ചൂരിദാറുകള്‍ കഥ പറയുന്നു





നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആഗ്രയിലേക്കും അലീഗഢിലേക്കും ദല്‍ഹിയിലേക്കുമൊക്കെ യാത്ര നടത്തിയത്. താജ്മഹലും അലീഗഢ് മുസ്‌ലിം സര്‍വ്വകലാശയും ചെങ്കോട്ടയും ചാന്ദ്‌നിചൗക്കും പാര്‍ലമെന്റ് മന്ദിരവും പോലെ പെട്ടെന്ന് ശ്രദ്ധിച്ച മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു ആ യാത്രയില്‍. ഉത്തരേന്ത്യയിലെ വനിതകളുടെ വേഷമായിരുന്നു അന്ന് പ്രത്യേകം ശ്രദ്ധിച്ച മറ്റൊരു കാര്യം.
കേരളത്തില്‍ ചൂരിദാറിനെ കുറിച്ച് അറിയുന്നതിനും എത്രയോ മുമ്പുതന്നെ (ഒരുപക്ഷെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ) ഉത്തരേന്ത്യയില്‍ ചൂരീദാറും അതിന്റെ മറ്റൊരു രൂപമായ സല്‍വാറും കമ്മീസുമൊക്കെ വ്യാപകമായി ഉപയോഗിച്ചിരുന്നു. മുഗളന്മാരില്‍ നിന്നും പത്താന്‍കാരില്‍നിന്നുമൊക്കെയാണ് ഉത്തരേന്ത്യയില്‍ സല്‍വാറും കമ്മീസും വ്യാപിച്ചിട്ടുണ്ടാവുക. അവരായിരുന്നല്ലോ നൂറ്റാണ്ടുകളോളം ദല്‍ഹി സുല്‍ത്താനേറ്റിന്റെ അധിപന്മാര്‍.
കേരളീയ വേഷമെന്ന് പറയുന്ന സാരിയേക്കാളും എന്തുകൊണ്ടും മികച്ചതാണ് ചൂരിദാറെന്ന് അഭിപ്രായപ്പെടുന്നവര്‍ തീര്‍ച്ചയായും പുരുഷന്മാരല്ല; സ്ത്രീകള്‍ തന്നെയാണ്. എടുത്തണിയാന്‍ മാത്രമല്ല, ഉപയോഗിക്കാനും യാത്രയ്ക്കും ജോലിക്കും എന്നുവേണ്ട, എല്ലാ കാര്യങ്ങള്‍ക്കും സാരിയേക്കാള്‍ എളുപ്പമാണ് ചൂരിദാര്‍. സാരിയുടെ 'ശരീരം കാണല്‍' ബുദ്ധിമുട്ടും ചൂരീദാറിനില്ല. ഇതുകൊണ്ടൊക്കെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചൂരീദാര്‍ ഏറെ ഇഷ്ടപ്പെട്ട വേഷമായി. സാരിയെപ്പോലെ വന്‍വിലയില്ല എന്നതും ചൂരീദാറിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടാകും.
വേഷം ജനകീയമായതോടെ മാറി മാറി വരുന്ന ഫാഷനുകള്‍ എളുപ്പത്തില്‍ പരീക്ഷണം നടന്നതും ചൂരീദാറില്‍ തന്നെയായിരുന്നു. ഇറക്കം കൂട്ടിയും ഇറക്കം കുറച്ചും ടോപ്പിന്റെ ഇരുവശങ്ങളിലേയും സ്ലിറ്റുകളുടെ നീളത്തില്‍ വ്യത്യാസം വരുത്തിയും ടോപ്പിലും ബോട്ടത്തിലും ഡിസൈനുകളിലും രീതികളിലും എന്തൊക്കെ അവതരിപ്പിക്കാമോ അതെല്ലാം ചെയ്തും ഫാഷനുകളില്‍ നിന്നും ഫാഷനുകളിലേക്ക് യാത്ര ചെയ്തു ഈ വസ്ത്രം.
