മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്
''കുറ്റിയാടി മലകളുടെ മുകളില്‍ നിന്ന് ഉത്ഭവിച്ച്, പേരുമാറ്റി, കനകമലയുടെ നിഴലിലൂടെ, ദാസന്റെ കാല്ക്കലിലൂടെ മയ്യഴിപ്പുഴ മയ്യഴിയിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.''- ഒരു കാലത്ത് മലയാള സാഹിത്യത്തേയും സാഹിത്യ ആസ്വാദകരേയും ഏറെ ആകര്‍ഷിച്ച നോവലില്‍ നിന്നുള്ള വരികള്‍. എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ മലയാള സാഹിത്യത്തില്‍ പിറവികൊണ്ടിട്ട് മൂന്നര പതിറ്റാണ്ടുകള്‍ കഴിഞ്ഞു. അക്കാലത്തിനിടയില്‍ മയ്യഴിപ്പുഴയിലൂടെ എത്രയോ വെള്ളം ഒഴുകിപ്പോയി. മീന്‍പിടിക്കാന്‍ എത്രയോ തോണിക്കാര്‍ കടന്നുപോയി. നോവല്‍ വായിച്ച ആവേശത്തില്‍ ആരൊക്കെയോ മയ്യഴിയേയും പുഴയേയും കാണാന്‍ തീവണ്ടിയും ബസ്സും കയറി മയ്യഴിയില്‍ വന്നു. നോവലിലെ മയ്യഴിയും യഥാര്‍ഥ മയ്യഴിയും രണ്ടാണെന്ന തിരിച്ചറിവില്‍ അന്താളിച്ചു പോയ കുറേപേരെങ്കിലുമുണ്ടാകും. അങ്ങനെയുള്ള മയ്യഴിയിലൂടെ ഒരു യാത്ര. നോവലിലെ സ്ഥലങ്ങളിലൂടെ മുപ്പത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ചരിക്കുമ്പോള്‍ എന്തൊക്കെയാണ് കാണാനുണ്ടാവുക?
മൂപ്പന് സായ്വിന്റെ ബംഗ്ലാവും ലെസ്ലി സായ്വിന്റെ കുതിരയും കുറമ്പിയും കൗസുവും ദാസനും ചന്ദ്രികയും കരടി സായ്വും ബാന്റ് സംഘത്തിലെ കുഴല്‍ വിളിക്കാരന് കണാരിയും കുഞ്ഞിമ്മാണിക്കവും വൈസ്രവണന്‍ ചെട്ടിയാരുമൊക്കെയുള്ള മയ്യഴി.... പഴയൊരു കഥയുണ്ട്. തിരക്കഥാകൃത്ത് ലോഹിതദാസാണ് കഥയിലെ നായകന്. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ വായിച്ച് ആവേശംപൂണ്ട് മയ്യഴിപ്പുഴ കാണാന്‍ തീവണ്ടി കയറി പണ്ടൊരിക്കല്‍ ലോഹി. മാഹിയില്‍ ഇറങ്ങി, മയ്യഴിപ്പുഴ നേരില്‍കണ്ടപ്പോഴാണ് അന്താളിച്ചു പോയത്. നോവലിലെ മയ്യഴിപ്പുഴ എത്ര സുന്ദരി, നേരില്‍ അളിഞ്ഞൊഴുകി കടലിലേക്ക് പോകുന്ന എന്തോ ഒരു.....
അങ്ങനെ മിത്തും സത്യവും നിറഞ്ഞ മയ്യഴി. നോവലില്‍ നിന്നും നേരില്‍ കാണുമ്പോള്‍ മയ്യഴിയില്‍ എന്തൊക്കെയാണ് അവശേഷിക്കുന്നത്. മയ്യഴി വഴികളിലൂടെ ഒരു യാത്ര.
********** ************ ************** ************* *********** ********** ************* ******* ***
ഒന്‍പത് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള മയ്യഴി. മദ്യഷാപ്പുകളും സാനിറ്ററിവെയറുകളും ഹാര്‍ഡ്വെയറുകളും വില്‍ക്കുന്ന കടകളും പെട്രോള്‍ പമ്പുകളും മുട്ടിയുരുമ്മി നില്ക്കുന്ന കൊച്ചു പ്രദേശം. ഇവിടെ മദ്യത്തിന് മാത്രമല്ല, എന്തിനും സമീപ പ്രദേശങ്ങളായ തലശ്ശേരിയേയും വടകരയേയും അപേക്ഷിച്ച് വില കുറവാണ്. പഴയ ഫ്രഞ്ച് ആധിപത്യത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും പേറുന്നുണ്ട് ഈ പ്രദേശം. അതുകൊണ്ടുതന്നെ പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗം. അവിടേയും ഇവിടേയുമായി മുറിഞ്ഞു കിടക്കുന്ന പോണ്ടിച്ചേരി സംസ്ഥാനം- സര്‍ക്കാര്‍ പരമാവധി ആനുകൂല്യങ്ങള്‍ ഈ ജനതയ്ക്ക് നല്കുന്നു. തലശ്ശേരിയില്‍ നിന്നും വടകരയിലേക്കുള്ള യാത്രയില്‍ ഇടയില്‍ കേരളം കടന്ന് പോണ്ടിച്ചേരിയിലൂടെ പിന്നേയും കേരളത്തിലേക്ക്. ആരാധനാലയങ്ങളില്‍ നിന്നും വിദ്യാലങ്ങളില്‍ നിന്നും മദ്യഷാപ്പിന് നിശ്ചിത അകലം വേണമെന്ന നിയമം ഇവിടെയില്ല. അതുകൊണ്ടുതന്നെ പള്ളിയില്‍ പോകുന്നവനും പട്ടയടിക്കാന്‍ പോകുന്നവനുമൊക്കെ ഒരേ യാത്ര.
