപ്പം നിര്‍മ്മാതാവ് മിലന്‍ ജലീല്‍, മിമിക്‌സ്-ചലച്ചിത്രതാരം നാദിര്‍ഷ, മറ്റ് പേരറിയാത്ത ചിലരൊക്കെയുമുണ്ടായിരുന്നു. മറ്റു ഭക്ഷണങ്ങള്‍ കഴിച്ച ലോഹിതദാസിനോടും സംഘത്തോടും നാസര്‍ കല്ലുമ്മക്കായ ഫ്രൈയെ കുറിച്ച് പറഞ്ഞു. നേരത്തെ കഴിച്ച് ശീലമില്ലാത്തതിനാല്‍ ആദ്യം ലോഹിതദാസിനും സംഘത്തിനും വലിയ താത്പര്യം തോന്നിയില്ലത്രെ. എന്നാല്‍ ഒരു പ്ലേറ്റ് കഴിച്ചു നോക്കൂ എന്ന നാസറിന്റെ നിര്‍ബന്ധത്തിന് അവര്‍ വഴങ്ങി. രുചി ഇഷ്ടപ്പെട്ടപ്പോള്‍ എല്ലാവരും ചേര്‍ന്ന് എട്ട് പ്ലേറ്റ് കല്ലുമ്മക്കായ ഫ്രൈ വാങ്ങി. മറ്റൊരു എട്ടെണ്ണം പാര്‍സലാക്കാന്‍ പറഞ്ഞു. ഇത്രയും റോഡരികിലെ തട്ടുകടയില്‍ നടന്നത്. പാര്‍സല്‍ പൊതിഞ്ഞെടുത്ത് ലോഹിതദാസും സംഘവും വന്ന ക്വാളിസില്‍ കൊണ്ടുവെക്കാന്‍ ചെന്നപ്പോഴാണ് നാസര്‍ ശരിക്കും ഞെട്ടിയത്. കറുത്ത ഗ്ലാസ്സിട്ട വാഹനത്തിനകത്തിരുന്ന് നടന്‍ ദിലീപ് ചിരിക്കുന്നു. ഇത്രയും നേരം ദിലീപ് ക്വാളിസിലുള്ള കാര്യം ആരും അറിഞ്ഞിരുന്നില്ല. ഒച്ചവെക്കരുതെന്നും ആളുകൂടിയാല്‍ ബുദ്ധിമുട്ടാകുമെന്നുമുള്ള ദിലീപിന്റെ അഭ്യര്‍ഥന മാനിച്ച് നാസര്‍ മിണ്ടാതിരുന്നു. നാസറിന്റെ പുട്ടും കല്ലുമ്മക്കായ ഫ്രൈയും ക്വാളിസിലിരുന്ന് ദിലീപ് ആരുമറിയാതെ കഴിച്ചു.
വേറൊരു ദിവസത്തെ സന്ധ്യാ സമയവും നാസര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുണ്ട്. കടയില്‍ തിരക്ക് തുടങ്ങി വരുന്നേയുള്ളു. അപ്പോഴാണ് ജംഗ്ഷനില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രത്യക്ഷപ്പെടുന്നത്. 'അദ്ദേഹം കുറച്ചു സമയം തട്ടുകടകളെല്ലാം വീക്ഷിക്കുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു. എല്ലാ കടകളും നോക്കിയതിനു ശേഷം കൈതപ്രം നേരെ ഇങ്ങോട്ടേക്ക് വന്നു. പുട്ടും കടലക്കറിയുമാണ് അദ്ദേഹം ഇവിടെ നിന്നും കഴിച്ചത്. മാത്രമല്ല കുറച്ചപ്പുറമുണ്ടായിരുന്ന, വിശന്നു വലഞ്ഞ ഒരാള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്തു കൈതപ്രം'.

