ഒരു ജീവിതം കൊണ്ട് പല ജന്മങ്ങള്‍



ഇത് ഒരു ഭാസ്‌ക്കരേട്ടന്റെ മാത്രം കഥയല്ല, അതുകൊണ്ടുതന്നെ കാര്‍ത്യായനിയുടേതും മാത്രമല്ല. നാട്ടില്‍ പണിയില്ലെന്ന് പറഞ്ഞ് അലഞ്ഞു തിരിയുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ജീവിത കഥ. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുഞ്ഞുകുട്ടി പരാധീനതകളുമായി കടന്നു വന്ന് കേരളത്തില്‍ 'ദുബൈ' തീര്‍ക്കുന്നവരുടം ഇതിലെ കഥാപാത്രങ്ങളായിരിക്കും.
അരനൂറ്റാണ്ടു മുമ്പാണ് ഭാസ്‌ക്കരനെന്ന 16കാരന്‍ പി ഡബ്ല്യു ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ എ എന്‍ രാമകൃഷ്ണന്‍ തലശ്ശേരിയിലെത്തിയത്. കോഴിക്കോട്ടുകാരന്‍ എന്‍ജിനിയറുടെ വീട്ടുജോലിക്കാരനായി തലശ്ശേരിയിലെത്തിയ ഭാസ്‌ക്കരന്‍ വടകര സ്വദേശിയായിരുന്നു.
അക്കാലത്ത് തലശ്ശേരി കടല്‍പ്പാലത്തിന്റെ പ്രതാപങ്ങള്‍ അസ്തമിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു. ഒരുകാലം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കും മലബാറിലെ ചരക്കുകള്‍ തങ്ങളുടെ നാടുകളിലേക്ക് എത്തിക്കാന്‍ ഏറെ സഹായിച്ചിരുന്ന കടല്‍പ്പാലം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതോടെ പ്രതാപങ്ങളുടെ അവശേഷിപ്പ് മാത്രമായി മാറിയിരുന്നു. അറബിക്കടലിലേക്ക് തള്ളിനില്‍ക്കുന്ന പാലത്തില്‍ ചരക്കുകള്‍ കരയില്‍ നിന്നും ബോട്ടിലേക്കോ ചെറിയ കപ്പലുകളിലേക്കോ കയറ്റാന്‍ നീളന്‍ കൈകളുള്ള നാല് ക്രെയിനുകള്‍ ഉണ്ടായിരുന്നു. കടപ്പുറത്ത് നീണ്ടു കിടക്കുന്ന ഗുദാമുകളില്‍ (ഗോഡൗണ്‍) നിന്നും ചരക്കുകള്‍ പാലത്തിലെത്തിക്കാന്‍ പൂഴിയില്‍ ആഴ്ന്നു കിടന്നിരുന്ന റയിലുകള്‍ ഉണ്ടായിരുന്നു. ആ കാലത്ത് കടപ്പുറമെന്നാല്‍ കാറ്റുകൊള്ളാനും സായാഹ്നങ്ങള്‍ ചെലവഴിക്കാനും മാത്രമുള്ള ഇടങ്ങളായിരുന്നില്ല; കച്ചവട കേന്ദ്രങ്ങള്‍ കൂടിയായിരുന്നു.
കടല്‍പ്പാലം നന്നാക്കാനായിരുന്നു പി ഡബ്ല്യു ഡി എന്‍ജിനിയറുടെ നിയോഗം. തന്റെ വീട്ടില്‍ ജോലിക്കു നിന്നിരുന്ന 'ചെക്കനേയും' എന്‍ജിനിയര്‍ പണിക്കാരോടൊപ്പം കൂട്ടി. അങ്ങനെ ആദ്യം പാലം നന്നാക്കുന്നതിലും പിന്നീട് പാലത്തിലെ ക്രെയിനുകളും റയിലുകളും ഓരോന്നോരായി അഴിച്ചു മാറ്റുന്നതിലും ഭാസ്‌ക്കരന്‍ പങ്കാളിയായി. അങ്ങനെ അറബിക്കടലിലെ തലശ്ശേരിക്കാറ്റേറ്റ് ഭാസ്‌ക്കരനും ഇവിടുത്തുകാരനായി. എന്‍ജിനിയര്‍ സ്ഥലംമാറ്റമായി മടങ്ങിപ്പോയപ്പോഴും ഭാസ്‌ക്കരന്‍ തലശ്ശേരി വിട്ടില്ല. വര്‍ഷങ്ങള്‍ക്കു ശേഷം പേരാമ്പ്രക്ക് സമീപം ഇരിങ്ങത്തുള്ള കാര്‍ത്യായനിയെ വിവാഹം കഴിച്ച് തലശ്ശേരിയില്‍ തന്നെ വീടുണ്ടാക്കി ഇവിടെ തന്നെ കഴിഞ്ഞു. അങ്ങനെ ഭാസ്‌ക്കരനും കാര്‍ത്യായനിയും തലശ്ശേരിക്കാരായി.