''പണ്ട്, അതായത് ദാസന്റെ പിറവിക്ക് മുമ്പ്, അന്ന് വിശാലമായ റ്യൂ ദ് റസിദാംസ് നിരപ്പില്ലാത്തതും കുടുസ്സുമായ ഒരു നിരത്തായിരുന്നു. റ്യൂ ദ് ലാ പ്രിസോം, റ്യൂ ദ്യു ഗൂവര്ണ്ണ് മാം തുടങ്ങിയ മറ്റു നിരത്തുകളും അതുപോലെതന്നെയായിരുന്നു. പാതാറില്‍ കടലിനേയും പുഴയേയും കരയുമായി വേര്‍തിരിക്കുന്ന വെളുത്ത മതിലോ അതിന്നരികില്‍ അണിനിരന്നുനിന്നു സമുദ്രത്തേയും നദിയേയും പ്രകാശിപ്പിക്കുന്ന വൈദ്യുത വിളക്കുകളോ അന്നുണ്ടായിരുന്നില്ല. റ്യൂ ദ് ലെഗ്ലീസ്, റ്യൂ ദ് റസിദാംസ് തുടങ്ങിയ പ്രധാന നിരത്തുകളില്‍ മാത്രം വളരെ ദൂരം ഇടവിട്ടു നാട്ടിയ മരക്കാലുകളില്‍ എണ്ണവിളക്കുകള്‍ മുനിഞ്ഞു കത്തുമായിരുന്നു. പാതിരാവിനു മുമ്പുതന്നെ കരിന്തിരികത്തി കെട്ടു മയ്യഴിയിലെ ഇരുട്ടില്‍ ആഴ്ത്തുകയും ചെയ്യും.''
അങ്ങനെ കരിന്തിരി കത്തി കെട്ടുപോയിരുന്ന തെരുവുവിളക്കുകളുടെ മയ്യഴി ഇന്നേറെ മാറിപ്പോയിരിക്കുന്നു. അതിര്ത്തിക്കുപ്പുറം കേരളത്തില്‍ പവര്‍കട്ടും ലോഡ്ഷെഡിംഗും കത്താത്ത തെരുവു വിളകക്കക്കകളുമാണെങ്കില്, അതിര്‍ത്തിക്കപ്പുറം, വെളിച്ചത്തിന്റെ വിപ്ലവമാണ്. ഇവിടെ വൈദ്യുതിക്ക് വില കുറവാണ്, ലോഡ്ഷെഡിംഗും പവര്‍കട്ടുമില്ല. ഓരോ ഇരുപത്തിയഞ്ച് മീറ്റര്‍ ദൂരത്തിലും ഓരോ തെരുവു വിളക്കുകള്‍. രാത്രി പുഴയില്‍ തട്ടി പ്രതിഫലിക്കുന്ന തെരുവുവിളക്കിന്റെ കണ്ണാടിച്ചിത്രം.
പണ്ട്, നോവലിലെ കാലത്ത്, മയ്യഴിയിലെ വിളക്കുകാലുകളില്‍ തീ കത്തിക്കാന്‍ കുഞ്ചക്കനുണ്ടായിരന്നു. ചുമലില്‍ ഏണിയും കൈയില്‍ മണ്ണെണ്ണ ടിന്നുമായി ഞൊണ്ടി നടക്കുന്ന കുഞ്ചക്കന്‍. ''ദാസന്റെ വീടിനു മുമ്പില്‍ ഒരു വിളക്കുകാലുണ്ടായിരുന്നു. എന്നും രാവിലെ അതില്‍ എണ്ണയൊഴിക്കാനും പുക പിടിച്ച കണ്ണാടിച്ചില്ല് തുടച്ചു വൃത്തിയാക്കുവാനുമായി കുഞ്ചക്കന്‍ വരും.'' ആ മയ്യഴിയിലിപ്പോള് എല്ലാ റോഡുകളിലും വിളക്കു കാലുകളാണ്. ഒരു പക്ഷേ, മയ്യഴി മക്കളേക്കാള്‍ ഏറെയുണ്ടാകും വിളക്കുകാലുകള്‍.
മയ്യഴിക്കാരുടെ ഫ്രഞ്ച് ഭരണത്തിന്റെ നൊസ്റ്റാള്‍ജിക്ക് ഫീലിംഗുകള്‍ ഇവിടെ- മൂപ്പന് സായ്വിന്റെ ബംഗ്ലാവിലാണ് നിറയെ വീണുകിടക്കുന്നത്. കുന്നിനു മുകളിലെ മൂപ്പന് സായ്വിന്റെ ബംഗ്ലാവ്. പിറകുവശം, കുന്നിനുതാഴെ സമുദ്രം. സൂര്യന് ഉദിച്ചുയരുമ്പോള്‍ അഴീക്കല്‍ കടപ്പുറത്ത് ചെന്നുനിന്നു നോക്കിയാല്‍ പൈന്‍ മരങ്ങളുടേയും യൂക്കാലിപ്റ്റസ് മരങ്ങളുടേയും പശ്ചാതലത്തിലുള്ള മൂപ്പന് സായ്വിന്റെ ബംഗ്ലാവ് സമുദ്രത്തില്‍ പ്രതിബിംബിച്ചു കിടക്കുന്നത് കാണാം. അതേ മൂപ്പന് സായ്വിന്റെ ബംഗ്ലാവാണ് സ്വാതന്ത്ര്യത്തിന് ശേഷം സര്‍ക്കാര്‍ ഓഫിസായി മാറിയത്.
''മയ്യഴിയുടെ മക്കള്‍ അവതാരങ്ങള്‍ എന്നു വിശ്വസിച്ചുപോന്ന ദേവതുല്യരായ മൂപ്പന് സായ്വുമാര്‍ ഒരു നൂറ്റാണ്ടിലേറെ ഇരുന്ന് മയ്യഴി ഭരിച്ച അതേ കസാരയില്‍ കണാരേട്ടന് ഇരിക്കുന്നു. തലയില്‍ അലക്കി ഇസ്തിരിയിട്ട ഖദറിന്റെ തൊപ്പി. ചുമരില്‍ നിന്ന് നെപ്പോളിയന്റേയും ഴാന്താര്‍ക്കിന്റേയും മറ്റും ചിത്രങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. പകരം ഗാന്ധിയുടേയും നെഹ്റുവിന്റേയും പടങ്ങള്‍.''