വെയില്‍ പിന്നേയും താണിട്ടുണ്ട്. നാസറിന്റെ കടയ്ക്കു മുമ്പില്‍ നിന്നും നോക്കുമ്പോള്‍ കലക്ടറേറ്റിനു പിറകില്‍ ഒളിക്കാനുള്ള ശ്രമത്തിലാണ് സൂര്യന്‍. അബ്ദുല്ലയും ജൂനിയര്‍ നാസറും ഹസ്സനും ഇര്‍ഷാദും സാദിഖും അടങ്ങുന്ന നാസറിന്റെ ഐവര്‍ സംഘം തിരക്കിലാണ്. ഇവരെല്ലാം ജോലിക്കാര്‍ എന്നതിലേറെ നാസറിന്റെ സുഹൃത്തുക്കളാണ്. ഓരോരുത്തരും സ്വന്തം കട പോലെയാണ് കൈകാര്യം ചെയ്യുന്നത്. സൗഹൃദവും തൊഴിലും ഒത്തുചേരുന്ന ഇവിടെ ആര്‍ക്കും ദിവസക്കൂലിയല്ല, ലാഭവിഹിതമാണ് കിട്ടുക. അതുകൊണ്ടുതന്നെ എല്ലാവരും അത്യുത്സാഹത്തിലാണ്. ഇന്ന് കിട്ടുന്ന ലാഭം തന്റേത് കൂടിയാണെന്ന് അവര്‍ക്കെല്ലാവര്‍ക്കുമറിയാം.
പറയുന്നതിനിടയില്‍ നാസറിന്റെ കുസൃതി നിറഞ്ഞ നോട്ടം. എല്ലായ്‌പോഴും ലാഭം കിട്ടുമെന്നൊന്നും വിചാരിക്കേണ്ട. ആയിരത്തിലേറെ രൂപ നഷ്ടം വന്ന ദിവസങ്ങളുമുണ്ടായിട്ടുണ്ട്. നഗരമധ്യത്തിലെ തട്ടുകടക്കാരന് കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ടോയെന്ന് ചോദിച്ചപ്പോഴും കുട്ടിത്തം വിടാത്ത ഭാവത്തോടെയായിരുന്നു ഉത്തരം. ഇവിടുത്തെ എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഞങ്ങളെയെല്ലാം അറിയാം. അതുകൊണ്ട് ആരും പ്രശ്‌നങ്ങള്‍ക്ക് വന്നിട്ടില്ല. ഒരു രാത്രി കലക്ടറേറ്റ് മൈതാനിയില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണം കൊടുത്ത ദിവസം ചെറിയ സംഘര്‍ഷമുണ്ടായി. അപ്പോള്‍ കുറേ നേരം കട അടച്ചിട്ട് മാറി നിന്നു. സമയം കഴിഞ്ഞപ്പോള്‍ വീണ്ടും തുറന്നു. ആരും പ്രശ്‌നമുണ്ടാക്കിയിട്ടില്ല.