ആഗ്രയിലേക്ക് തിരിച്ചെത്താം. അക്കാലത്ത് അവിടെ കണ്ട സ്ത്രീകളില്‍ ഭൂരിപക്ഷവും (അതില്‍ പ്രായഭേദമുണ്ടായിരുന്നില്ല) ചൂരിദാര്‍ ധാരികളായിരുന്നു. അവര്‍ അണിഞ്ഞിരുന്ന വേഷത്തിന് ഉപയോഗിച്ച തുണിയാകട്ടെ ഏറെ നേരിയതുമായിരുന്നു. ശരീരം മറക്കാനുള്ളതാണ് വസ്ത്രം എന്ന സങ്കല്‍പ്പം അവിടെ തെറ്റിയതായി തോന്നി. അപ്പോഴും മനസ്സില്‍ തോന്നിയ ഒരു കാര്യമുണ്ടായിരുന്നു. കേരളത്തില്‍ ഇതേ തരത്തിലുള്ള തുണിയും ചൂരീദാറും എത്തില്ല. മലയാളി പെണ്‍കുട്ടികള്‍ ഇങ്ങനെ വേഷം ധരിക്കാന്‍ ഇഷ്ടപ്പെടില്ല. അതുകൊണ്ട് കേരളം ഇതിന്റെ കമ്പോളമാകില്ല.
ആഴ്ചകളോ മാസങ്ങളോ വര്‍ഷങ്ങളോ ഏറെ കഴിയേണ്ടി വന്നില്ല. അന്ന് ആഗ്രയിലും അലീഗഢിലും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കണ്ട അതേ വേഷങ്ങള്‍ കേരളത്തിലുമെത്തി. കാറ്റിനേക്കാള്‍ വേഗത്തിലാണ് ഫാഷന്‍ പാറിപ്പറക്കുന്നത്!
നേരിയ തുണി (ചില തുണികള്‍ക്ക് ലൈനിംഗ് വെച്ചാല്‍ പോലും നേര്‍മയുടെ അംശത്തിന് മാറ്റമുണ്ടാകില്ല), ടോപ്പും ബോട്ടവും എത്രയൊക്കെ പ്രദര്‍ശനപരമാക്കാമോ അത്രയും മനോഹരമാക്കുക തുടങ്ങി അന്നത്തെ ഉത്തരേന്ത്യ ഇപ്പോള്‍ കേരളത്തിലേക്ക് മാറിയതുപോലുണ്ട്. ആകെയുള്ള ഒരു വ്യത്യാസം ഇവിടെ എല്ലാ പ്രായക്കാരും ഈ വേഷം അണിഞ്ഞു തുടങ്ങിയിട്ടില്ല എന്നതുമാത്രം.

ചൂരിദാര്‍ കടന്നു വരുന്ന വഴികള്‍

ഇന്ത്യയില്‍ ചൂരിദാര്‍ തുണികള്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നത് ഗുജറാത്തിലാണ്. ഗുജറാത്തിലെ സൂറത്താണ് തുണി ഉത്പാദിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ പെണ്‍കുട്ടികള്‍ അണിയുന്ന വേഷം ഏതുവിധത്തിലുള്ളതായിരിക്കണമെന്ന് തീരുമാനിക്കുന്നത് സൂറത്തിലാണെന്ന് സാരം. എങ്കില്‍ മലയാളിപ്പെണ്‍കുട്ടികളേ, നിങ്ങളുടെ ചൂരിദാറിനെ കുറിച്ച് ഏതാനും വിവരങ്ങള്‍ അറിയുക!
ഗുജറാത്തില്‍ ഉത്പാദിപ്പിക്കുന്ന ചൂരിദാര്‍ മെറ്റീരിയലുകളുടെ ലക്ഷക്കണക്കിന് മീറ്റര്‍ തുണികള്‍ നേരെയെത്തുന്നത് മുംബൈയിലേയും അഹമ്മദാബാദിലേയും മൊത്തവിതരണക്കാരുടെ ഗോഡൗണുകളിലേക്കാണ്. കോടക്കണക്കിന് മീറ്റര്‍ തുണി ഉത്പാദിപ്പിച്ച് കമ്പനി ഗോഡൗണിലും മൊത്തവിതരണക്കാരുടെ ഗോഡൗണുകളിലും സ്റ്റോക്ക് ചെയ്തിട്ടുണ്ടാകും. ഇവയാണ് കേരളത്തിലേത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഹോള്‍സെയില്‍ വ്യപാരികള്‍ മുംബൈയില്‍ നിന്നും അഹമ്മദാബാദില്‍ നിന്നും വാങ്ങുന്നത്.