മയ്യഴിയില്‍ കാര്‍ സ്വന്തമായുള്ള ഏക മനുഷ്യന്- മൂപ്പന് സായ്വ്. മൂപ്പന് സായ്വിന്റെ കാര്‍ കപ്പലിലാണ് വന്നിറങ്ങിയത്. മയ്യഴിത്തുറമുഖത്തെത്തിയ കാര്‍ കാണാന്‍ മയ്യഴിയുടെ മക്കള്‍ മുഴുവന്‍ തുറമുഖത്തെത്തിയിരുന്നു. അന്നുവരെ മയ്യഴി മക്കള്‍ക്ക് അറിയാമായിരുന്ന രണ്ടേരണ്ടു മോട്ടോര്‍ വാഹനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മുതുകിലൂടെ തീയ്യും പുകയും തുപ്പി വടകരയില്‍ നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന തിരിച്ചും പോകുന്ന ബസ്സും വടകര ചന്തയ്ക്ക് വല്ലപ്പോഴും പോകുന്ന ലോറിയും. ആ മയ്യഴിയുടെ നിരത്തുകളിലൂടെ ഇപ്പോള്‍ എത്ര വാഹനങ്ങളാണ് ഓടുന്നത്. ദിവസേന രണ്ടുതവണ ഓടിക്കൊണ്ടിരുന്ന കരിബസ്സിന് പകരം ഓരോ മിനുട്ടിലും കടന്നുപോകുന്ന നിരവധി ബസ്സുകള്‍. കണ്ണൂരില്‍ നിന്നും തലശ്ശേരിയില്‍ നിന്നും വടകരയിലേക്കും കോഴിക്കോട്ടേക്കും തൃശൂരിലേക്കും എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും മധുരയിലേക്കുമൊക്കെ പോകുന്ന ബസ്സുകള്‍. പോണ്ടിച്ചേരി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ മാഹിയില്‍ നിന്നും പോണ്ടിച്ചേരിയിലേക്കുള്ള ബസ്സുകള്‍. പോണ്ടിച്ചേരി റജിസ്ട്രേഷനുള്ള മാഹിയിലും പരിസരങ്ങളിലും ഓടുന്ന ബസ്സുകള്‍.... അങ്ങനെ എത്രയെത്ര... ചരക്കിറക്കാനെത്തുന്ന ലോറികള്‍, ഓട്ടോകള്‍, ടാക്സികള്‍, പെട്രോളും ഡീസലുമടിക്കാന്‍ വേണ്ടി മാത്രം തലശ്ശേരിയില്‍ നിന്നും പാനൂരില്‍ നിന്നുമൊക്കെ എത്തുന്ന വാഹനങ്ങള്‍...
മയ്യഴിക്കരയിലേക്ക് തള്ളിക്കയറുന്ന തിരമാലകള്‍. കടപ്പുറത്ത് വല നന്നാക്കുന്ന കുറേ മുക്കുവര്‍. അവര്‍ കടലില്‍ പോകാന്‍ തയ്യാറെടുക്കുന്നുണ്ട്. മയ്യഴി നിരത്തിലെ എല്ലാ ഓടകളില്‍ നിന്നും ഒഴുകിയെത്തുന്ന ചീഞ്ഞ വെള്ളം മുഴുവന്‍ കടലിലേക്ക് ചേരുന്നത് ഈ കടപ്പുറത്താണ്. മിനറല്‍ വാട്ടറിന്റേയും ക്ലബ് സോഡയുടേയും പ്ലാസ്റ്റിക് കുപ്പികള്‍, മദ്യപിച്ച് വലിച്ചെറിഞ്ഞ ഡിസ്പോസിബ്ള്‍ ഗ്ലാസ്സുകള്‍, പൊട്ടിയതും പൊട്ടാത്തതുമായ മദ്യക്കുപ്പികള്‍.... മയ്യഴിയുടെ തെരുവുകള്‍ക്കും ചീഞ്ഞ മണമുള്ള ഓടകള്‍ക്കും എപ്പോഴും മദ്യത്തിന്റെ ഗന്ധമാണ്.
'ഗുഡ് മോണിംഗ് ആഫ്റ്റര്‍ ഗ്രെയ്റ്റ് ഈവനിംഗ്സ്' എന്ന അഭിവാദ്യ വചനങ്ങളോടെ ഉപഭോക്താക്കള്‍ക്കുവേണ്ടി അതിരാവിലെ മുതല്‍ തുറന്നിരിക്കുന്ന മദ്യശാലകള്‍. മഹത്തായ സായാഹ്നങ്ങള്‍ക്ക് ശേഷമുള്ള പുതിയ പ്രഭാതങ്ങളിലേക്ക് കണ്ണുതുറക്കുന്നത് പിന്നേയും മദ്യത്തിന്റെ ലഹരിയിലേക്ക്... തൊട്ടുതൊട്ടു കിടക്കുന്ന മദ്യഷാപ്പുകള്‍... ഓടുന്ന വാഹനം ഏതെങ്കിലും മദ്യഷാപ്പിന് മുമ്പില്‍ പെട്ടെന്ന് നിര്‍ത്തി കുപ്പി വാങ്ങി തിരികെ കയറി യാത്ര തുടരുന്നവര്‍ മയ്യഴിയിലെ നിത്യക്കാഴ്ച. തലശ്ശേരിയിലും കണ്ണൂരിലും യാത്ര അവസാനിപ്പിക്കുന്ന ദീര്‍ഘദൂര ബസ്സിലെ ക്ലീനര്‍മാരും കണ്ടക്ടര്‍മാരും അറിയാത്ത ഭാവത്തില്‍ കുപ്പി വാങ്ങി അരയില്‍ തിരുകുന്നതും സ്ഥിരം യാത്രക്കാരുടെ പതിവ് കാഴ്ച.
പലതരം കുപ്പികളുടെ വര്ണ്ണമേളമാണ് തുറന്നുവെച്ച മദ്യഷാപ്പുകളിലേക്കുള്ള പുറം കാഴ്ച. ഏതുരൂപത്തിലുള്ള കുപ്പിയും ഇവിടെ സുലഭമായി ഇവിടെ കാണാനാകും. ''ഓര്‍മ്മവെച്ച നാള് മുതല്‍ കുഞ്ഞാണണന് കുടിക്കുന്നു. മഴയായാലും കാറ്റായാലും ഇരുട്ടുമ്പോഴേക്കും അയാള്‍ ഷാപ്പില് എത്തുമായിരുന്നു. അയാള്‍ മാത്രമല്ല, അതുപോലുള്ള വേറേയും എത്രയോ മയ്യഴി മക്കളും.'' മയ്യഴി മദ്യം കുടിച്ചു തീര്‍ക്കുന്നത് മയ്യഴി മക്കള്‍ മാത്രമായിരുന്നില്ല. മദ്യമെന്ന പേരിന് മയ്യഴിയെന്ന നാനാര്‍ഥം കൂടി കിട്ടയതോടെ തീര്‍ഥാടകരെ പോലെ ലഹരി നുണയാന്‍ മാത്രമായി ഇവിടെ എത്തുന്നവരുണ്ട്. ''മയ്യഴിയുടെ പ്രത്യേകതകളില്‍ ഒന്നായിരുന്നു അവിടെ ഒഴുകിയിരുന്ന മദ്യം. മദ്യത്തിന്റെ കഥ ക്ലെമാം സായ്വിന്റെ തലമുറയ്ക്കും എത്രയോ മുമ്പ് തുടങ്ങുന്നു. സര്‍പ്പമായി മാറിയ വൈസ്രവണന്‍ ചെട്ടിയാര്‍, ശേട്ടുമാര്‍, ജാലവിദ്യക്കാരായ കൊങ്ങിണികള്‍, മയ്യഴിപ്പെരുന്നാളിനു പ്രവഹിക്കുന്ന തീര്‍ഥാടകര്‍.... ഇവരൊക്കെ വിവിധോദ്ദേശ്യങ്ങളോടെയായിരുന്നു മയ്യഴിയില്‍ വന്നിരുന്നത്. പക്ഷേ, അവര്‍ക്കെല്ലാം പൊതുവായ ഒരുദ്ദേശ്യമുണ്ടായിരുന്നു- മയ്യഴിയില്‍ ഒഴുകുന്ന മദ്യം.''