ഓസിയടിക്കുന്നവരെ കൈയ്യോടെ പിടിക്കുന്ന വിധം
തിരക്കുള്ള നേരത്ത് കൂടുതല്‍ തിരക്കാക്കുന്നവര്‍ പണം തരാതെ മുങ്ങുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ അവരെ നോട്ട് ചെയ്തുവെക്കും. ശ്രദ്ധ തെറ്റുന്ന ഏതെങ്കിലും സമയത്ത് അവര്‍ മുങ്ങിയാല്‍ പെട്ടെന്നൊരു അന്വേഷണം നടത്തും. ബസ് സ്റ്റോപ്പിലും സമീപത്തുമൊക്കെ. ഒരിക്കല്‍ പണം തരാതെ മുങ്ങിയ ആളെ ബസ്സില്‍ നിന്നും പിടികൂടി പണം വാങ്ങിയിട്ടുണ്ട്. വിശന്നു വലഞ്ഞു വരുന്നവരോട് വിവരങ്ങള്‍ അന്വേഷിച്ച് അര്‍ഹതയുള്ളവരാണെങ്കില്‍ അവര്‍ക്ക് ഭക്ഷണം നല്കാറുണ്ട്. ആരേയും ആട്ടിപ്പായിക്കാറില്ലെന്ന് പറയുമ്പോള്‍ നാസറിന്റെ കണ്ണുകളില്‍ വയറു നിറഞ്ഞവന്റെ സംതൃപ്തി.
മലയാളത്തിനു പുറമേ ഹിന്ദിയും തമിഴും കന്നഡയും തെലുങ്കും അത്യാവശ്യം ഇംഗ്ലീഷും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനാല്‍ പിടിച്ചു നില്‍ക്കാനാവുന്നുണ്ടെന്ന് നാസര്‍. തെരുവ് ഗുണ്ടകളോ ഗുണ്ടാ പിരിവുകാരോ ബുദ്ധിമുട്ടിക്കാറില്ല.
പയ്യാമ്പലത്തെ ദിനേശ് ബീഡി ഓഫിസില്‍ ഹെഡ് ക്ലര്‍ക്കായിരുന്ന പരേതനായ മുഹമ്മദ് കോയയുടേയും ഹലീമയുടേയും മൂന്ന് മക്കളില്‍ രണ്ടാമനാണ് നാസര്‍. സഊദിയില്‍ ജോലി ചെയ്യുന്ന മുജീബും ബി എഡ് ബിരുദധാരി സാജിതയുമാണ് സഹോദരങ്ങള്‍. മൈമൂനയാണ് ഭാര്യ. നജ, അഫ്‌ലഹ് മക്കളാണ്.
ഉമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിനു പുറമേ തന്റെ സഹപ്രവര്‍ത്തകരായ അഞ്ച് പേരുടെ കുടുംബങ്ങളും പുലരുന്നത് ഈ തട്ടുകടിയിലൂടെയാണെന്ന് നാസറിന് നല്ല ബോധ്യമുണ്ട്. മാത്രമല്ല, കല്ലുമ്മക്കായ കൊണ്ടുവരുന്ന റംലയുടേയും പാര്‍വ്വതിയുടേയും കപ്പ നല്കുന്ന മാധവിയുടേയും പുട്ടുമായെത്തുന്ന സൈനബയുടേയും ഹലീമയുടേയും വെള്ളാപ്പവുമായെത്തുന്ന സമീറിന്റേയും വെള്ളം കൊണ്ടുവരുന്ന നസീറിന്റേയുമൊക്കെ കുടുംബങ്ങള്‍ ജീവിച്ചു പോകാന്‍ തന്റെ തട്ടുകട നിമിത്തമാകുന്നുവെന്നത് ഈ 36കാരനെ സന്തുഷ്ടനാക്കുന്നു..

വര്‍ഷങ്ങള്‍ക്കു മുമ്പൊരുനാള്‍ മുംബൈയിലെ തെരുവ്. ഗള്‍ഫിലേക്ക് പോകുന്ന സുഹൃത്തിനെ യാത്രയാക്കാന്‍ പോയതായിരുന്നു നാസര്‍. വഴിയില്‍ കണ്ടുമുട്ടിയ ഒരാള്‍ പെട്ടെന്ന് തിരിഞ്ഞ് നിന്നു ചോദിച്ചു: നാസര്‍ക്കയല്ലേ, കാല്‍ടെക്‌സില്‍ തട്ടുകട നടത്തുന്ന......

അഭിപ്രായങ്ങള്‍

  1. ഒരു പുട്ട് ബിരിയാണി എനിക്കും പോന്നോട്ടെ

    മറുപടിഇല്ലാതാക്കൂ
  2. കടക്കൽ ചിക്കൻ ഫ്രൈ നിരോടനം തട്ടു കടകളിൽ ചിക്കൻ ഫ്രൈ വിൽക്കാൻ പാടില്ല ....... ന്യൂ ലോ ഓഫ് കടക്കൽ .......... കടക്കല്‍ vyapari vyavasayi ekopana samithi മണ്ണിയുട തട്ടുകട പുട്ടി വന്‍കിട ഹോട്ടല്‍

    മറുപടിഇല്ലാതാക്കൂ
  3. കടക്കൽ ചിക്കൻ ഫ്രൈ നിരോടനം തട്ടു കടകളിൽ ചിക്കൻ ഫ്രൈ വിൽക്കാൻ പാടില്ല ....... ന്യൂ ലോ ഓഫ് കടക്കൽ .......... കടക്കല്‍ vyapari vyavasayi ekopana samithi മണ്ണിയുട തട്ടുകട പുട്ടി വന്‍കിട ഹോട്ടല്‍

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