കേരളത്തിലെ മൊത്ത വിതരണക്കാരന്റെ കടയിലെത്തുന്ന മെറ്റീരിയല്‍ പിന്നീട് സാധാരണ തുണിക്കടക്കാര്‍ വാങ്ങുന്നു. ഇവരില്‍ നിന്നാണ് നമ്മള്‍ ഓരോരുത്തരും നമ്മുടെ ഇഷ്ടത്തിനും അഭിരുചിക്കും പേഴ്‌സിനും അനുയോജ്യമായ തുണി തെരഞ്ഞെടുക്കുന്നത്. അവ പിന്നീട് തയ്യല്‍ക്കാരന്റെ/ തയ്യല്‍ക്കാരിയടെ കൈകളിലൂടെ ചൂരീദാറിന്റെ രൂപംപൂണ്ട് കേരളീയ വനിതകളുടെ ദേഹത്തെത്തുന്നു.

വിപണിയിലെത്തുന്ന മെറ്റീരിയലുകള്‍
കോടിക്കണക്കിന് മീറ്ററുകളാണ് പുതിയ മെറ്റീരിയലിന്റെ ഉത്പാദനം നടക്കുക. ആദ്യഘട്ടത്തില്‍ ഗുണമേന്മയുള്ള നൂലും മറ്റ് ഉത്പന്നങ്ങളും ഉപയോഗിച്ചാണ് മെറ്റീരിയല്‍ നിര്‍മ്മിക്കുക. ഇതിന് വിപണിയില്‍ നിന്നും ഉത്പാദകര്‍ ഈടാക്കുന്ന വില ഉത്പാദന ചെലവിന്റെ മൂന്നോ നാലോ ഇരട്ടിയാണ്. വിപണിയില്‍ ആയിരത്തോളം രൂപയ്ക്ക് ലഭിക്കുന്ന ചൂരിദാര്‍ മെറ്റീരിയലിന് നൂറോ ഇരുന്നൂറോ രൂപയായിരിക്കും ഉത്പാദന ചെലവ്. ഏതെങ്കിലും ഒരു കമ്പനി പുറത്തിറക്കി വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ടാകുന്ന ചൂരിദാര്‍ തരങ്ങള്‍ മറ്റു കമ്പനികളും ഇറക്കാന്‍ തുടങ്ങുന്നതോടെ മത്സരം മുറുകുകയായി. അതോടെ വില കുറക്കാന്‍ ഉത്പാദകര്‍ നിര്‍ബന്ധിതരാകും. ഉത്പന്നത്തിന്റെ വില കുറയുന്നതോടെ ഗുണമേന്മയിലും മാറ്റമുണ്ടാക്കാനാണ് കമ്പനികള്‍ ശ്രമിക്കുക. അതോടെ ഗുണമേന്മയുള്ള കോട്ടണ്‍ നൂലിന് പകരം കൂടുതല്‍ പോളിസ്റ്റര്‍ ഉപയോഗിച്ചായിരിക്കും ഉത്പാദനം നടത്തുക. അതോടെ ഉത്പാദന ചെലവ് കുറയുന്നു; അതിന് അനുസരിച്ച് വില്‍പ്പന വിലയിലും വന്‍ കുറവുണ്ടാകുന്നു.
ഉത്പാദനം കൂടുതലാവുമ്പോള്‍ ആദ്യം ഉത്പാദിപ്പിച്ചവ കുറഞ്ഞ വിലയില്‍ വിറ്റഴിക്കാന്‍ ഉത്പാദകര്‍ നിര്‍ബന്ധിതരാകുന്നതും മറ്റൊരു അവസ്ഥയാണ്. ആദ്യത്തെ ഉത്പന്നങ്ങള്‍ക്ക് ലാഭത്തിന്റേയും മൂന്നോ നാലോ ഇരട്ടി അധികം തുക ലഭിച്ചതിനാല്‍ പിന്നീട് വില്‍ക്കുന്നവയ്ക്ക് ഉത്പാദന ചെലവിലും കുറഞ്ഞാലും അവരെ ബാധിക്കുകയില്ല. അങ്ങനെയും വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് തുണി എത്താററുണ്ട്.