മദ്യത്തിന് മാത്രമല്ല, പെട്രോളിനും ഡീസലിനും ടൈല്‍സിനും കിച്ചണ്‍ ഫിറ്റിംഗ്സിനും ഉള്ളിക്കും പഞ്ചസാരക്കും അരിക്കുമെല്ലാം മയ്യഴിയില്‍ വില കുറവാണ്. കേന്ദ്രഭരണ പ്രദേശമെന്ന പഴയ ആനുകൂല്യത്തിന്റെ ബാക്കിപത്രം. മയ്യഴിയില്‍ വലിയ കടയുള്ള കച്ചവടക്കാരില്‍ പലര്‍ക്കും തലശ്ശേരിയിലും വടകരയിലും സ്ഥാപനങ്ങളുണ്ടാകും. നികുതി കുറച്ച് മയ്യഴിയിലേക്ക് വരുന്ന കച്ചവട സാധനങ്ങള്‍ ചെക്ക്പോസ്റ്റുകള്‍ വെട്ടിച്ച് അതിര്‍ത്തി കടത്തും. അതോടെ ലാഭത്തിനു മേല്‍ ലാഭം. എങ്കിലും മയ്യഴിക്കാര്‍ക്ക് തലശ്ശേരിയെ ആശ്രയിക്കാതെ വയ്യ. ഷോപ്പിംഗിനും സിനിമയും നാടകവും കാണാനും കൈവീശി സ്വാതന്തന്ത്ര്യത്തോടെ നടക്കാനും മയ്യഴിക്കാര്‍ക്ക് തലശ്ശേരിയിലേക്ക് തന്നെ വരണം.
ഓലമേഞ്ഞ മേല്‍ക്കൂരയ്ക്കു മുകളില്‍ കെട്ടിവെച്ച കോളാമ്പിയിലൂടെ ഉച്ചത്തില്‍ പാട്ടുവെച്ച് സിനിമ തുടങ്ങുന്ന സമയം അറിയിക്കുന്ന പഴയ കൊട്ടക- മാഹി ടാക്കീസ്. കാലപ്രവാഹത്തില്‍ പൊളിച്ചു കളഞ്ഞെങ്കിലും ഓരോ മയ്യഴിക്കാരന്റേയും മനസ്സില്‍ സിനിമയുടെ അത്ഭുതലോകം തുറന്നത് ഈ ടാക്കീസായിരിക്കും. തമിഴ് പേശും പടങ്ങളും മലയാളം അശ്ലീല ചിത്രങ്ങളുമൊക്കെയായി ഇഴഞ്ഞും ഞരങ്ങിയും നീങ്ങുന്ന അഴിയൂര്‍ മുരുകനും പൂഴിത്തല ഷനീനയും...
''മയ്യഴിയില്‍ സിനിമ വന്നു. അത് ആദ്യമായി മൂപ്പന് സായ്വിന്റെ കാര്‍ തുറമുഖത്ത് വന്നതുപോലുള്ള ഒരു സംഭവമായിരുന്നു. തെക്കുള്ള ഏതോ ഒരു പണക്കാരന്റേതാണ് സിനിമ. പണമുണ്ടാക്കാന്‍ വേണ്ടിയല്ല അയാള്‍ സിനിമ കൊണ്ടുവന്നത്. മയ്യഴിയില്‍ സുലഭമായി കിട്ടുന്ന പരന്ത്രീസ് മദ്യം കഴിക്കുവാനായിരുന്നു. മൈതാനിയില്‍ വലിയൊരു തമ്പുയര്ന്നു. അതിലാണ് സിനിമ. പരിസരങ്ങളിലാകെ തോരണങ്ങള്‍. എങ്ങും എന്‍ എസ് കൃഷ്ണന്റേയും ടി എ മധുരത്തിന്റേയും ചുവര് ചിത്രങ്ങള്‍. ഒതേനന് നിരത്തായ നിരത്തൊക്കെ ചെണ്ട കൊട്ടി നടന്നു. കൂടെ മരക്കാലിന്മേല് നാട്ടിയ പരസ്യപ്പലകയുമായി ഔവ്വക്കരും. അവര്‍ കടുംചുവപ്പ് നിറത്തിലുള്ള നോട്ടീസുകള്‍ വിതരണം ചെയ്തു. ഞ്ഞ്യെന്നെ സിനിമയ്ക്ക് കൊണ്ടുപോക്വോ ദാമു? കുറമ്പിയമ്മ ഇതുവരെ ഒരു സിനിമ കണ്ടിട്ടില്ല. ഇടയ്ക്കിടെ ബൃഗാദിയേ ചെട്ടിയപ്പയുടെ കൂടെ നാണി നാരങ്ങാപ്പുറത്ത് സിനിമ കാണാന്‍ പോകാറുള്ളത് അവര്‍ കാണാറുണ്ടല്ലോ.''
അന്ന് മയ്യഴി മക്കള്‍ക്ക് സിനിമ കാണാനുള്ള തമ്പുകള്‍ ഉയര്‍ന്നിരുന്നത് തലശ്ശേരിയിലെ നാരങ്ങാപ്പുറം വയലിലായിരുന്നു. പിന്നെ ലക്ഷ്മി എക്സിബിറ്റേഴ്സ് എന്ന മുകുന്ദ് ടാക്കീസ് വന്നു. തലശ്ശേരി മുകുന്ദില്‍ എത്ര സിനിമകള്‍ വന്നിരിക്കുന്നു. കാലത്തിന്റെ പ്രവാഹത്തില്‍ മുകുന്ദ് ടാക്കീസും ഷോപ്പിംഗ് കോംപ്ലക്സിന് വഴി മാറി. പക്ഷേ, ഇപ്പോഴും മയ്യഴി മക്കള്‍ക്ക് പുതിയ സിനിമകള്‍ കാണണമെങ്കില്‍ തലശ്ശേരിയിലെത്തണം. ലിബര്‍ട്ടി പാരഡൈസിന്റേയും മിനി പാരഡൈസിന്റേയും ലിറ്റില്‍ ലിബര്ട്ടിയുടേയും എ സി തണുപ്പും ചിത്രവാണിയുയും പ്രഭയുടേയും ലോട്ടസിന്റേയും ലിബര്‍ട്ടി മൂവി ഹൗസിന്റേയും ഡി ടി എസ് ശബ്ദങ്ങളും വേണം.