നാടന്‍ പണികള്‍ എടുക്കുന്നവരോടൊപ്പം ജോലി ചെയ്തുപഠിച്ച ഭാസ്‌ക്കരന്‍ പണികള്‍ ഓരോന്നായി പഠിച്ചെടുത്തു. വീടുകളുടെ ഓട് ചായ്ക്കല്‍, മരം മുറിക്കല്‍, തെങ്ങു തുറക്കല്‍, തെങ്ങില്‍ കയറല്‍, കണ്ടംകൊത്തല്‍ തുടങ്ങിയവ പഠിച്ചെടുത്തു. താന്‍ ജോലിക്കു പോയ സ്ഥലങ്ങളിലെല്ലാം ഭാര്യയേയും കൂടെക്കൂട്ടി. ഭാസ്‌ക്കരന്റെ കൈയ്യാളായി കാര്‍ത്യായനി. അങ്ങനെ അവര്‍ 'മെയ്ഡ് ഫോര്‍ ഈച്ച് അദറായി'.
കേരളത്തിലെവിടേയും നാടന്‍ പണികള്‍ക്ക് ആളെ കിട്ടുന്നില്ലെന്നതാണ് അവസ്ഥ. തെങ്ങില്‍ കയറാനും ഓടുമാറ്റാനുമൊന്നും പുതിയ തലമുറയില്‍ ആരും തയ്യാറാകുന്നില്ല. എല്ലാവര്‍ക്കും 'വൈറ്റ കോളര്‍ ജോലി'യോടാണ് ആഭിമുഖ്യം. പി എസ് സി പരീക്ഷകള്‍ക്ക് പരിശീലനം നടത്തിയും മെഡിസിനും എന്‍ജിനിയറിംഗിനും പ്രവേശന പരീക്ഷാ പരിശീലനങ്ങള്‍ക്ക് പോയും കാലം കഴിക്കാനാണ് മലയാളി യുവതലമുറയുടെ വിധി. അതിനിടയില്‍ നാടുവിട്ടു പോകുന്നവര്‍ മാത്രം കൈമെയ് മറന്ന് അധ്വാനിക്കുന്നു. ബസ്സും ലോറിയും പോലുള്ള വാഹനങ്ങള്‍ ഓടിക്കുന്നവരും ശരീരം വിയര്‍ത്ത് പണിയെടുക്കുന്നു. കലുങ്കിലും ബസ് സ്റ്റോപ്പിലും നിന്ന് നേരം കളയുകയും വായ്‌നോക്കിയും ഉത്സവപ്പറമ്പില്‍ അടിയുണ്ടാക്കിയും കാലം കഴിക്കുകയും ചെയ്യുന്ന തലമുറ ഒരുപണിയും ചെയ്യാതെ തൊഴിലെടുക്കാന്‍ 'അണ്ണാച്ചി'കളെ കാത്തിരിക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങളില്‍ അണിചേരാനും ബോംബുണ്ടാക്കാനും മലയാളി യുവത്വങ്ങള്‍ കാലം ചെലവഴിക്കുമ്പോള്‍ തമിഴ്‌നാട്ടിലേയും ആന്ധ്രയിലേയും ഒറിസയിലും ബീഹാറിലേയും തൊഴില്‍ തേടി എത്തുന്നവരേയും കാത്തിരിക്കുകയാണ് ഇത്തരം ജോലികള്‍ക്ക് മലയാളികള്‍.
ഭാര്യ മാത്രമല്ല, മൂത്ത മകനും സഹായത്തിനുണ്ടായിരുന്നു ഭാസ്‌ക്കരന്. മരം മുറിക്കാനും തേങ്ങ പറിക്കാനും ഓട് ചായ്ക്കാനുമൊക്കെ കൂടെയുണ്ടായിരുന്ന മകന്‍ വലിയ സഹായമായിരുന്നു അച്ഛന്. പക്ഷേ, വിധിയുടെ വൈപരീത്യം പോലെ ഒരു തെങ്ങ് മുറിക്കുന്നതിനിടയില്‍ കുറ്റിയറ്റ് വീണ് പത്ത് വര്‍ഷം മുമ്പ് 23ാം വയസ്സില്‍ മകന്‍ മരിച്ചു. 2000ല്‍ ലോകം അവസാനിക്കുമെന്ന് പറഞ്ഞു കേട്ടിരുന്നെന്ന് ഭാസ്‌ക്കരന്‍. ഒടുവില്‍ അവസാനിച്ചു പോയത് തങ്ങള്‍ക്കാണെന്നും അദ്ദേഹം. മരിച്ച മകനെ കൂടാതെ കെ എസ് ആര്‍ ടി സിയില്‍ എം പാനലില്‍ ഡ്രൈവറായ മറ്റൊരു മകനും രണ്ടു പെണ്‍മക്കളുമുണ്ട് ഭാസ്‌ക്കരനും കാര്‍ത്യായനിക്കും.
ഇത്തരം ജോലികള്‍ക്ക് പുതിയ തലമുറയിലെ ആളുകള്‍ കടന്നുവരുന്നില്ലെന്ന അഭിപ്രായമുണ്ട് ഭാസ്‌ക്കരന്. വെയില്‍ പൊള്ളുന്ന പണിയായതിനാലാണ് പലര്‍ക്കും ഇതിലേക്ക് കടന്നു വരാന്‍ മടിയുള്ളത്. ഓട് മേഞ്ഞ കെട്ടിടങ്ങള്‍ കുറഞ്ഞു വരുന്ന കാലത്ത് പണിയില്ലാതാകുമെന്നാണ് പൊതുവെ കരുതപ്പെടാറുള്ളതെങ്കിലും അവസ്ഥ മറിച്ചാണ്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ മുകളില്‍ ഓടു മേയുകയെന്നതാണ് പുതിയ രീതി.

ചിത്രങ്ങള്‍: സുഹൈല്‍ കരിയാടന്‍

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