ഗുജറാത്ത് മേളകളാണ് വില കുറഞ്ഞ ചൂരിദാറുകളുടെ പ്രധാന വിപണന കേന്ദ്രങ്ങള്‍. ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലെത്തുന്ന വ്യാപാരികള്‍ സംസ്ഥാനത്തെ ഓരോ നഗരത്തലും കടകള്‍ വാടകയ്‌ക്കെടുത്ത് മാസങ്ങളോളം തമ്പടിച്ചാണ് ചൂരിദാറുകളും ഉത്തരേന്ത്യന്‍ സാരികളും വില്‍പന നടത്തുന്നത്. കുറഞ്ഞ വിലയില്‍ ചൂരിദാര്‍ മെറ്റീരിയല്‍ ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണീയത. നൂറു രൂപയ്ക്കും ഇരുന്നൂറു രൂപയ്ക്കും ലഭിക്കുന്ന ചൂരിദാര്‍ മെറ്റീരിയലുകള്‍ വിദ്യാര്‍ഥിനികളുടേയും ജോലിക്ക് പോകുന്ന യുവതികളുടേയും ഇഷ്ടപ്പെട്ട വസ്ത്രങ്ങളാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഇത്തരം ഉത്തരേന്ത്യന്‍ വ്യാപാരികള്‍ ഇഷ്ടപ്പെടുന്നതും ഈ കാരണങ്ങള്‍ കൊണ്ടാണ്.
പ്ലസ് ടുവിന് ശേഷം കേരളത്തിലെ പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും ഒന്നുകില്‍ പഠനത്തിനോ അല്ലെങ്കിലും ജോലിക്കോ പോകുന്നവരായിരിക്കും. ഇവര്‍ തന്നെയാണ് ചൂരിദാര്‍ മെറ്റീരിയലുകളുടെ പ്രധാന ഉപഭോക്താക്കളും. കോളെജില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണെങ്കില്‍ കുറഞ്ഞ വിലയില്‍ തരാതരം വസ്ത്രം ലഭിക്കുന്നതിനാല്‍ കൂടുതല്‍ വേഷങ്ങള്‍ക്ക് ഗുജറാത്തിമേളകളെ ആശ്രയിക്കും. ജോലിക്ക് പോകുന്ന പെണ്‍കുട്ടികളോ യുവതികളോ ആണെങ്കില്‍ തുച്ഛമായ തുകയാണെങ്കിലും ശമ്പളം കിട്ടുമ്പോള്‍ ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്ന് ഒരു ചൂരീദാര്‍ എടുക്കുക എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ഉത്തരേന്ത്യയില്‍ നിന്നുള്ള വ്യാപാരികള്‍ക്ക് കൊയ്ത്താണ് കേരളീയ നഗരങ്ങള്‍.
ആദ്യഘട്ടത്തില്‍ തന്നെ മുഴുവന്‍ ഉത്പാദനത്തിന്റേയും ഉത്പാദന ചെലവും ലാഭവും ലഭിക്കുന്നതിനാല്‍ ഉത്പാദകര്‍ക്ക് പിന്നീട് എത്ര വില കുറച്ച് വിറ്റഴിച്ചാലും നഷ്ടം സംഭവിക്കുന്നേയില്ല. മാത്രമല്ല, ഗുണമേന്മ കുറഞ്ഞ തുണി ലക്ഷക്കണക്കിന് മീറ്ററുകള്‍ ഒന്നിച്ച് വില്‍ക്കാനാവുമ്പോള്‍ അവര്‍ക്ക് പിന്നീട് ഒന്നും നോക്കാനില്ല. കമ്പനികളില്‍ നിന്നും നേരിട്ട് ഉത്പന്നങ്ങള്‍ ഏറ്റെടുക്കാനെത്തുന്നവര്‍ക്ക് കുറഞ്ഞ വിലയില്‍ അവ വിറ്റഴിക്കുന്നു.

ചിത്രങ്ങള്‍: ദുല്‍കിഫില്‍ മുസ്തഫ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