പണ്ട്, ആദ്യമായി സിനിമ വന്ന മൈതാനി പിന്നിട് സെവന്‍സ് ഫുട്ബാളിന്റെ പറുദീസയായി. വര്ഷാവര്ഷങ്ങളില് നടക്കുന്ന ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് മയ്യഴിയുടെ ആവേശമായിരുന്നു. മയ്യഴിപ്പെരുന്നാളു പോലെ 'മയ്യേ'ക്കാരുടെ ആഘോഷമായിരുന്നു സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റും. ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോടും സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറവുമൊക്കെ ആടിത്തിമര്‍ത്ത ഗ്രൗണ്ട്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കരുത്തരായ സെവന്‍സ് ടീമുകള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട കളി പുറത്തെടുത്ത കാലം. മൈതാനിയില്‍ പന്തുരുളുമ്പോള്‍ ആവേശത്തോടെ ആര്‍പ്പ് വിളിച്ചിരുന്ന ഗ്യാലറി. ഫുട്ബാള്‍ മേളയ്ക്കു വേണ്ടി മാസങ്ങള്‍ക്കു മുമ്പേ നോമ്പ് നോറ്റ് കാത്തിരുന്ന മയ്യഴിക്കാര്‍. ഇതൊക്കെ പഴയ മയ്യഴിയുടെ മറഞ്ഞുപോയ കാഴ്ചകള്‍.
ഇപ്പോള്‍ മയ്യഴി മൈതാനിയില്‍ പന്തുരുളാറില്ല. ഒരു മൂലയില്‍ ഇരുചക്ര വാഹനം ഓടക്കാന്‍ പഠിക്കുന്ന കുറേ വനിതകള്‍. മറ്റൊരു മൂലയില്‍ കൂട്ടിയിട്ട് കത്തുന്ന മാലിന്യം. മയ്യഴിയുടെ എല്ലാ ഭാഗത്തെന്നുപോലെ അലസമായി വീണുകിടക്കുന്ന മദ്യക്കുപ്പികള്‍. ട്രാഫിക്ക് പൊലീസിന്റെ ബാരിക്കേഡുകള്‍- മാഹി മൈതാനത്തിന്റെ പുതിയ കാഴ്ചയാണിത്. എങ്കിലും മൈതാനിയുടെ രണ്ട് ഭാഗങ്ങളിലുമായി ഗോള്‍ പോസ്റ്റുകള്‍ ഇപ്പോഴുമുണ്ട്. ഓര്‍മ്മത്തെറ്റു പോലെ കുമ്മായം കൊണ്ട് വരയടയാങ്ങളമുണ്ട്.
മയ്യഴിയെന്ന പേരിനെ ഇംഗ്ലീഷുകാര്‍ മാഹി എന്നാക്കിയപ്പോള്‍ ഫ്രഞ്ചിനോട് സാമ്യമുള്ള 'മയ്യേ' എന്നായിരുന്നു സമീപ സ്ഥലങ്ങളിലുള്ളവര്‍ ഈ നാടിനെ വിശേഷിപ്പിച്ചിരുന്നത്. തലശ്ശേരിയിലെ പ്രായമുള്ളവരോട് ചോദിച്ചാലറിയാം, അവരിപ്പോഴും മാഹിയില്‍ പോകുന്നതിനെ മയ്യേല് പോകുന്നു എന്നാണ് പറയുക.
''പെരുങ്കാലന്‍ അന്തോണിക്ക് ഒരു ദുഃസ്വഭാവമുണ്ട്. ധര്മ്മശാലയോടൊപ്പം സര്‍ക്കാര്‍ കക്കൂസുണ്ടെങ്കിലും മന്തുകാലന്‍ അതുപയോഗിക്കില്ല. ലപ്പോര്‍ത്ത് സായ്വ് കപ്പലിറങ്ങിയ ദിവസം വെങ്കയ്യയോടൊപ്പം മയ്യഴി ചുറ്റിക്കാണാനിറങ്ങി. സായ്വ് വിശുദ്ധ കന്യാമറിയത്തിന്റെ മനോഹരമായ ദേവാലയം കണ്ടു. മെറിയും പലേ ദ് ഴ്യു സ്തീസ്സും കണ്ടു. അവസാനം അവര്‍ റ്യൂ ദ് ലാ റസിദാംസില് എത്തി. ഇടതുവശം നിരന്നു കിടക്കുന്ന ബംഗ്ലാവുകള്‍. വലതുവശം സമുദ്രത്തിലേക്ക് ഒഴുകിച്ചേരുന്ന മയ്യഴിപ്പുഴ. മുമ്പില്‍ ചോലമരങ്ങളുടേയും ഉദ്യാനങ്ങളുടേയും നടുവില്‍ മൂപ്പന് സായ്വിന്റെ ബംഗ്ലാവ്, പാതാര്‍ നിറയെ ചുവന്ന പുഷ്പങ്ങള്‍ വാരിയണിഞ്ഞ കോയ്യേത്തി മരങ്ങള്‍.... മയ്യഴിയുടെ സൗന്ദര്യം സായ്വിനെ കോരിത്തരിപ്പിച്ചു. പാതാറിലൂടെ നടക്കുമ്പോള്‍ കാറ്റില്‍ ചുവന്ന പുഷ്പങ്ങള്‍ തലയില്‍ തുരുതുരെ വീണുകൊണ്ടിരുന്നു. ഷാര്മാം ഷാര്മാം. കടലിന്റേയും പുഴയുടേയും പുഷ്പങ്ങളുടേയും ഇളങ്കാറ്റിന്റേയും ലഹരിയില്‍ മുഴുകി നടക്കവേ ലപ്പോര്‍ത്ത് സായ്വ് ഒരു കാഴ്ച കണ്ടു- പുഴക്കരയില്‍ ഒരു ബീഡിയും വലിച്ചുകൊണ്ട് കുന്തിച്ചിരിക്കുന്ന മന്തുകാലന്‍ അന്തോണി. സായ്വിന്റെ നെറ്റി ചുളിഞ്ഞു. ലമാര്ത്തീനിന്റെ കവിതകളുടേയും മനേയുടെ പെയിന്റിംഗുകളുടേയം നാട്ടില്‍ നിന്നു വരുന്ന സായ്വിന് ആ വൈകൃതം കണ്ടുനില്ക്കാന് കഴിഞ്ഞില്ല. വെങ്കയ്യയ്ക്ക്, എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നതിനു മുമ്പ് സായ്വിന്റെ കാല് അന്തോണിയുടെ നേരെ ഉയര്‍ന്നു കഴിഞ്ഞിരുന്നു. ഒരു ദീനരോദനത്തോടെ പെരുങ്കാലന്‍ പിടഞ്ഞെണീറ്റു. മന്തുകാലുകളും വലിച്ചുകൊണ്ട് അന്തോണി ഓടി. കൊമ്മീസാറുടെ കല്പന പ്രകാരം പൊലീസുകാര്‍ അന്തോണിയെ പാലം കടത്തി വിട്ടു. പക്ഷേ, മന്തുകാലന്‍ എങ്ങോട്ടുപോകാന്‍? അയാള്‍ ജനിച്ചതും വളര്‍ന്നതും മയ്യഴിയിലാണ്. അയാളുടെ നാടാണത്. അന്നുതന്നെ അന്തോണി പാലം കടന്ന് മയ്യഴിയില്‍ തിരിച്ചെത്തി.''
പാതാറിനും പുഴയ്ക്കും ഇപ്പോള്‍ പഴയ സൗന്ദര്യമില്ല. ഇളങ്കാറ്റില്‍ തുരുതുരെ വീഴാന്‍ ചുവന്ന പുഷ്പങ്ങളും ബാക്കിയില്ല. പക്ഷേ, മന്തുകാലന്‍ അന്തോണിയുടെ പിന്മുറക്കാര് ഇപ്പോഴും മയ്യഴിയിലുണ്ട്. പുഴക്കരയില്‍ ബീഡി വലിച്ചും അല്ലാതെയും കുന്തിച്ചിരിക്കുന്ന പുതിയ അന്തോണിമാര്‍. പാതാറിനപ്പുറത്ത്, കടലും പുഴയും ചേരുന്നതിന് തൊട്ടിപ്പുറം, മനുഷ്യമലം കൊണ്ട് വൃത്തികേടായ തീരം. ഈച്ചയാര്‍ക്കുന്ന പ്രദേശം. പാതാറിലെ പാറക്കല്ലുകളില്‍ പലതും ക്ലോസറ്റാക്കിയിട്ടുണ്ട്. തിരകളടിച്ച് കാലം പാതാറിലെ പാറകള്‍ക്ക് സ്ഥാന ചലനം നല്കിയിരിക്കുന്നു. സര്‍ക്കാര്‍ ഓഫിസുകളിലെ പാര്‍ട്ടികള്‍ കഴിഞ്ഞ് തിന്നും കുടിച്ചും പാതാറിലേക്ക് വലിച്ചെറിഞ്ഞ കടലാസ് പ്ലേറ്റുകളും ഡിസ്പോസിബ്ള്‍ ഗ്ലാസ്സുകളും. ഓഫിസുകള്‍ അടിച്ചുവാരി വൃത്തിയാക്കിയ ശേഷം തൂത്തുകളഞ്ഞ വൃത്തികേടുകള്‍ പാതാറിന് സ്വന്തം. പഴയ ലപ്പോര്‍ത്ത് സായ്വ് ഒരിക്കല്‍ കൂടി ഇതുവഴി നടക്കാനിറങ്ങിയിരുന്നെങ്കില് ഏതൊക്കെ മന്തുകാലന്‍ അന്തോണിമാര്ക്കായിരിക്കും ചവിട്ടുകൊള്ളേണ്ടി വരിക. ആരെയൊക്കെയായിരിക്കും പാലം കടത്തി നാട്ടില്‍ നിന്നും പുറത്താക്കുക!
ഗവണ്‍മെന്റ്ഗസ്റ്റ് ഹൗസിനപ്പുറം ടാഗോര്‍ പാര്‍ക്ക്. അവിടെ ചിരിക്കുന്ന മറിയാന്നിന്റെ പ്രതിമ. മയ്യഴിയുടെ ഫ്രഞ്ച് സ്മാരകം. പണ്ടെപ്പോഴോ ദേശീയവാദികള്‍ വലിച്ച് പറിച്ച് കടലിലേക്കെറിഞ്ഞ പ്രതിമ അപ്പോഴും ചിരിച്ച നിലയിലായിരുന്നു. പിന്നീട് കടലില്‍ നിന്നും കണ്ടെടുത്ത് വീണ്ടും പഴയ സ്ഥലത്തുതന്നെ മറിയാന്ന് സ്ഥാനം നല്കി. അവിടെ ഇപ്പോഴും മറിയാന്ന് ചിരിച്ചു നില്‍ക്കുന്നുണ്ട്. ടാഗോര്‍ പാര്‍ക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പാര്‍ക്കില്‍ നിന്നും മതില് ചാടിക്കടന്നാല്‍ പാതാറിലെത്തും.
''മലബാറില്‍ നിന്നും തിരുവിതാംകൂറില്‍ നിന്നും ഒളിവിലിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍, കൊലപാതകികള്‍, കള്ളന്മാര് തുടങ്ങിയവര്‍ മയ്യഴിയില്‍ വന്ന് അഭയം പ്രാപിക്കും. യൂനിയനിലെ പൊലീസുകാര്‍ക്ക് അവിടെ ചെന്ന് അവരെ പിടികൂടാന്‍ കഴിയുമായിരുന്നില്ല.''
ഈ സ്ഥിതിക്ക് ഇപ്പോഴും മാറ്റമില്ല. തലശ്ശേരിയിലേയും പാനൂരിലേയുമൊക്കെ രാഷ്ട്രീയ കൊലപാതകികളും അക്രമികളും ഇപ്പോഴും ഒളിവില്‍ താമസിക്കാന്‍ തെരഞ്ഞെടുക്കുന്ന പ്രദേശമാണ് മയ്യഴി. കേരളത്തിലെ പൊലീസുകാര്‍ക്ക് മയ്യഴി അതിര്‍ത്തി കടന്ന് അക്രമികളെ പിടികൂടാന്‍ സാധിക്കില്ല. അക്കാര്യത്തില്‍ ഇപ്പോഴും പഴയ ബ്രിട്ടീഷ് കോളനിയും ഫ്രഞ്ച് അധീന പ്രദേശവും തന്നെയാണ് തലശ്ശേരിയും മാഹിയും. ഒരു ബോംബ് പൊട്ടിച്ചാല്‍, ആരെയെങ്കിലും കുത്തിമലര്‍ത്തിയാല്‍, എതിരാളിയുടെ ആസ്ഥാനങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയാലുമെല്ലാം ഇടവഴികളില്‍ നിന്നും ഇടവഴികളിലൂടെ തലശ്ശേരിയില്‍ നിന്നും മയ്യഴിയിലെത്താന്‍ കഴിയും. പിന്നെ, സുരക്ഷിതമായി. കേരളത്തില്‍ കോണ്‍ഗ്രസും സി പി എമ്മുമൊക്കെ രാഷ്ട്രീയം നിയന്ത്രിക്കുമ്പോള്‍ ഇവരോടൊപ്പം ഡി എം കെയും എ ഐ എ ഡി എം കെയും മൂപ്പനാര്‍ കോണ്ഗ്രസുമൊക്കെയുള്ള നാടാണ് മയ്യഴി. ഒരു പാലത്തിനപ്പുറവും ഇപ്പുറവും എത്ര പെട്ടെന്നാണ് രാഷ്ട്രീയം മാറി മറിയുന്നത്. തമിഴന്റെ അഭിരുചിയുള്ള കൂറ്റന്‍ തെരഞ്ഞെടുപ്പ് കട്ടൗട്ടുകളും തോരണങ്ങളും ഇവിടുത്തെ തെരഞ്ഞെടുപ്പ് പ്രത്യേകത. പോണ്ടിച്ചേരി അസംബ്ലിയില്‍ മാഹിയും പള്ളൂരും രണ്ട് മണ്ഡലങ്ങള്‍. ഇവിടെ എ വി ശ്രീധരനും ഇ വത്സരാജും പ്രതിനിധികള്‍. രണ്ട് കോണ്‍ഗ്രസ് സീറ്റുകളില്‍ ഇരുവരും ഭരണസാരഥികള്‍. കേരളത്തിന്റെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് തലശ്ശേരി മണ്ഡലത്തേയും പോണ്ടിച്ചേരി ആഭ്യന്തരമന്ത്രി ഇ വത്സരാജ് തൊട്ടടുത്ത മാഹി മണ്ഡലത്തേയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് മാഹിയുടേയും തലശ്ശേരിയുടേയും ഭാഗങ്ങള്‍ അടങ്ങുന്ന വടകര പാര്‍ലമെന്റ് മണ്ഡലത്തേയും പ്രതിനിധീകരിക്കുന്നെന്ന പ്രത്യേകതയും പുതുതായി എടുത്തു പറയാനുണ്ട്.
''റ്യൂ ദ് ലാഗാറില് നിന്ന് അവള് റ്യൂ ദ് ലെഗ്ലീസിലേക്കു കയറി. അത് മയ്യഴിയിലെ പ്രധാന നിരത്താണ്. തലശ്ശേരയേയും വടകരയേയും കൂട്ടിയിണക്കുന്ന നിരത്ത്. അവിടെത്തന്നെയാണ് വിശുദ്ധ കന്യാമറിയത്തിന്റെ പള്ളിയും വിജ്ഞാന പോഷിണി വായനശാലയും.''
മയ്യഴിയുടെ ദേശീയോത്സവമാണ് മാഹി പെരുന്നാള്‍. വിശുദ്ധ ത്രേസ്യയെന്ന മയ്യഴി മാതാവിന്റെ പള്ളിയില്‍ ഒക്ടോബറിലാണ് പെരുന്നാള്‍. പള്ളിക്കു ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്ന താത്കാലിക ടെന്റുകള്‍. അതില്‍ നിറയെ വളയും മാലയും കമ്മലും ഹലുവയും കളിക്കുന്ന സാധനങ്ങളും വില്‍ക്കുന്ന കടകള്‍. മാജിക്ക് പ്രദര്‍ശനവും മരണക്കിണറും ചിരിപ്പിക്കുന്ന കണ്ണാടിയും ജയന്റ്വീലും വര്ഷാവര്ഷങ്ങളിലെത്തുന്ന പെരുന്നാള്‍. മയ്യഴിക്കാര്‍ക്ക് ആഘോഷമായിരുന്നു പെരുന്നാള്‍. നാടും നഗരവും വികസിച്ചപ്പോള്‍ പഴയ ടെന്റുകളും പ്രദര്‍ശന ശാലകളും ഇല്ലാതായി. പഴയ പൊലിമകളില്ലെങ്കിലും ഇപ്പോഴും മയ്യഴിയില്‍ പെരുന്നാളുണ്ട്. കനീസയെന്നും തിട്ടപ്പെരുന്നാളെന്നുമൊക്കെ ഇതിനെ നാട്ടുകാര്‍ പേരിട്ട് വിളിച്ചിരുന്നു.
ഫ്രഞ്ചുകാരന്റെ മയ്യഴിക്ക് പുറത്താണെങ്കിലും ബ്രിട്ടീഷുകാരന്റെ റെയില്‍ മാഹിയിലൂടേയും കടന്നു പോകുന്നുണ്ട്. തലശ്ശേരിയില്‍ നിന്നും റോഡുമാര്‍ഗ്ഗം മാഹിയിലെത്തുന്നതിനേക്കാള് ദൂരമുണ്ട് റെയില്‍ മാര്‍ഗ്ഗം തലശ്ശേരി- മാഹി യാത്ര. ഫ്രഞ്ച് അധീന പ്രദേശങ്ങള്‍ ഒഴിവാക്കിയാണ് ബ്രിട്ടീഷുകാരന് അക്കാലത്ത് റെയില്‍ തീര്‍ത്തത്. അതുകൊണ്ടുതന്നെ മയ്യഴി നഗരത്തില്‍ നിന്നും കുറേ അകലെയാണ് മയ്യഴി റെയില്‍വേ സ്റ്റേഷന്.
'മയ്യഴി' നോവലിലെ മിത്താണ്; മയ്യഴി യാഥാര്‍ഥ്യത്തിലെ സത്യവും. നോവലില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്കെത്തുമ്പോള്‍ അറിഞ്ഞ മയ്യഴിയെ ആയിരിക്കില്ല നേരില്‍ കാണുക. നേരില്‍ കണ്ട മയ്യഴിയില്‍ നിന്നും നോവല്‍ വായനയിലേക്ക് തിരിഞ്ഞാലും ഇതേ അത്ഭുതമുണ്ടാകും. നേരില്‍ കണ്ട പ്രദേശം തന്നെയോ ഇത്രയും മനോഹരമെന്ന് വെറുതെ തോന്നിപ്പോകും.
മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസനും ചന്ദ്രികയും കുറമ്പിയും മൂപ്പന് സായ്വും മാത്രമല്ല, ദൈവത്തിന്റെ വികൃതികളിലെ അല്‍ഫോന്‍സച്ചനും മാഗി മദാമ്മയും എല്സിയുമെല്ലാം മയ്യഴി മിത്തിന്റെ ബാക്കി പത്രങ്ങളാണ്. മയ്യഴിപ്പുഴയോരത്തു നിന്നും വെള്ളാരങ്കല്ലുകള്‍ പെറുക്കി കുട്ടികള്‍ക്ക് ചുവപ്പും പച്ചയും നിറത്തിലെ മിഠായികളാക്കിക്കൊടുക്കുന്ന അല്‍ഫോന്‍സച്ചന്റെ അതേ മാന്ത്രികമാണ് നോവലുകളില്‍ എം മുകുന്ദനും നടത്തുന്നത്.
ദൂരെ, മയ്യഴിയെന്ന മിത്തുപോലെ കടലില്‍ വെള്ളിയാങ്കല്ലുണ്ട്. ''അകലെ സമുദ്രത്തില്‍ ഒരു വലിയ കണ്ണീര്‍ത്തുള്ളിപോലെ കാണാവുന്ന വെള്ളിയാങ്കല്ല്. അവിടെ നിന്നാണ് എല്ലാ മയ്യഴിയുടെ മക്കളും വരുന്നത്. സൂര്യനെ പോലെ പ്രകാശിക്കുന്ന വെള്ളിയാങ്കല്ലില്‍ ജന്മം കാത്തിരിക്കുന്ന ആത്മാവുകള്‍ തുമ്പികളെ പോലെ പറന്നു കളിക്കുന്നു.''
കാലം കടന്നു പോകുന്നു. സ്വാതന്ത്ര്യാനന്തര മയ്യഴിയുടെ മുഖഛായകള് അനുദിനം മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങള്‍ക്കിടയിലും മയ്യഴി മക്കളുടെ തലവിധി തിരുത്തിയെഴുതപ്പെട്ടിരുന്നു. കുഞ്ഞിച്ചിരുത ഇന്ന് ദാവീദ് സായ്വിന് വേണ്ടി കാത്തുനില്ക്കുന്നില്ല. ഒരു കാലത്ത് കുണ്ടും കുഴിയും കിടന്നിരുന്ന നിരത്തുകള്‍ താറിട്ട് ഉറപ്പിച്ചിരിക്കുന്നു. കുഞ്ചക്കന്‍ കൊളുത്തിവെക്കുന്ന എണ്ണ വിളക്കുകള്‍ക്ക് പകരം വിദ്യുച്ഛക്തി വിളക്കകളാണ് പ്രകാശം ചൊരിയുന്നത്. കുടിച്ചു മദിക്കുന്ന പട്ടാളക്കാരുടേയും കാല്ശരായിക്കാരുടേയും തൊപ്പിക്കാരുടേയം മയ്യഴി ഇപ്പോള്‍ നോവലില്‍ മാത്രമാണ്.
മയ്യഴിപ്പുഴ ഇപ്പോഴും ഒഴുകുന്നുണ്ട്- കുറ്റിയാടി മലയില്‍ നിന്ന് ഉത്ഭവിച്ച് പേരുമാറ്റി, കനകമലയുടെ നിഴലിലൂടെ മയ്യഴിപ്പുഴ ഇപ്പോഴും ഒഴുകുന്നുണ്ട്. തെളിവെള്ളമില്ലാത്ത പുഴയില്‍ ഇറച്ചി മാലിന്യങ്ങളും മദ്യക്കുപ്പികളും പ്ലാസ്റ്റിക് പാത്രങ്ങളും ഒഴുകി അറബിക്കടലിലേക്ക് ചേരുന്നുണ്ട്. ഒരു മിത്തിന് സത്യത്തിലേക്ക് എത്ര ദൂരമുണ്ടെന്ന് മയ്യഴി കാണിച്ചുതരുന്നുണ്ട്.
ചിത്രങ്ങള്‍: കെ ദുല്‍കിഫില്‍
ഒരു മിത്തിന് സത്യത്തിലേക്ക് എത്ര ദൂരമുണ്ടെന്ന് മയ്യഴി കാണിച്ചുതരുന്നുണ്ട്.
മറുപടിഇല്ലാതാക്കൂGood Post.. വ്യത്യസ്തത പുലര്‍ത്തുന്ന രചനാ രീതി..
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ............. മയ്യഴിപ്പുഴയോരത്തു നിന്നും വെള്ളാരങ്കല്ലുകള്‍ പെറുക്കി കുട്ടികള്‍ക്ക് ചുവപ്പും പച്ചയും നിറത്തിലെ മിഠായികളാക്കിക്കൊടുക്കുന്ന അല്‍ഫോന്‍സച്ചന്റെ അതേ മാന്ത്രികമാണ് നോവലുകളില്‍ എം മുകുന്ദന് നടത്തിയതും...
മറുപടിഇല്ലാതാക്കൂഗംഭീരം.... അതിഗംഭീരം... ശരിക്കും ഹൃദയസ്പര്‍ശം....
മിത്തും സത്യവും / നോവലും അനുഭവവും ഇഴചേര്‍ത്തെഴുതിയ രീതി..... പറയാന്‍ വാക്കുകളില്ല....
നന്നായിട്ടുണ്ട് നാട്ടില്‍ വരുമ്പോഴൊക്കെ മാഹിയില്‍ പോകുന്നയാളെന്ന നിലയില്‍ എനിക്ക് വളരെ രസിച്ചു. പിന്നെ, ബ്ലോഗിന്റെ പേര് മലയാളത്തിലാക്കിയാല്‍ നന്നായിരിക്കും.
മറുപടിഇല്ലാതാക്കൂഒരു യഥാര്‍ത്ത മാഹിക്കാരെനെക്കാളും നന്നായി, മാഹിയെക്കുറീച്ച് ഒരു തലശേരിക്കാരന്റെ മനോഹരമായ വിശകലനം. അല്ലെങ്കിലും, ഒരു മാഹിക്കാരനും അവന്റെ നാടിനെക്കുറിച്ച് ഒരിക്കലും കൌതുകം തോന്നിയിട്ടില്ല.രചന ഗംഭീരം,ഒരു നല്ല ഓര്മ്മയാണു എനിക്കറിയാവുന്ന മാഹിയും,നമുക്കൊന്നുമറിയാത്ത മുകുന്തന്റെ മാഹിയും.....
മറുപടിഇല്ലാതാക്കൂപോസ്റ്റുകള്ക്ക് നന്ദി.
മറുപടിഇല്ലാതാക്കൂ